വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെച്ചൊല്ലി സംഘർഷം : വൈക്കത്ത് സി പി ഐ പൊലീസ്  സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം

വൈക്കം: വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനിടയിൽ ഉണ്ടായ സംഘർഷത്തിൽ സി പി ഐ , എ ടി യു സി നേതാക്കൾക്കും കച്ചവടക്കാർക്കും പോലീസ് മർദ്ദനമേറ്റതിലും സി.കെ. ആശ എംഎൽഎയെ സ്റ്റേഷനിൽ അവഹേളിച്ചതിലും പ്രതിക്ഷേധിച്ച് സി പി ഐ വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പൊലീസ്  സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. വൈക്കം സ്‌റ്റേഷനു നൂറ് മീറ്റർ അകലെ കച്ചേരിക്കവലയ്ക്ക് സമീപം പോലീസ് സ്ഥാപിച്ച ബാരിക്കേട് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. ഇന്ന് രാവിലെ 11ഓടെയായിരുന്നു മാർച്ച് നടന്നത്. സി പി ഐ ജില്ലാ സെക്രട്ടറി വി.ബി.ബിനു മാർച്ച് ഉദ്ഘാടനം ചെയ്തു. നിരാലംബരും നിർധനരുമായ വഴിയോര കച്ചവടക്കാരെ പകരം സംവിധാനമൊരുക്കാതെ നീക്കാൻ ശ്രമിച്ച നഗരസഭയുടെ നടപടിയെ എതിർത്ത നേതാക്കളേയും കച്ചവടക്കാരെയും മർദ്ദിക്കുകയും സി.കെ. ആശ എം എൽ എ യെ അവഹേളിക്കുകയും ചെയ്ത സി ഐയെ സസ്പെൻഡുചെയ്യണെമെന്നും വി.ബി.ബിനു ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു. തനിക്ക് സ്ത്രീയെന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും നൽകേണ്ട പരിഗണന സി ഐസ്റ്റേഷനിൽ നൽകാത്തതിൽ പ്രതിക്ഷേധിച്ച് സ്പീക്കർക്ക് അവകാശലംഘനത്തിന് നോട്ടീസ് നൽകിയതായും സി.കെ. ആശ എംഎൽഎ പറഞ്ഞു. പി.എസ്. പുഷ്കരൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും നൂറുകണക്കിന് പ്രവർത്തകരും മാർച്ചിൽ പങ്കെടുത്തു സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.

Advertisements

Hot Topics

Related Articles