ചുട്ടുപൊള്ളി ദില്ലി; 6 പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയർന്ന താപനില; രണ്ട് ദിവസത്തിനിടെ മരിച്ചത് 34 പേർ

ദില്ലി : ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം വിലയിരുത്താൻ അടിയന്തര യോഗം ചേർന്ന് കേന്ദ്രം. രണ്ട് ദിവസത്തിനിടെ രാജ്യ തലസ്ഥാനത്ത് മാത്രം 34 പേർ മരിച്ചതോടെയാണ് നടപടി. ആരോഗ്യ മന്ത്രി ജെപി നദ്ദയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗം സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങള്‍ പുറത്തിറക്കി. 6 പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയർന്ന താപനിലയാണ് ദില്ലി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ ഇത്തവണ രേഖപ്പെടുത്തിയത്. ദില്ലിയിലെ ചൂട് 52 ഡിഗ്രി സെല്‍ഷ്യസ് കടന്നു. രണ്ട് ദിവസത്തിനിടെ മാത്രം 34 മരണം രേഖപ്പെടുത്തി. 51 പേരെ പാർക്കുകള്‍ ഉള്‍പ്പടെ പല സ്ഥലങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മരണസംഖ്യ കുത്തനെ ഉയർന്നതോടെയാണ് കേന്ദ്രത്തിന്‍റെ അടിയന്തര ഇടപെടല്‍ ഉണ്ടായത്.

Advertisements

ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ജെപി നദ്ദ നടത്തിയ ചർച്ചയില്‍ ഉഷ്ണതരംഗകേസുകള്‍ക്ക് മാത്രമായി ആശുപത്രികളില്‍ പ്രത്യേക യൂണിറ്റുകള്‍ തയ്യാറാക്കാൻ നിർദ്ദേശം നല്‍കി. അടിയന്തര സാഹചര്യം നേരിടാൻ വേണ്ട മരുന്നും, ഉപകരണങ്ങളും, ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങളും ഉറപ്പാക്കും. മരണ സംഖ്യയും ഹൃദയാഘാതം വന്നവരുടെ കണക്കും ആരോഗ്യ മന്ത്രാലയത്തിന്റ പോർട്ടലില്‍ ദിവസവും അപ്ലോഡ് ചെയ്യണം. ആശുപത്രികളിലേക്കുള്ള വൈദ്യുതി വിതരണം ഒരു കാരണവശാലും തടസ്സപ്പെടരുത് എന്ന നിർദ്ദേശവും യോഗം മുന്നോട്ട് വെച്ചു. ദില്ലിയിലെ ചൂടിന് ഇന്ന് നേരിയ ശമനമുണ്ട്. ഇന്ന് ചാറ്റല്‍ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. അതേസമയം രാജ്യത്തിന്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങള്‍ പ്രളയഭീഷണിയിലാണ്.അസമിലെ മിന്നല്‍ പ്രളയത്തില്‍ ഇതുവരെ 26 മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു. ബ്രഹ്മപുത്രാ നദി കരകവിഞ്ഞൊഴുകിയതോടെ ഒരു ലക്ഷത്തോളം പേരാണ് ദുരിതത്തിലായത്. കനത്ത മഴയും മണ്ണിടിച്ചിലും മൂലം ഒറ്റപ്പെട്ട സിക്കിമിലെ മാംഗാൻ ജില്ലയില്‍ നിന്നുാ വിനോദ സഞ്ചാരികളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങി. റോഡുകള്‍ പൂർണ്ണമായും തകർന്നതോടെ 2000 പേരാണ് ഈ മേഖലയില്‍ കുടുങ്ങിയത്.

Hot Topics

Related Articles