പെരുവന്താനം ചെന്നാപ്പാറയിൽ വീണ്ടും കാട്ടാനക്കൂട്ടം : എസ്റ്റേറ്റിലെ റബർ മരങ്ങള്‍ വ്യാപകമായി തകർത്തു

മുണ്ടക്കയം : പെരുവന്താനം പഞ്ചായത്തില്‍ ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറ ഡിവിഷനില്‍ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. എസ്റ്റേറ്റിലെ റബർ മരങ്ങള്‍ വ്യാപകമായി കാട്ടാനക്കൂട്ടം തകർത്തു. നിരവധി റബർ മരങ്ങളുടെ തൊലികള്‍ കാട്ടാനകള്‍ കാർന്നുതിന്ന് നശിപ്പിച്ചു. 

Advertisements

ഇന്നലെ പുലർച്ചെ മുതല്‍ കൊമ്ബനാനയും കുട്ടിയാനയും ഉള്‍പ്പെടെ 12 ഓളം ആനകളാണ് ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറ മേഖലയില്‍ തൊഴിലാളികള്‍ക്ക് ഭീഷണി ഉയർത്തി നിലയുറപ്പിച്ചിരിക്കുന്നത്. ഇതോടെ തൊഴിലാളി കുടുംബങ്ങളും കടുത്ത ഭീതിയിലാണ്. ജീവൻ പണയം വച്ച്‌ ടാപ്പിംഗിനിറങ്ങേണ്ട ഗതികേടിലാണ് മേഖലയിലെ തൊഴിലാളികള്‍. വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ കാട്ടാനകളെ എസ്റ്റേറ്റില്‍നിന്ന് തുരത്തുവാനുള്ള ശ്രമം നടക്കുന്നുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏതാനും മാസങ്ങള്‍ക്കു മുമ്ബ് ടിആർ ആൻഡ് ടി എസ്റ്റേറ്റിന്‍റെ വനാതിർത്തി മേഖലയില്‍ കാട്ടാന ശല്യം അതിരൂക്ഷമായിരുന്നു. ഇരുപതോളം ആനകള്‍ കൂട്ടമായെത്തി കർഷകരുടെ കൃഷി വ്യാപകമായി നശിപ്പിച്ചിരുന്നു.  തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് സമീപംവരെ കാട്ടാനക്കൂട്ടമെത്തിയിരുന്നു. ആനകളുടെ ശല്യംമൂലം എസ്റ്റേറ്റില്‍ പ്രവർത്തിക്കുന്ന സ്കൂളുകള്‍ക്ക് പല ദിവസവും അവധി നല്‍കേണ്ട സാഹചര്യവുമുണ്ടായി. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ആനകളെ വനത്തിലേക്ക് കയറ്റിവിട്ടാലും ഇവ വീണ്ടും ജനവാസ മേഖലയിലേക്ക് മടങ്ങിയെത്തുകയാണ് പതിവ്. 

ഇങ്ങനെ ഇറങ്ങുന്ന ആനകളിലൊന്ന് കഴിഞ്ഞ വർഷം എരണ്ടക്കെട്ട് ബാധിച്ച്‌ ചരിഞ്ഞിരുന്നു. പിന്നീട് ഈ മേഖലയില്‍ കാട്ടാനശല്യത്തിന് ചെറിയതോതില്‍ ശമനമുണ്ടായി. എസ്റ്റേറ്റിന്‍റെ ജനവാസ മേഖലയില്‍നിന്നും പിൻമാറിയ കാട്ടാനക്കൂട്ടം മതംബ, കോരുത്തോട്, പീരുമേട് വനാതിർത്തി മേഖലകളില്‍ തമ്ബടിച്ചിരുന്നു. ഈ പ്രദേശങ്ങളിലും വ്യാപക കൃഷിനാശമാണ് കാട്ടാനക്കൂട്ടം വിതച്ചത്. 

മാസങ്ങള്‍ക്ക് ശേഷമാണ് ചെന്നാപ്പാറ മേഖലയില്‍ കാട്ടാനകള്‍ കൂട്ടമായി വീണ്ടും എത്തിയിരിക്കുന്നത്. ഇതോടെ തൊഴിലാളി കുടുംബങ്ങളും കർഷകരും കടുത്ത ദുരിതത്തിലാണ്. കഴിഞ്ഞവർഷം ചെന്നാപ്പാറ ഡിവിഷനില്‍ കടുവയുടെ സാന്നിധ്യവും സ്ഥിരീകരിച്ചിരുന്നു. 

തൊഴിലാളികളുടെ നിരവധി വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ കൂട് സ്ഥാപിച്ചെങ്കിലും കടുവയെ പീടികൂടാൻ കഴിഞ്ഞില്ല. ഇതിന്‍റെ ഭീതി ഒഴിയും മുന്പാണ് വീണ്ടും കാട്ടാനക്കൂട്ടം ഭീതി വിതച്ച്‌ എസ്റ്റേറ്റിന്‍റെ ജനവാസ മേഖലയിലെത്തിയിരിക്കുന്നത്.

Hot Topics

Related Articles