മിഗ്ജോം ചുഴലിക്കാറ്റ്: ചെന്നൈയിൽ മരണം 12 ആയി ; നഗരത്തിൽ കുടിവെള്ളത്തിനും അവശ്യ സാധനങ്ങൾക്കും ക്ഷാമം

ചെന്നൈ: ചെന്നൈയിൽ മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്ന് മരിച്ചവരുടെ എണ്ണം12 ആയി. നഗരത്തിൽ കുടിവെള്ളം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്കും ക്ഷാമമായി. ദുരിതാശ്വാസ ക്യാമ്പുകളിലും കുടിവെള്ളം കിട്ടാനില്ല. അതേ സമയം, വൈദ്യുത വിതരണം ഇന്നത്തോടെ പൂർവ്വ സ്ഥിതിയിലാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

Advertisements

നഗരത്തിൻ്റെ താഴ്ന്ന ഭാഗങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ദിവസങ്ങളായി കാലാവസ്ഥ പ്രതികൂലമായതോടെ 10 മന്ത്രിമാരുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രാത്രി ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം ചുഴലിക്കാറ്റ് കര തൊട്ട ആന്ധ്രാപ്രേദേശിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്‌. അഞ്ച് മരണവും റിപ്പോർട്ട്‌ ചെയ്തു. 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്നു ഇന്ന് ആന്ധ്രയിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. ഇന്നലെ ഉച്ചയ്ക്ക് നെല്ലൂരിനും മിച്ചില്ലപട്ടണത്തിനും ഇടയിലുള്ള ബാപട്ടില്ലയിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ കരതൊട്ട ചുഴലിക്കാറ്റ് ഇന്നത്തോടെ ദുർബലമാകും.

അടുത്ത 24 മണിക്കൂറിൽ ആന്ധ്രയിൽ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. എട്ട് ജില്ലകൾക്ക് അതീവ ജാഗ്രത നിർദേശം ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. 140 ട്രെയിനുകളും 40 വിമാനങ്ങളും റദ്ദാക്കി.

മിഗ്ജോം ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ ചെന്നൈയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഐഎഎഫ് ചേതക് ഹെലികോപ്റ്ററുകൾ വിന്യസിച്ചു. വെള്ളപ്പൊക്ക മേഖലയിൽ സൈന്യം ഹെലികോപ്റ്ററിൽ ഭക്ഷണമെത്തിച്ചു. സൈദാ പേട്ടിൽ ഒറ്റപ്പെട്ടവരെ സൈന്യം രക്ഷപ്പെടുത്തി. ന​ഗരത്തിൽ ഭൂരിഭാഗം സ്ഥലങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചു. തമിഴ്‌നാട് സംസ്ഥാന സർക്കാരും താംബരം എയർഫോഴ്‌സ് സ്‌റ്റേഷനും ചേർന്നാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. 

Hot Topics

Related Articles