ആഘോഷ നിറവില്‍ തൃപ്പൂണിത്തുറ; വര്‍ണാഭക്കാഴ്ചകളൊരുക്കി അത്തച്ചമയ ഘോഷയാത്ര

കൊച്ചി : മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന് തുടക്കം കുറിച്ചുകൊണ്ട് തൃപ്പൂണിത്തുറയില്‍ വര്‍ണാഭായ അത്തച്ചമയ ഘോഷയാത്ര ആരംഭിച്ചു. നാടൻ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും അണിനിരന്നുകൊണ്ടുള്ള വർണ്ണാഭമായ ഘോഷയാത്രയാണ് തൃപ്പൂണിത്തുറയില്‍ നടക്കുന്നത്. തൃപ്പൂണിത്തുറയിലെ അത്തം നഗറില്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ നിലവിളക്ക് കൊളുത്തി അത്തച്ചമയ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Advertisements

അത്തം നഗറില്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ പതാക ഉയര്‍ന്നതോടെ സംസ്ഥാനത്തെ ഔദ്യോഗിക ഓണാഘോഷ പരിപാടികള്‍ക്കും തുടക്കമായി. ലോക പ്രശസ്തമായ തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങളോടെ കേരള നാട് ഓണാവേശത്തിലേക്ക് കടക്കുകയാണ്. എള്ളോളമില്ല പൊളിവചനം എന്നു പറയാൻ ഇന്ന് മലയാളിക്ക് കഴിയില്ലെന്ന് ഉദ്ഘാടന ചടങ്ങില്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞു. പരസ്പരം പഴിചാരാതെയും കുറ്റപ്പെടുത്താതെയും മുന്നോട്ടു പോകാൻ മലയാളിക്ക് കഴിയണം. മത വർഗീയ ചിന്തകള്‍ ഇല്ലാത്ത നാടാണ് കേരളമെന്നും എഎന്‍ ഷംസീര്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാവിലെ മഴ പെയ്തെങ്കിലും അത്തച്ചമയ ആഘോഷത്തിന്‍റെ ആവേശം കുറഞ്ഞില്ല. ഘോഷയാത്ര ആരംഭിക്കുമ്പോള്‍ മഴ മാറി നിന്നതും ആശ്വാസമായി. ബാന്‍ഡ് മേളത്തിന്‍റെയും ചെണ്ടമേളത്തിന്‍റെയും ശിങ്കാരി മേളത്തിന്‍റെയും അകമ്പടിയോടെയാണ് വര്‍ണാഭമായ ഘോഷയാത്ര നടക്കുന്നത്. സാംസ്കാരിക കലാരൂപങ്ങള്‍, വര്‍ണക്കുടകള്‍, പുലിക്കളി, കാവടിയാട്ടം, കരകാട്ടം എന്നിവയെല്ലാം ഘോഷയാത്രയ്ക്ക് നിറം പകര്‍ന്നു. ആയിരകണക്കിന് പേരാണ് തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഘോഷയാത്രയില്‍ പങ്കെടുക്കാനായി എത്തിയിട്ടുള്ളത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അത്തച്ചമയത്തിന്‍റെ ഭാഗമായുള്ള ചില പരിപാടികള്‍ വെട്ടിക്കുറച്ചെങ്കിലും ഘോഷയാത്ര അടക്കം ഉള്ള ആചാരങ്ങള്‍ക്ക് മുടക്കമില്ല.

Hot Topics

Related Articles