അടിസ്ഥാന സൗകര്യം പോലുമില്ലാത്ത സ്ഥലങ്ങളെ ‘ഉന്നതി’ എന്ന് വിളിക്കുന്നത് പരിഹാസ്യം; കോവിൽമല രാജാവ്

ഇടുക്കി: ‘ഊര്’ എന്ന പേരുമാറ്റി പട്ടികവർഗ്ഗ വിഭാഗക്കാർ താമസിക്കുന്ന സ്ഥലത്തെ ‘ഉന്നതി’ എന്ന് വിളിക്കാനുള്ള ഉത്തരവിനെതിരെ കോവില്‍മല രാജാവ് രാമൻ രാജമന്നാൻ. പേരു മാറ്റിയത് കൊണ്ട് കാര്യമില്ല. പട്ടികവർഗ്ഗ വിഭാഗക്കാരുടെ ജീവിത സാഹചര്യം കൂടി സർക്കാർ മനസ്സിലാക്കണം. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ഊരുകള്‍ കേരളത്തിലുണ്ട്. ആ സ്ഥലങ്ങളെ ‘ഉന്നതി’ എന്നു വിളിക്കുന്നത് പരിഹാസ്യമായിരിക്കുമെന്നും കോവില്‍മല രാജാവ് വ്യക്തമാക്കി. ഊര് എന്നത് പരമ്പരാഗതമായി ഉപയോഗിക്കുന്ന പദമാണ്. എന്നാല്‍ കോളനി എന്ന പദം ഒഴിവാക്കിയത് സ്വാഗതാർഹമാണെന്നും കോവില്‍മല രാജാവ് പറഞ്ഞു. മന്ത്രി പദം ഒഴിയുന്നതിന് മുമ്പ് കെ രാധാകൃഷ്ണനാണ് കോളനി, ഊര്, സങ്കേതം എന്നീ പ്രയോഗങ്ങള്‍ ഒഴിവാക്കാൻ തീരുമാനിച്ചത്.

Advertisements

കോളനി എന്ന പേര് അവമതിപ്പ് ഉണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പേരുമാറ്റത്തിന് നിർദേശം നല്‍കിയത്. കോളനി, സങ്കേതം, ഊര് എന്നീ പേരുകള്‍ക്ക് പകരം കാലാനുസൃതമായി മറ്റ് പേരുകള്‍ നല്‍കണമെന്ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ സർക്കാറിനോട് ശുപാർശ ചെയ്തിരുന്നു. നഗർ, ഉന്നതി, പ്രകൃതി എന്നീ പേരുകള്‍ പകരമായി ഉപയോഗിക്കാനാണ് സർക്കാർ ഉത്തരവിലെ നിർദേശം. പ്രാദേശിക താല്പര്യം നോക്കിയും മറ്റ് പേരുകള്‍ ഇടാമെന്നും ഉത്തരവില്‍ പറയുന്നു. ഇത്തരം പ്രദേശങ്ങള്‍ക്ക് വ്യക്തികളുടെ പേരുകള്‍ നല്‍കുന്നത് പല സ്ഥലത്തും തർക്കങ്ങള്‍ക്ക് കാരണമാവുന്നതിനാല്‍, വ്യക്തികളുടെ പേരുകള്‍ പരമാവധി ഒഴിവാക്കണം. എന്നാല്‍ നിലവില്‍ വ്യക്തികളുടെ പേരുകള്‍ നല്‍കിയിട്ടുള്ള സ്ഥലങ്ങളില്‍ ആ പേരുകള്‍ തുടരാമെന്നും ഉത്തരവില്‍ പറയുന്നു. ദക്ഷിണേന്ത്യയിലെ ഏക ആദിവാസി രാജവംശമാണ് മന്നാൻ സമുദായം. രാമൻ രാജ മന്നാനാണ് ഇപ്പോഴത്തെ രാജാവ്. കാഞ്ചിയാർ പഞ്ചായത്തിലെ കോവില്‍മലയാണ് ആസ്ഥാനം. മന്നാൻ സമുദായത്തിന്‍റെ പതിനേഴാമത്തെ രാജാവാണ് അദ്ദേഹം.

Hot Topics

Related Articles