സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; അഞ്ചിടത്ത് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടാണ്. വയനാടും കണ്ണൂരും നാളെയും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളില്‍ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്ത് കനത്ത നാശം തുടരുകയാണ്. കോസ് വേ വെള്ളത്തില്‍ മുങ്ങിയതോടെ പത്തനംതിട്ട പെരുനാട് 400 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. കല്ലാർകുട്ടി പൊരുങ്ങള്‍ക്കുത്ത് ഡാമുകള്‍ തുറന്നു. ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ പത്തനംതിട്ട പെരുനാട് അരയാഞ്ഞിലിമണ്‍ കോസ് വേ വെള്ളത്തില്‍ മുങ്ങി.

Advertisements

നദിക്ക് കുറുകെ മറുകര എത്താൻ 400 ഓളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന പാതയാണ് മേഖല ഒറ്റപ്പെട്ടു. കല്ലാറില്‍ ജലനിരപ്പ് ഉയർന്നതോടെ കോന്നി അടവി ഇക്കോ ടൂറിസത്തിന്റെ ഭാഗമായുള്ള കുട്ടവഞ്ചിസവാരി താല്‍ക്കാലികമായി നിർത്തിവെച്ചു. കണ്ണൂർ പയ്യന്നൂരില്‍ കനത്ത കാറ്റില്‍ വൻ നാശം. മരങ്ങള്‍ കടപുഴകി വീണ് നാല് വീടുകള്‍ ഭാഗികമായി തകർന്നു. വൈദ്യുതി ലൈനുകളും പൊട്ടിവീണു. കാർഷികവിളകളും നശിച്ചു. തലശ്ശേരി തലായിയില്‍ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാണു. മീത്തലെ ചമ്പാട് അങ്കണവാടിയില്‍ വെളളം കയറി. നടാല്‍ ടൗണിലെ ചില കടകളിലും വെള്ളം കയറി. കോഴിക്കോട് മലയോര മേഖലകളില്‍ പുഴകളില്‍ വെള്ളം ഉയര്‍ന്നു. കുറ്റിയാടി മേഖലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് തൊട്ടില്‍പാലം പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ചെറിയകുംബളം കട്ടംകോട് റോഡില്‍ മരം കടപുഴകി വീണു. പയ്യോളി ദേശീയ പാതയില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. പയ്യോളി ബസ്റ്റാന്‍റിലും വെള്ളം കയറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇരുവഞ്ഞിപ്പുഴയിലും ചെറുപുഴയിലും ജലനിരപ്പുയര്‍ന്നത്. കുറ്റിയാടി ചുരത്തില്‍ രണ്ടിടത്ത് നേരിയ തോതില്‍ മണ്ണിടിച്ചിലുമുണ്ടായി. ഇടുക്കി ഏലപ്പാറക്ക് സമീപം ബോണാമിയില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. പുതുവല്‍ സ്വദ്ദേശി കെ.പി സുബ്ബയ്യയുടെ വീടിന് മുകളിലാണ് മരം വീണത്. വീട് ഭാഗീകമായി തകർന്നെങ്കിലും ഉള്ളിലുണ്ടായിരുന്ന സുബ്ബയ്യയും ഭാര്യയും മകനും കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപെട്ടു. കൊച്ചറയില്‍ വീടിൻറെ സംരക്ഷണഭിത്തി തകർന്ന് മൂന്ന് വീടുകള്‍ അപകടാവസ്ഥയിലായി. പുതുപ്പറമ്പില്‍ സുന്ദരമൂർത്തിയുടെ വീടിൻ്റെ സംരക്ഷണഭിത്തിയാണ് തകർന്നത്. സമീപവാസികളായ വനരാജ്, രതീഷ് എന്നിവരുടെ വീടുകള്‍ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചു. ഹൈറേഞ്ച് മേഖലയില്‍ പല സ്ഥലത്ത് മരം വീണ് തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു. മൂന്നാറില്‍ ഇന്നലെ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശങ്ങളില്‍ നിന്ന് ഉള്‍പ്പെടെ 40 പേരെ ദുരിതാശ്വാസ ക്യാമ്പില്‍ മാറ്റിപ്പാർപ്പിച്ചു. ദേവികുളത്ത് കരിങ്കല്‍ സംരക്ഷണ ബുദ്ധിയിടിഞ്ഞ് വീടിന് കേടുപാട് സംഭവിച്ചു. ആളപായമില്ല. കല്ലാർകുട്ടി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. കല്ലാർകുട്ടി മണലേല്‍ വാസുവിൻ്റെ വീട് ഇന്നലെ ഉണ്ടായ കനത്ത മഴയിലും കാറ്റിലും മരം വീണു തകർന്നു ആർക്കും പരിക്കില്ല.

അടിമാലിക്ക് സമീപം വാളറയില്‍ നിർത്തിയിട്ടിരുന്ന സ്കൂള്‍ ബസിന് മുകളിലേക്ക് ഇല്ലി ഒടിഞ്ഞു വീണു. ബസ്സില്‍ കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ വൻ അപായം ഒഴിവായി. മലപ്പുറം എടവണ്ണയില്‍ റോഡില്‍ മരം കടപുഴകി വീണു. എടവണ്ണ നിലമ്ബൂർ റോഡില്‍ ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. കോട്ടയം ജില്ലയില്‍ കിഴക്കൻ മലയോര മേഖലയിലാണ് മഴ കൂടുതല്‍ ശക്തം. പലയിടത്തും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു. ജില്ലയിലെ അതിതീവ്ര മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് അംഗണവാടി മുതല്‍ പ്രഫഷണല്‍ കോളേജ് വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചിക്കുകയാണ്. കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ അന്നദാന ഹാളിൻ്റെ ഒരു ഭാഗം തകർന്നു. ശക്തമായ കാറ്റിലും മഴയിലും പവിത്രേശ്വരത്ത് വീടിന് മുകളില്‍ മരം വീണു. ഗംഗാഭവനില്‍ സുഷമയുടെ വീടാണ് തകർന്നത്. അമ്പലപ്പുഴയില്‍ ശക്തമായ കാറ്റില്‍ വീടിൻ്റെ മേല്‍ക്കൂര തകർന്നു. മാതാവിനും 4 വയസുള്ള കുട്ടിക്കും പരിക്കേറ്റു. കാക്കാഴം കിഴക്ക് പുത്തൻ ചിറയില്‍ ഉസ്മാന്റെ വീടാണ് തകർന്നത്. ഗുരുവായൂർ കോട്ടപ്പടി അങ്ങാടി റോഡില്‍ അപകടാവസ്ഥയില്‍ നിന്നിരുന്ന കെട്ടിടം തകർന്നു വീണു. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. രണ്ട് വർഷത്തോളമായി കോട്ടപ്പടി അങ്ങാടി റോഡില്‍ ഈ കെട്ടിടം അപകട ഭീഷണിയായി നില്‍ക്കുന്നത്. മംഗളൂരുവിന് അടുത്ത് ഉള്ളാള്‍ മദനി നഗറില്‍ കനത്ത മഴയില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് നാല് പേർ മരിച്ചു. റിഹാന മൻസിലില്‍ യാസിർ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാൻ (17) റിഹാന (11) എന്നിവരാണ് മരിച്ചത്. മതില്‍ തകർന്ന് വീടിന് മുകളില്‍ വീഴുകയായിരുന്നു.

Hot Topics

Related Articles