ഗുജറാത്തിലെ കച്ചില്‍ നിന്ന് 5,200 വര്‍ഷം പഴക്കമുള്ള ഹാരപ്പന്‍ സംസ്കാരാവശിഷ്ടം കണ്ടെത്തി മലയാളി ഗവേഷക സംഘം

കച്ച്: കണ്ടെത്തിയതില്‍ വച്ച് ലോകത്തിലെ ഏറ്റവും പഴക്കമുള്ള സംസ്കാരങ്ങളിലൊന്നായ ഹാരപ്പന്‍ സംസ്കാരത്തിന്‍റെ ഭാഗമായിരുന്ന ഒരു നാഗരികത കണ്ടെത്തി. ഏതാണ്ട് 5,200 വര്‍ഷം പഴക്കമുള്ള, ഇന്ന് ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഉള്‍പ്പെടുന്ന ഈ നാഗരികത കണ്ടെത്തിയത് കേരള സര്‍വകലാശാല ഗവേഷക സംഘമാണ്. 2019 -ല്‍ ഖട്ടിയ ഗ്രാമപഞ്ചായത്ത് മുന്‍ സര്‍പഞ്ച് നാരായണ്‍ഭായ് ജജാണിയുടെ സഹായത്തോടെയാണ് ഈ സ്ഥലം കണ്ടെത്തിയത്. അന്ന് ഖനനം നടത്തിയ സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ അകലെ ഖാത്തിയ ഗ്രാമത്തിലെ പഡ്താ ബെറ്റിലാണ് പുതിയ കണ്ടെത്തല്‍. കേരള സര്‍വകലാശാല ആര്‍ക്കിയോളജി അസിസ്റ്റന്‍റ് പ്രൊഫസർമാരായ ഡോ.അഭയൻ ജി.എസ്, ഡോ.രാജേഷ് എസ്.വി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ കണ്ടെത്തല്‍ നടത്തിയത്. 

Advertisements

ജൂന ഖട്ടിയ എന്ന ഗ്രാമത്തില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറിയുള്ള പഡ്താ ബേട്ട് എന്ന ഒരു ചെറിയ കുന്നിന്‍റെ ചരിവിലാണ് പുതിയ 5,200 വര്‍ഷം പഴക്കമുള്ള സംസ്കാരത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വൃത്തം, ചതുരാകൃതികളിലുള്ള വ്യത്യസ്ഥ ഘടനകള്‍ ഇവിടെ നിന്നും കണ്ടെത്തി. ഇവ മണല്‍ക്കല്ല് കൊണ്ട് നിര്‍മ്മിച്ചവയാണ്. പ്രദേശത്ത് നിന്നും ധാരാളം മണ്‍പാത്രങ്ങളുടെയും പുരാവസ്തുക്കളുടെയും മൃഗങ്ങളുടെ അസ്ഥികളും കണ്ടെത്തി. ഇവ ആദ്യകാല ഹാരപ്പൻ കാലഘട്ടം മുതൽ അവസാന ഹാരപ്പൻ കാലഘട്ടം വരെ, അതായത് ഏകദേശം ക്രി.മു. 3,200 മുതൽ ബിസിഇ 1,700 വരെ അധിനിവേശം നടത്തിയതിന്‍റെ സൂചനയാണ് ഗവേഷണ സംഘം പറയുന്നു. പ്രദേശത്ത് ആദ്യകാല ഹാരപ്പന്‍, ക്ലാസിക്കല്‍ ഹാരപ്പന്‍, അവസാനകാല ഹാരപ്പന്‍ സംസ്കാരം എന്നീ മൂന്ന് ഹാരപ്പന്‍ കാലഘട്ടത്തിന്‍റെയും സാന്നിധ്യം കണ്ടെത്തിയെന്ന് ഗവേഷകം സംഘം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശ്മശാനത്തിന് സമീപത്തെ ആവാസ മേഖലകളുമായി ബന്ധപ്പെട്ട ഗവേഷണമാണ് നടക്കുന്നത്. ഖനനത്തില്‍ ലഭിച്ച മണ്‍പാത്രങ്ങളില്‍ പലതും മറ്റ് ഹാരപ്പന്‍ ഖനന കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചവയ്ക്ക് സമാനമാണ്. അതേസമയം സെറാമിക്സ് പാത്രങ്ങളുടെ വലിയൊരു ഏറെ വ്യത്യസ്ത പുലര്‍ത്തുന്നു. ഈ സെറാമിക് പ്രാദേശിക ഭേദമാണെന്ന് കരുതുന്നു. ഇത് ഹാരപ്പക്കാരുടെ ഇതുവരെ തിരിച്ചറിയപ്പെടാത്ത മൺപാത്ര നിർമ്മാണ പാരമ്പര്യങ്ങളിൽ ഒന്നായിരിക്കാമെന്നാണ് ഗവേഷക സംഘത്തിന്‍റെ നിഗമനം. വലിയ സംഭരണ പാത്രങ്ങളും ചെറിയ പാത്രങ്ങളും ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു. 

