മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 ; സംസ്ഥാനതല ഉദ്ഘാടനം നാളെ ; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 8 ന് പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിക്കും.
മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞത്തിനായി ആരോഗ്യ വകുപ്പ് സജ്ജമായതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വാക്സിനേഷൻ പ്രക്രിയയുടെ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയായി വരുന്നു.

Advertisements

വാക്സിനേഷൻ കേന്ദ്രങ്ങളിലെല്ലാം ആവശ്യാനുസരണം വാക്സിൻ ലഭ്യമാക്കിയിട്ടുണ്ട്. കോള്‍ഡ് സ്റ്റോറേജ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കി. വാക്സിനേഷനാവശ്യമായ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. പരിശീലനം ലഭിച്ച 4171 ജെ.പി.എച്ച്‌.എൻമാരാണ് വാക്സിൻ നല്‍കുന്നത്. ദേശീയ വാക്സിനേഷൻ പട്ടിക പ്രകാരം വാക്സിൻ എടുക്കുവാൻ വിട്ടുപോയിട്ടുളള 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികളും പൂര്‍ണമായോ ഭാഗികമായോ ദേശീയ വാക്സിനേഷൻ പട്ടിക പ്രകാരം വാക്സിൻ എടുത്തിട്ടില്ലാത്ത ഗര്‍ഭിണികളും വാക്സിൻ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാനത്ത് 18,744 ഗര്‍ഭിണികളെയും 2 വയസ് വരെയുളള 61,752 കുട്ടി കളെയും 2 മുതല്‍ 5 വയസ് വരെയുളള 54,837 കുട്ടികളെയുമാണ് (ആകെ 1,16,589 കുട്ടികള്‍) പൂര്‍ണമായോ ഭാഗികമായോ വാക്സിൻ എടുക്കാത്തതായി കണ്ടെത്തിയിട്ടുളളത്. സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ഗുണഭോക്താക്കള്‍ക്ക് എത്തിച്ചേരുവാൻ സൗകര്യപ്രദമായ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും വച്ച്‌ വാക്സിനേഷൻ നല്‍കും. കൂടാതെ എത്തിപ്പെടാൻ ബുദ്ധിമുട്ടുളള ദുര്‍ഘടസ്ഥലങ്ങളില്‍ മൊബൈല്‍ ടീമിന്റെ സഹായത്തോടെ വാക്സിനേഷൻ നല്‍കുന്നതിനുളള നടപടിയും സ്വീകരിച്ചിട്ടുണ്ട്. 10,086 സെഷനുകളാണ് പ്ലാൻ ചെയ്തിരിക്കുന്നത്. അതില്‍ 289 എണ്ണം മൊബൈല്‍ സെഷനുകളാണ്.

ഓഗസ്റ്റ് 7 മുതല്‍ 12 വരെയാണ് ഒന്നാംഘട്ട വാക്സിൻ നല്‍കുന്നത്. രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര്‍ 9 മുതല്‍ 14 വരേയുമാണ്. ഓരോ ഘട്ടത്തിലും സാധാരണ വാക്സിനേഷൻ നല്‍കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറ് ദിവസങ്ങളിലാണ് പരിപാടി നടത്തുന്നത്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് പരിപാടിയുടെ സമയക്രമം.

പ്രായാനുസൃതമായ ഡോസുകള്‍ എടുക്കുവാൻ വിട്ടുപോയിട്ടുള്ള 0-23 മാസം പ്രായമുളള കുട്ടികള്‍ക്കും എം.ആര്‍ 1, എം.ആര്‍.2, ഡി.പി.റ്റി ബൂസ്റ്റര്‍, ഒപിവി ബൂസ്റ്റര്‍ ഡോസുകള്‍ എന്നിവ ദേശീയ വാക്സിനേഷൻ പട്ടിക പ്രകാരം എടുക്കുവാൻ വിട്ടുപോയിട്ടുളള 2 മുതല്‍ 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും പൂര്‍ണമായോ ഭാഗികമായോ ദേശീയ വാക്സിനേഷൻ പട്ടിക പ്രകാരം വാക്സിൻ എടുത്തിട്ടില്ലാത്ത ഗര്‍ഭിണികള്‍ക്കുമാണ് ഈ പരിപാടിയിലൂടെ വാക്സിൻ നല്‍കുന്നത്.

Hot Topics

Related Articles