മിഗ്ജാമ് ചുഴലിക്കാറ്റ്: ചെന്നൈയിലെ അതിശക്തമായ മഴയ്ക്ക് നേരിയ ശമനം ; മരണസംഖ്യ 8 ആയി; ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ആന്ധ്രാതീരത്ത് എത്തും; അതീവ ജാഗ്രത

ചെന്നൈ: ചെന്നൈയിലുണ്ടായ അതിശക്തമായ മഴയ്ക്ക് ഇന്ന് നേരിയ ശമനം. എന്നാൽ നഗരത്തിൽ വെള്ളക്കെട്ട് തുടരുകയാണ്. അതേസമയം, കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളിലായി ചെന്നൈയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. മരണസംഖ്യ സംബന്ധിച്ച് ഇന്ന് രാവിലെയാണ് സര്‍ക്കാര്‍ ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്. ഒരു സ്ത്രീയും ഏഴു പുരുഷന്മാരുമാണ് മരിച്ചത്. 

Advertisements

രാവിലെ 11 മണിയോടെ ചെന്നൈയിലെ 80 ശതമാനം സ്ഥലത്തും വൈദ്യുതി പുന:സ്ഥാപിക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. മഴ കുറഞ്ഞതോടെ നഗരത്തില്‍ മെട്രോ സർവീസുകൾ പുനരാരംഭിച്ചു. ചെന്നൈ വിമാനത്താവളം ഇന്ന് തന്നെ തുറന്നേക്കും. ആദ്യ വിമാനം 10:45ന് മുംബൈയിൽ നിന്നെത്തും. തുടര്‍ന്ന് രാവിലെ 11ന് ചണ്ഡിഗണ്ഡിലേക്കുള്ള വിമാനം ചെന്നൈയില്‍നിന്ന് പുറപ്പെടും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളക്കെട്ടിനെതുടര്‍ന്ന് നഗരത്തിലെ 17 സബ് വേകള്‍ അടഞ്ഞുകിടക്കുകയാണ്. ഇതിനോടകം പലയിടത്തും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടുണ്ട്. ഇതിനിടെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ചെന്നൈ സെന്‍ട്രലിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. 

ഇതിനിടെ, മിഗ്ജാമ് ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ആന്ധ്രാതീരത്ത് എത്തും. മിഷോങ് ചുഴലിക്കാറ്റ് ഇന്ന് കര തൊടാനിരിക്കെ ആന്ധ്ര തീരം കനത്ത ജാഗ്രതയിലാണ്. ആന്ധ്രയിലെഎട്ട്  ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ നിരവധി ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. കേരളത്തിലൂടെ പോകുന്ന  ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ഏഴു ട്രെയിനുകള്‍ കൂടി  ദക്ഷിണ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. ചെന്നൈ എഗ്മോർ -ഗുരുവായൂർ എക്സ്പ്രസ്സ്‌ വിഴുപ്പുറത്ത് നിന്ന് 12:15നാനായിരിക്കും പുറപ്പെടുക.

റദ്ദാക്കിയ കേരളത്തിലൂടെ കടന്നുപോകുന്ന ട്രെയിനുകള്‍

ഇന്നത്തെ കൊല്ലം – സെക്കന്തരാബാദ് സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി. നാളെ രാവിലെ 6.35ന് കൊച്ചുവേളിയിൽ നിന്ന് ഗോരഖ്പൂരിലേക്ക് പുറപ്പെടേണ്ട രപ്തിസാഗർ എക്സ്പ്രസ് റദ്ദാക്കി. ന്യൂഡൽഹി-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഇന്നും സർവീസ് നടത്തില്ല.

നാളെ പുറപ്പെടേണ്ട ഷാലിമാർ -നാഗർകോവിൽ ഗുരുദേവ് എക്സ്പ്രസ് റദ്ദാക്കി. ബുധൻ, വ്യാഴം ദിവസങ്ങളിലെ ആലപ്പുഴ – ധൻബാദ് എക്സ്പ്രസ് റദ്ദാക്കി. സെക്കന്തരാബാദിൽ നിന്ന് തിരുവന്തപുരത്തേക്കുള്ള ശബരി എക്സ്പ്രസ് ഇന്നും ഉണ്ടാകില്ല. തിരുവനന്തപുരത്ത് നിന്ന് സെക്കന്തരാബാദിലേക്കുള്ള ശബരി എക്സ്പ്രസ് ഇന്നും നാളെയും മറ്റന്നാളും ഉണ്ടാകില്ല. എറണാകുളത്ത് നിന്ന് ടാറ്റ നഗറിലേക്കുള്ള ബൈ വീക്കിലി എക്സ്പ്രസ് റദ്ദാക്കി. എറണാകുളത്ത് നിന്ന് ബിൽസാപൂരിലേക്കുള്ള നാളത്തെ വീക്കിലി എക്സ്പ്രസ് റദ്ദാക്കി.

Hot Topics

Related Articles