ഏറ്റുമാനൂർ: ഏറ്റുമാനൂരപ്പന്റ
ഉത്സവത്തിനാവശ്യമായ കുലവാഴകളും കരിക്കിൻ കുലകളും വഹിച്ചു കൊണ്ടുള്ള കടപ്പൂര് കരക്കാരുടെ കുലവാഴ, കരിക്കിൻകുല ഘോഷയാത്ര ഫെബ്രുവരി 10-ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഏറ്റുമാനൂരപ്പന്റ ദേശാധിപത്യത്തിലുള്ള 17 – ക്ഷേത്രങ്ങളിലെ ഘോഷയാത്രകളും, പൊയ്കപുറം ദേവസ്ഥാനം, മഠത്തിൽപറമ്പ്, മൂലക്കോണം, വാറ്റുപുര, ക്ലാമറ്റം വള്ളിക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ ആഘോഷ സമിതിയും സംഘടിപ്പിക്കുന്ന ഘോഷയാത്രയും, കടപ്പൂര് ദേവി ക്ഷേത്രസന്നിധിയിൽ സംഗമിക്കും. ഉച്ച കഴിഞ്ഞ് 3.30-ന് ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉപദേശകസമിതി ചെയർമാൻ അഡ്വക്കേറ്റ് കമ്മീഷണർ എ.എസ്.പി കുറുപ്പ് മഹാഘോഷയാത്ര ഉദ്ഘാടനം ചെയ്യും.
വിവിധസ്ഥലങ്ങളിലെ സ്വീകരണമേറ്റുവാങ്ങി
തവളക്കുഴിയിൽ എത്തിച്ചേരും. അവിടെ നിന്നും താലപ്പൊലികളുടെയും ചെണ്ടമേളങ്ങളുടെയും കലാരൂപങ്ങളുടെയും നിശ്ചലദൃശ്യങ്ങയുടെയും അകമ്പടിയോടെ സാംസ്കാരിക ഘോഷയാത്രയായി ഏറ്റുമാനൂർ ടൗൺ ചുറ്റി അറാട്ടു മണ്ഡപം വഴി ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തുമ്പോൾ
ദേവസ്വം ഡെപ്യൂട്ടി കമ്മീഷൺ ബി. മുരാരി ബാബുവിൻ്റെ നേതൃത്വത്തിൽ കുലവാഴകളും കരിക്കിൻ കുലകളും ഏറ്റുവാങ്ങും. തുടർന്ന് കൊടിമര ചുവട്ടിൽ ഇവ സമർപ്പിക്കുന്നതോടെ ദേശക്കാർ വിളിച്ചു ചൊല്ലി പ്രാർഥന നടത്തി ദേശകാണിക്ക അർപ്പിക്കുന്നതോടെ ഈ വർഷത്തെ ഘോഷയാത്ര പൂർത്തിയാകും. കടപ്പൂര് ദേവി ക്ഷേത്രം പ്രസിഡന്റ് കെ.ആർ.ശശികുമാരൻ നായർ, സെക്രട്ടറി മനോജ് കൃഷ്ണൻനായർ, എൻ.എസ്.എസ്. കാണക്കാരി മേഖലാ കൺവീനർ കെ.എൻ.ശ്രീകുമാർ, ദീപു മോഹൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.