ബംഗളൂരു : വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റില്‍ കേരളം ചരിത്ര നേട്ടത്തിനരികേ. ഗ്രൂപ്പ് എ ചാമ്പ്യന്മാരായി നോക്കൗട്ടില്‍ പ്രവേശിക്കാനുള്ള സാധ്യതയാണ് കേരളത്തിനു മുന്നില്‍ തെളിഞ്ഞിരിക്കുന്നത്.2021-22ല്‍ ഗ്രൂപ്പ് ഡി ചാന്പ്യന്മാരായ ചരിത്രം കേരളത്തിനുണ്ട്. 2012-13 സീസണില്‍ സെമിയില്‍ പ്രവേശിച്ച കേരളം തുടര്‍ച്ചയായ നാലാം സീസണിലും നോക്കൗട്ട് കളിക്കാനുള്ള സാധ്യത ഇതോടെ സജീവമായി.2023-24 സീസണ് ഗ്രൂപ്പ് എയിലെ ആറാം മത്സരത്തില്‍ കേരളം ആറ് വിക്കറ്റിന് പോണ്ടിച്ചേരിയെ കീഴടക്കി. ഇതോടെ ആറ് മത്സരങ്ങളില്‍ കേരളത്തിന് 20 പോയിന്റായി.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ മുംബൈ 53 റണ്‍സിന് ത്രിപുരയോട് പരാജയപ്പെട്ടു. തുടര്‍ച്ചയായ അഞ്ച് ജയത്തിനുശേഷമുള്ള മുംബൈയുടെ തോല്‍വിയായിരുന്നു. ഇതോടെ മുംബൈക്കും കേരളത്തിനും 20 പോയിന്റ് വീതമായി. എന്നാല്‍, നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ മുംബൈയാണ് (1.952) ഒന്നാമത്. കേരളത്തിന്റെ റണ്‍റേറ്റ് 1.916 ആണ്. പോണ്ടിച്ചേരിയെ 32.2 ഓവറില്‍ 116ന് പുറത്താക്കിയ കേരളം 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. 13 പന്തില്‍ മൂന്ന് സിക്സും നാല് ഫോറും അടക്കം 35 റണ്‍സുമായി പുറത്താകാതെനിന്ന ക്യാപ്റ്റൻ സഞ്ജു സാംസണ് ആണ് കേരളത്തിന്റെ ടോപ് സ്കോറര്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ നാളെ കേരളം റെയില്‍വേസിനെയും മുംബൈ ഒഡീഷയെയും നേരിടും. മുംബൈ തോല്‍ക്കുകയും കേരളം ജയിക്കുകയും ചെയ്താല്‍ സഞ്ജു സാംസണിനും സംഘത്തിനും ഗ്രൂപ്പ് ചാന്പ്യന്മാരാകാം. മറിച്ച് ഇരു ടീമും ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ മുംബൈയെ പിന്തള്ളി ഗ്രൂപ്പ് ചാന്പ്യന്മാരാകാനുള്ള സാധ്യത കേരളത്തിനുണ്ട്.