ആൾതാമസം ഇല്ലാത്ത വീടുകൾ കേന്ദ്രീകരിച്ചു മോഷണം; തിരുവല്ല സ്വദേശികളായ മോഷ്ടാക്കൾ പിടിയിൽ

തിരുവല്ല : ആൾ താമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന കുപ്രസിദ്ധ മോഷ്ടാക്കൾ തിരുവല്ല പോലീസിന്റെ പിടിയിലായി. തിരുവല്ല തുകലശ്ശേരി പൂമംഗലത്ത് വീട്ടിൽ ശരത്ത് ( 38 ), ഇരവിപേരൂർ സ്വർണ്ണമല വീട്ടിൽ അനൂപ് ( 41 ) എന്നിവരാണ് പിടിയിലായത് . കുറ്റൂർ പാണ്ടിശ്ശേരിൽ പി ജോർജ് ഐസക്കിന്റെ വീട്ടിൽ നിന്നും റാഡോ വാച്ചുകളും ഡയമണ്ട് നെക്ലേസും അടക്കം 7 ലക്ഷത്തോളം രൂപയുടെ സാധനസാമഗ്രികൾ കവർന്ന കേസിൽ നടത്തിയ അന്വേഷണമാണ് പ്രതികളെ വലയിലാക്കിയത്. ഇക്കഴിഞ്ഞ ജൂൺ മാസം ഇരുപത്തി ഒന്നാം തീയതി ആയിരുന്നു മോഷണം നടന്നത്.

Advertisements

ജോർജ് ഐസക്കും കുടുംബവും വീട് അടച്ചിട്ട് ശേഷം ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു. വീടിന്റെ വാതിൽ കുത്തി തുറന്ന് അകത്തു കടന്ന മോഷ്ടാക്കൾ ഒരു ലക്ഷം രൂപ വീതം വില വരുന്ന മൂന്ന് റാഡോ വാച്ചുകൾ, അറുപതിനായിരവും 35,000 രൂപയും വില വരുന്ന രണ്ട് വാച്ചുകൾ, ഡയമണ്ട് നെക്ലൈസ്, രണ്ട് ലക്ഷത്തോളം രൂപ വില വരുന്ന ഡിഎസ്എൽആർ ക്യാമറ എന്നിവയാണ് കവർന്നത്. ഇതിനുശേഷം ഇരുപത്തി അഞ്ചാം തീയതി ജോർജിന്റെ വീടിന് സമീപത്തുള്ള അടച്ചിട്ടിരുന്ന മറ്റൊരു വീട്ടിൽ പ്രതികൾ മോഷണത്തിനായി എത്തി. വിദേശത്തായിരുന്ന വീട്ടുടമ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിലൂടെ കണ്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് മനസ്സിലാക്കിയ ഇരുവരും മോഷണശ്രമം ഉപേക്ഷിച്ച് കടക്കുകയായിരുന്നു. ഇവിടെ നിന്നും ലഭിച്ച മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ശരത്തിനെ കാഞ്ഞിരപ്പള്ളി പാലപ്രയിലെ പെൺ സുഹൃത്തിന്റെ വീട്ടിൽ വെച്ചും അനൂപിനെ തേനി ചിന്നമണ്ണുരിലെ ലോഡ്ജിൽ നിന്നുമാണ് പിടികൂടിയത്. പകൽ സമയങ്ങളിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് ആൾ താമസം ഇല്ലാത്ത വീടുകൾ നോക്കി വച്ചശേഷം രാത്രി എത്തി മോഷണം നടത്തുന്നതാണ് പ്രതികളുടെ രീതിയെന്നും മോഷ്ടിച്ച് കിട്ടുന്ന പണം ആർഭാട ജീവിതത്തിനായാണ് ചെലവഴിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.

പത്തനംതിട്ട ജില്ലയിൽ അടക്കം നിരവധി പോലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകൾ നിലവിലുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ തിരുവല്ലയിൽ അടക്കം നടന്ന പല മോഷണങ്ങൾക്കും തുമ്പ് ലഭിക്കും എന്നാണ് കരുതുന്നതെന്ന് സി.ഐ സുനിൽ കൃഷ്ണൻ പറഞ്ഞു. ഡിവൈഎസ്പി എസ് അഷാദിന്റെ നിർദ്ദേശപ്രകാരം സിഐ ബി കെ സുനിൽ കൃഷ്ണൻ , എസ്ഐ നിത്യ സത്യൻ, സീനിയർ സിപിഒ മാരായ പി ഉദയ ശങ്കർ , പി അഖിലേഷ് , എം എസ് മനോജ്, സിപിഒ അവിനാശ് വിനായകൻ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Hot Topics

Related Articles