ചെറുതും വലുതുമായ ഹാരപ്പന്‍ സംസ്കാരങ്ങള്‍ കൂടുതലും സമതലങ്ങളിലാണ് കണ്ടെത്തിയത്. എന്നാല്‍ പഡ്താ ബെറ്റിന്‍റെ സ്ഥാനം തന്ത്രപ്രധാനമാണ്. ചുറ്റുമുള്ള മലനിരകൾക്കിടയിൽ രൂപംകൊണ്ട താഴ്‌വരയുടെ വിശാലമായ കാഴ്ച. കുന്നിനോട് ചേർന്ന് ഒഴുകുന്ന ഒരു ചെറിയ അരുവി സൈറ്റിലെ പ്രധാനകാലത്ത്  സജീവമായ ജല ഉറവിടമായിരുന്നിരിക്കാം. രത്നങ്ങളടക്കമുള്ള വിലയേറിയ കല്ലുകള്‍ കൊണ്ടുള്ള മുത്തുകള്‍, ചെമ്പ്, അരക്കൽ കല്ലുകൾ, ചുറ്റിക കല്ലുകൾ എന്നിവയും ലഭിച്ചു. കന്നുകാലി, ചെമ്മരിയാട് അല്ലെങ്കിൽ ആട്, ഭക്ഷ്യയോഗ്യമായ ഷെൽ ശകലങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്ന മൃഗങ്ങളുടെ അസ്ഥികളുടെ അവശിഷ്ടങ്ങളും ഖനനത്തിൽ കണ്ടെത്തി. ഇതില്‍ നിന്നും മൃഗങ്ങളെ വളർത്തുന്നതും കക്കയിറച്ചി പാചകം ചെയ്ത് ഭക്ഷിക്കുന്നതിന്‍റെയും തെളിവുകള്‍ ലഭിച്ചു.

കേരള സർവകലാശാല ഗവേഷകർ ഗവേഷക സംഘത്തോടൊപ്പം കറ്റാലൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ ആർക്കിയോളജി, സ്പാനിഷ് നാഷണൽ റിസർച്ച് കൗൺസിൽ യൂണിവേഴ്സിറ്റി ഓഫ് ലാ ലഗുണ (സ്പെയിന്‍), ആൽബിയോൺ കോളേജും ടെക്സസ് എ&എം യൂണിവേഴ്സിറ്റിയും (യുഎസ്), ഡെക്കാൻ കോളേജ് പോസ്റ്റ് ഗ്രാജ്വേറ്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(പൂനെ), KSKV കാച്ച് യൂണിവേഴ്സിറ്റി (ഗുജറാത്ത്), കേന്ദ്ര സർവകലാശാല കർണാടക, ചങ്ങനാശ്ശേരിയിലെ അസംപ്ഷൻ കോളേജ് എന്നിവരുടെ സംഘവും ഉണ്ടായിരുന്നു. 

Hot Topics

Related Articles