ദിവസേന 10 ലക്ഷം ലിറ്റര്‍ ശുദ്ധീകരിക്കാം; കണ്ണൂരില്‍ മലിനജല ശുദ്ധീകരണ പ്ലാന്‍റ് 30ന് തുറക്കും

കണ്ണൂർ: പുതുവര്‍ഷം മുതല്‍ നഗരത്തിലെ 10 ലക്ഷം ലിറ്റര്‍ മലിനജലം വരെ ഒറ്റയടിക്ക് ശുദ്ധമാവും. കാത്തിരിപ്പിനൊടുവില്‍ കോര്‍പറേഷന്‍ മഞ്ചപ്പാലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ മലിനജല ശുദ്ധീകരണ പ്ലാന്‍റ് ഡിസംബര്‍ 30ന് പ്രവര്‍ത്തനം തുടങ്ങും.

Advertisements

സംസ്ഥാനത്ത് രണ്ടാമത്തേതും തദ്ദേശ സ്വയംഭരണ സ്ഥാപനം നിര്‍മാണം പൂര്‍ത്തിയാക്കുന്ന ആദ്യത്തേയും പ്ലാന്റാണിത്. തദ്ദേശസ്ഥാപനം മലിനജലം പൈപ്പ് വഴി ഉറവിടങ്ങളില്‍നിന്ന് ശേഖരിച്ച്‌ പ്ലാന്റിലെത്തിച്ച്‌ ശുദ്ധീകരിക്കുന്ന പദ്ധതി കേരളത്തില്‍ ആദ്യമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോര്‍പറേഷൻ താളിക്കാവ് വാര്‍ഡിലെ മഞ്ചപ്പാലത്ത് 23 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പദ്ധതി തുകയുടെ 50 ശതമാനം കേന്ദ്രസര്‍ക്കാറും 30 ശതമാനം സംസ്ഥാന സര്‍ക്കാറും 20 ശതമാനം കോര്‍പറേഷനുമാണ് വഹിച്ചത്‌.

താളിക്കാവ്, കാനത്തൂര്‍ വാര്‍ഡുകളിലെ വീടുകളില്‍നിന്നും വ്യാപാര സ്ഥാപനങ്ങളില്‍നിന്നുമുള്ള മലിനജലം പൈപ്പ് വഴി നേരിട്ട് പ്ലാന്റിലേക്ക് എത്തിക്കുന്നതാണ് സംവിധാനം. പൈപ്പുകള്‍ക്കിടയില്‍ ഓരോ 40 മീറ്ററിലും മാൻഹോളുണ്ട്. ജര്‍മൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്ലാന്റ് പ്രവര്‍ത്തിക്കുക. പ്രത്യേക പൈപ്പ് വഴി പ്ലാന്റിലേക്ക് എത്തുന്ന മലിനജലം ശുദ്ധീകരിച്ച്‌ കൃഷിക്കും നിര്‍മാണപ്രവൃത്തികള്‍ക്കും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാനും പദ്ധതിയുണ്ട്.

പ്ലാന്റിലേക്ക് മലിനജലമെത്തിക്കുന്നതിനായി വീടുകളെയും സ്ഥാപനങ്ങളെയും ഹോട്ടലുകളെയും ബന്ധിപ്പിച്ച്‌ 13 റോഡുകളിലാണ് പൈപ്പിട്ടത്. ശുദ്ധീകരണ പ്ലാന്‍റ് നിര്‍മാണ പുരോഗതി വിലയിരുത്താനായി ജലവിഭവ സെക്രട്ടറി അശോക് കുമാര്‍ സിങ്ങും നഗരവികസനത്തിനായി സര്‍ക്കാര്‍ രൂപവത്കരിച്ച ഇംപാക്‌ട് കേരളയുടെ മാനേജിങ് ഡയറക്ടര്‍ എസ്. സുബ്രഹ്മണ്യവും നവബറില്‍ പ്ലാന്‍റ് സന്ദര്‍ശിച്ചിരുന്നു.

തൃശൂരിലുള്ള ‘ടി.ഡി.എല്‍.സി’ സഹകരണമേഖല സ്ഥാപനമാണ് പ്ലാന്റിന്റെ പ്രവൃത്തി നടത്തിയത്. അഞ്ചുവര്‍ഷം ടി.ഡി.എല്‍.സി പ്ലാന്റ് പ്രവര്‍ത്തിപ്പിക്കും.

Hot Topics

Related Articles