എരുമേലി കെ.എസ്.ആർ.ടി.സിയിൽ മൂന്നാം തരംഗത്തിന് ഡബിൾ ബെൽ: നാൽപതു ജീവനക്കാരിൽ മുപ്പത് പേർക്കും പോസിറ്റീവ്; പൊതുഗതാഗത സംവിധാനം ആകെ താറുമാറായി; കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമെന്നും ഭീതി

എരുമേലി: എരുമേലി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നതായി റിപ്പോർട്ട്. നാൽപ്പതുപേർ പരിശോധന നടത്തിയതിൽ മുപ്പതു പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ആശങ്ക അതിരൂക്ഷമായിട്ടുണ്ട്. യൂണിറ്റ് ഓഫീസർ മുതൽ മെക്കാനിക് വരെ പോസിറ്റീവായിട്ടുണ്ട്. കണ്ടക്ടറും ഡ്രൈവറും സ്റ്റേഷൻ മാസ്റ്റർമാരും കൂട്ടത്തോടെ പോസിറ്റീവ്.ക്യാഷ് സെക്ഷനും ചാർജ്മാനും പോസിറ്റീവ്. ഇതുവരെ പരിശോധന നടത്തിയത് നാല്പത് പേർ. 30 പേർ ഇതിനോടകം പോസിറ്റീവായിട്ടുണ്ട്.

Advertisements

ബാക്കിയുള്ള ജീവനക്കാരും ഓരോ ദിവസവും പനിച്ചു വീഴുമ്പോളും പ്രതിരോധ നടപടികൾക്ക് ഉണ്ടാകുന്ന കാല താമസം കടുത്ത ആരോഗ്യ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.മേൽ ഘടകങ്ങളിൽ നിന്നും നടപടികളോ നിർദേശങ്ങളോ ലഭിക്കാത്തതോടെ ആരോഗ്യം അവിശേഷിക്കുന്ന ജീവനക്കാർ കഴിയുന്ന പോലെ എത്തി സർവീസ് ഓപ്പറേഷൻ നടത്തുന്ന സാഹചര്യമാണ് ഉള്ളത്.ജോലിക്ക് എത്തുന്ന ജീവനക്കാരും തൊട്ടടുത്ത ദിവസം പനിച്ചു വീഴുന്നത് ഡിപ്പോയുടെ പ്രവർത്തനത്തെയും പ്രതിസന്ധിയിൽ ആക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോവിഡ് പൊട്ടിപുറപ്പെട്ടിട്ടും കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വലിയ ക്ലസ്റ്റർ തന്നെ രൂപപ്പെട്ടിട്ടും അണുനശീകരണ പ്രവർത്തനങ്ങൾക്ക് പോലും നടപടികൾ ഉണ്ടാകുന്നില്ല.അണു ബാധയുള്ള ബസുകളും ടിക്കറ്റ് മെഷിനുകളും കൂടുതൽ ജീവനക്കാരെ രോഗബാധിതർ ആക്കുന്നതിനൊപ്പം സമൂഹ വ്യാപനത്തിനും ഇടയാക്കുമ്പോളാണ് ഗുരുതരമായ നിസംഗത.ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ലൈറ്റ് ഡ്യൂട്ടി യിൽ ആയിരുന്നിട്ടു പോലും ഒരു ജീവനക്കാരൻ തീർത്ഥാടനം കാലത്തെ ഡ്യൂട്ടിക്കിടയിൽ ശ്വാസം മുട്ടലിനെ തുടർന്ന് മരണപ്പെട്ടതിന്റെ ദുഃഖം വിട്ടു മാറുന്നതിനു മുൻപാണ് കോവിടിന്റെ ആക്രമണത്തിൽ എരുമേലി കെ.എസ്.ആർ.ടി.സി പകച്ചു നിൽക്കുന്നത്.

ഡിപ്പോയിലെ അരക്ഷിതാവസ്ഥ കാരണം ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ള ജീവനക്കാർ ഡിപ്പോയിൽ എത്താൻ സാധിക്കാത്ത സാഹചര്യമാണ് ഉള്ളത്.
മുഴുവൻ ജീവനക്കാരെയും ആർ.ടി.പി.സിആർ പരിശോധനയ്ക്ക് വിധേയമാക്കി രോഗ ബാധിതരായവരെ പൂർണമായും ക്വാറന്റൈൻ ചെയ്യണമെന്നും ഡിപ്പോ അടച്ചിട്ടു അണുവിമുക്തമാക്കിയ ശേഷം മാത്രം സർവീസ് ഓപ്പറേഷൻ ആരംഭിക്കണമെന്നും ആണ് ജീവനക്കാരുടെ ആവശ്യം.വിഷയത്തിൽ അടിയന്തിര ശ്രദ്ധ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി, കെ.എസ്.ആർ.ടി.സി എം.ഡി ,ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ സി.ഐ.ടി.യു ഘടകം കത്തു നൽകി.

Hot Topics

Related Articles