സ്വന്തം കെട്ടിടങ്ങളുടെ ആധാരം കാണാനില്ല; തുമ്പുമില്ല തെളിവുമില്ല; തപ്പി നടന്ന് കോട്ടയം നഗരസഭ

കോട്ടയം: കോട്ടയം നഗരസഭയുടെ കൈയ്യിലുള്ള പല സ്ഥലങ്ങള്‍ക്കും ഉടമസ്ഥ അവകാശം തെളിയിക്കുന്ന ഭൂരേഖകളില്ലെന്ന് റിപ്പോർട്ട്. സ്ഥിരമായി കരം അടയ്ക്കുന്നുണ്ടെങ്കിലും കൈവശ അവകാശ രേഖകളില്ലാത്തതിനാല്‍ പല വികസന പദ്ധതികളും തകിടം മറിയുകയാണ്. അതേസമയം, വർഷങ്ങള്‍ പഴക്കമുളള സ്ഥലങ്ങളുടെ ആധാരം തപ്പി നടക്കുകയാണ് നഗരസഭ. 1988 ലെ റീ സ‍ർവേ പ്രകാരം തണ്ടപ്പേർ 1773 സർവേ നമ്ബർ 13/2 ബസ് സ്റ്റാന്റ് സ്ഥലം എന്ന് മാത്രമാണ് റവന്യു രേഖകളിലുള്ളത്. പക്ഷേ നഗരസഭയാണ് കരം അടയ്ക്കുന്നത്. ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റി പല തവണ പരിശോധന നടത്തിയിട്ടും രേഖകള്‍ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Advertisements

മുട്ടമ്പലം വില്ലേജ് ഓഫീസില്‍ വസ്തു പോക്ക് വരവ് ചെയ്ത രേഖയുമില്ല. രജിസ്റ്റാർ ഓഫീസിലും ഭൂരേഖ ഓഫീസിലും യാതൊരു തെളിവുമില്ല. ഇത് കാരണം പൊളിച്ച്‌ മാറ്റിയ ബസ് സ്റ്റാന്റ് കെട്ടിടത്തിന് പകരം പുതിയത് പണിയാൻ കഴിയുന്നില്ല. റെയില്‍വേ പാത ഇരട്ടിപ്പിക്കലിന് നഗരസഭ 0.17 ഹെക്ടർ ഭൂമി വിട്ട് നല്‍കിയിരുന്നു. ഇതിനുള്ള നഷ്ടപരിഹാരമായി റെയില്‍വേ അഞ്ചര കോടി രൂപ അനുവദിച്ചിരുന്നു. പക്ഷേ മതിയായ രേഖകള്‍ ഹാജരാക്കാത്തത് കൊണ്ട് ഈ പണം കിട്ടാക്കനിയായി തുടരുകയാണ്. ചെറുതും വലുതുമായി വേറെയും സ്ഥലങ്ങള്‍ രേഖ ഇല്ലാതെ കിടക്കുന്നുണ്ട്. ഇഷ്ടദാനം കിട്ടിയതും രാജഭരണത്തിന് ശേഷം പതിച്ചു കിട്ടിയതുമാണ് അധികവും.

Hot Topics

Related Articles