ഭരണപക്ഷം പ്രതീക്ഷിക്കാത്ത നീക്കം; ശക്തമായ പ്രസംഗം; പ്രതിപക്ഷ നേതാവായി ആദ്യ ദിനം തിളങ്ങി രാഹുൽ ഗാന്ധി

ദില്ലി : പ്രതിപക്ഷ നേതാവെന്ന നിലയില്‍ സഭയില്‍ ആദ്യ ദിവസം ശ്രദ്ധ നേടി രാഹുല്‍ ഗാന്ധി. സ്പീക്കറെ തെരഞ്ഞെടുത്ത ശേഷം സ്പീക്കറെ ആനയിക്കാനെത്തിയതും, തുടര്‍ന്ന് നടത്തിയ പ്രസംഗത്തിനും രാഹുല്‍ ഗാന്ധിക്ക് ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളുടെയാകെ പിന്തുണ ലഭിച്ചു. കൂടിയാലോചനകളില്ലാതെയാണ് രാഹുലിന് സോണിയ ഗാന്ധി പ്രതിപക്ഷ സ്ഥാനം നല്‍കിയതെന്നും, ഇത് ഇന്ത്യ സഖ്യത്തില്‍ പൊട്ടിത്തെറിക്ക് കാരണമാകുമെന്നും ബിജെപി പ്രതികരിച്ചു. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത് ആദ്യദിനം പാർലമെന്റിലെത്തിയ രാഹുല്‍ ഗാന്ധിയിലേക്കായിരുന്നു എല്ലാവരുടെയും കണ്ണുകള്‍. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പുഞ്ചിരിയിലൊതുക്കി മറുപടി നല്‍കിയ ശേഷം ലോക്‌സഭയിലെത്തിയ അദ്ദേഹം മുൻ നിരയില്‍ അഖിലേഷ് യാദവിനും കൊടിക്കുന്നില്‍ സുരേഷിനുമൊപ്പം ഇരുന്നു. സ്പീക്കറായി ഓം ബിർളയെ തെരഞ്ഞെടുത്തപ്പോള്‍ ചെയറിലേക്ക് ആനയിക്കാൻ രാഹുല്‍ ഗാന്ധി ചെല്ലുമെന്ന് ഭരണപക്ഷം പ്രതീക്ഷിച്ചിരുന്നില്ല. രാഹുല്‍ ഗാന്ധി വരുന്നത് കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പെട്ടെന്ന് സ്വാഗതം ചെയ്തു. സ്പീക്കര്‍ക്കും പ്രധാനമന്ത്രിക്കും രാഹുല്‍ ഗാന്ധി കൈകൊടുത്തതും വ്യത്യസ്ത കാഴ്ചയായി. പിന്നീടായിരുന്നു സ്പീക്കറെ ആശംസിച്ചുള്ള പ്രസംഗം.

Advertisements

കഴിഞ്ഞ ലോക്സഭയില്‍ നിന്ന് അയോഗ്യനായി ഇടയ്ക്ക് പുറത്തു പോയ രാഹുല്‍ ഗാന്ധിക്ക് ഈ പാർലമെൻററി ഉത്തരവാദിത്തം മധുര പ്രതികാരമാണ്. പ്രതിപക്ഷത്തെ നിശബ്ദമാക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും പ്രതിപക്ഷം ഭരണഘടന സംരക്ഷിക്കാൻ സഭയിലുണ്ടാകണമെന്നാണ് ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ തെളിയിച്ചതെന്നും രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞു. അതേസമയം രാഹുലിനെതിരെ വിമർശനം തുടരുകയാണ് ബിജെപി. മകനെ പ്രതിപക്ഷ നേതാവാക്കിയ സോണിയ ഗാന്ധിയുടെ നടപടിയില്‍ ഇന്ത്യ സഖ്യം അസ്വസ്ഥരാണെന്നും, സഖ്യത്തില്‍ പൊട്ടിത്തെറി വൈകാതെയുണ്ടാകുമെന്നും ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ വിമർശിച്ചു. പാർശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ദരിദ്രരുടെയും ശബ്ദമാരാൻ രാഹുലിനാകുമെന്ന് ഉറപ്പുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ഭാരത് ജോഡോ യാത്രയിലൂടെ നേടിയ അനുഭവങ്ങള്‍ അദ്ദേഹത്തിന് പദവിയില്‍ ഗുണം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധിക്ക് ആശംസകള്‍ നേർന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. പത്ത് വർഷത്തിന് ശേഷമാണ് ലോക്സഭയില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുന്നത്.

Hot Topics

Related Articles