മണിപ്പൂരിൽ വീണ്ടും കുക്കി- മെയ്തെയ് സംഘർഷം: ഡ്രോൺ ഉപയോഗിച്ച് ബോംബാക്രമണം; മണിപ്പൂരിൽ കനത്ത ജാഗ്രത നിർദേശം

ഇംഫാൽ: കുക്കി- മെയ്തെയ് സംഘർഷത്തിന് പിന്നാലെ മണിപ്പൂരിൽ ജാഗ്രത നിർദേശം. നിരീക്ഷണത്തിനും പരിശോധനകൾക്കും ആഭ്യന്തര വകുപ്പിന്റെ നിർദേശം ലഭിച്ചു. പ്രശ്‌നബാധിത മേഖലകളിൽ അതീവ ശ്രദ്ധ വേണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി കത്ത് അയച്ചു. ഇംഫാൽ വെസ്റ്റിലെ അക്രമത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമാണ്. സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് മണിപ്പൂർ സർക്കാർ വ്യക്തമാക്കി.

Advertisements

ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ ഒമ്പത് പേരിൽ അഞ്ച് പേർക്ക് വെടിയേറ്റ മുറിവുകളും മറ്റുള്ളവർക്ക് ബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റതായും ആശുപത്രി അധികൃതർ അറിയിച്ചു. വെസ്റ്റ് ഇംഫാൽ-കാംങ്പോക്പി ജില്ലകൾ തമ്മിലുള്ള അതിർത്തി പ്രദേശത്ത് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഘർഷം. ഇംഫാൽ വെസ്റ്റിൽ മെയ്തേയ് സമുദായമാണ് ആധിപത്യം പുലർത്തുന്നത്, കാങ്പോക്പിയിൽ കുക്കി ഭൂരിപക്ഷമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഡ്രോൺ ഉപയോ​ഗിച്ച് നടത്തിയ ബോംബാക്രമണത്തിൽ ഒരു വീട് പൂർണമായും തകർന്നു. ആർക്കും പരിക്കില്ല. അതിർത്തി സപര്ഖ സേന ഓഫീസിന് സമീപമാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിനെതിരെ കുക്കി-സോ വിഭാ​ഗങ്ങൾ പ്രതിഷേധ റാലി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.

അതേസമയം കലാപം തുടരുന്ന മണിപ്പൂരിനെ സംരക്ഷിക്കാനുള്ള തന്റെ പരിശ്രമങ്ങളിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എൻ ബിരേൻ സിങ് പറഞ്ഞിരുന്നു. രാജി വെക്കണമെന്ന വാദം തള്ളിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ജനങ്ങൾ തന്നെ വിശ്വസിക്കുന്ന സാഹചര്യത്തിൽ രാജിയുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കും അനധികൃത കുടിയേറ്റക്കാർക്കുമെതിരെ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളാണ് സംസ്ഥാനത്തെ ക്രമസമാധാന നില തകരാനുള്ള പ്രധാന കാരണമെന്നും ഇതാണ് കുകി-മെയ്‌തെയ് തർക്കത്തിലേക്ക് നയിച്ചതെന്നും സിങ് പറഞ്ഞിരുന്നു.

സുരക്ഷ ഉദ്യോഗസ്ഥരുടെ അധികാരം കയ്യിലുണ്ടായിട്ടും സംസ്ഥാനത്തെ കലാപത്തെ ചെറുക്കാൻ താൻ ഒന്നു ചെയ്തില്ലെന്ന വാദം ജനങ്ങൾക്കിടയിൽ ഉയർന്നിരുന്നു. അതെക്കുറിച്ച് ജനങ്ങൾ ആശങ്കയിലായിട്ടുണ്ട്. എന്നാൽ തിരിച്ചടിയിൽ നിന്നല്ല മറിച്ച് സമാധാനപരമായ സമീപനത്തിലൂടെ മാത്രമാണ് ക്രമസമാധാനപാലനം സാധ്യമാകൂവെന്ന ഉറപ്പുണ്ടായിരുന്നുവെന്നും സിങ് പറഞ്ഞു. തന്റെ വിഭാഗം കൂടിയായ മെയ്‌തെയ്ക്ക് അനുകൂലമായാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നതെന്ന വാദം നേരത്തെ കുക്കി വിഭാഗക്കാർ ഉന്നയിച്ചിരുന്നു.

Hot Topics

Related Articles