കുമരകത്ത് ബാറിന് സമീപം യുവാവിനെ ആക്രമിച്ച്  ഐ ഫോൺ കവർന്നു :  കേസിൽ തിരുവാർപ്പ് സ്വദേശികളായ നാലുപേർ അറസ്റ്റിൽ

കുമരകം: യുവാവിനെ മർദ്ദിച്ച് യുവാവിന്റെ കയ്യിലിരുന്ന മൊബൈൽ ഫോൺ കവർന്ന കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാർപ്പ് മാധവശേരി ഭാഗത്ത് കുറയൻകേരിൽ വീട്ടിൽ ജിത്തു എന്ന് വിളിക്കുന്ന ശ്രീജിത്ത് (31), തിരുവാർപ്പ് തൈചേരിൽ ഭാഗത്ത് തൈചേരിൽ വീട്ടിൽ അഖിൽ ടി.ഗോപി (27), തിരുവാർപ്പ് മാധവശേരി ഭാഗത്ത് തേവർക്കാട്ട്ശേരി വീട്ടിൽ നിഖിൽ  (30), കുമരകം ചന്ത കവല ഭാഗത്ത് ഈഴകാവിൽ വീട്ടിൽ ആരോമൽ (28) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം രാത്രി  9:30 മണിയോടുകൂടി  കുമരകത്ത് പ്രവർത്തിക്കുന്ന ബാറിന് സമീപം വച്ച്  കായംകുളം സ്വദേശിയായ യുവാവിനെ ആക്രമിച്ച് ഇയാളുടെ കയ്യിൽ ഉണ്ടായിരുന്ന ഐഫോൺ കവർച്ച ചെയ്തു കടന്നുകളയുകയായിരുന്നു. 

Advertisements

ബാറിന് സമീപം വച്ച് ഇവർ തമ്മിൽ പണത്തിന്റെ കാര്യവുമായി ബന്ധപ്പെട്ട് വാക്കുതർക്കം ഉണ്ടാവുകയും, തുടർന്ന് ഇവർ സംഘം ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും, ഇയാളുടെ കയ്യിൽ ഉണ്ടായിരുന്ന ഐഫോൺ കവർച്ച ചെയ്തു  കടന്നു കളയുകയുമായിരുന്നു.പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ നാലുപേരെയും പിടികൂടുകയുമായിരുന്നു. കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി.കെ, എസ്.ഐമാരായ പ്രദീപ്കുമാർ, മനോജ്, സുനിൽകുമാർ,സി.പി.ഓ മാരായ അഭിലാഷ്, രാജു, യേശുദാസ്, സജിത്ത്, ഷൈജു, അരുൺ പ്രകാശ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശ്രീജിത്ത്  കുമരകം, ഏറ്റുമാനൂർ സ്റ്റേഷനിലെയും അഖിലിന് കോട്ടയം വെസ്റ്റ്, കുമരകം എന്നീ സ്റ്റേഷനിലും, കൂടാതെ നിഖിലും,ആരോമലും കുമരകം സ്റ്റേഷനിലെയും ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ നാലുപേരെയും റിമാൻഡ് ചെയ്തു.

Hot Topics

Related Articles