കോഴിക്കോട് : തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മൂഡ് ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഉണ്ടാകും. തൃശൂരില്‍ വോട്ട് മറിച്ചതല്ലെന്നും പരമ്ബരാഗത വോട്ടുകളില്‍ വിള്ളലുണ്ടായെന്നും മുരളീധരൻ പ്രതികരിച്ചു. തോല്‍വിയുടെ പേരില്‍ സംഘർഷമുണ്ടാവരുതെന്ന് തൃശൂർ ഡിസിസിയിലെ കൂട്ടയടിയെ കുറിച്ച് മുരളീധരൻ പറഞ്ഞു.
കഴിഞ്ഞത് കഴിഞ്ഞു. പ്രവർത്തകർ ഒരുമിച്ച് നില്‍ക്കണം. കോണ്‍ഗ്രസിന്റെ മുഖം കൂടുതല്‍ വികൃതമാകുന്നത് ഒഴിവാക്കണം. തൃശൂരില്‍ അതീക്ഷിത തോല്‍വിയില്‍ തമ്മിലടി തുടർന്നാല്‍ വരുന്ന തെരഞ്ഞെടുപ്പിലും തോല്‍വി ഉണ്ടാകും. തമ്മിലടി പാടില്ല. ഉണ്ടായത് അപ്രതീക്ഷിത തോല്‍വിയാണ്. തെരഞ്ഞെടുപ്പിനെ നയിച്ചത് കെ സുധാകരനാണെന്നും കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് അദ്ദേഹം തുടരണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ക്രൈസ്തവ വോട്ടുകളില്‍ വിള്ളല്‍ ഉണ്ടായി. ചിലർ മാത്രം വിചാരിച്ചാല്‍ തന്നെ തോല്‍പ്പിക്കാൻ ആവില്ല. പരമ്ബരാഗതമായി കിട്ടുന്ന വോട്ടുകളില്‍ വിള്ളല്‍ ഉണ്ടായി. തോല്‍വിയെ കുറിച്ച് അന്വേഷിക്കാൻ അന്വേഷണ കമ്മീഷന്റെ ആവശ്യമില്ലെന്നും മുരളീധരൻ വ്യക്തമാക്കി.