പ്രണയിച്ച പെൺകുട്ടി വിദേശത്ത് പഠിക്കാൻ പോയതിന്റെ വൈരാഗ്യം തീർക്കാൻ കൂട്ടു പിടിച്ചത് സാങ്കേതിക വിദ്യയെ; ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും പെൺകുട്ടിയുടെ അച്ഛന് അയച്ചു നൽകി ഭീഷണി; വെർച്വൽ ഫോൺ ഉപയോഗിച്ച് ഭീഷണി തുടർന്ന പ്രതിയെ കുടുക്കിയത് കടുത്തുരുത്തി പൊലീസിന്റെ തന്ത്രപരമായ നീക്കം

കോട്ടയം: പ്രണയിച്ച പെൺകുട്ടി വിദേശത്ത് പഠിക്കാൻ പോയതിന്റെ വൈരാഗ്യം തീർക്കാൻ, ഒപ്പമുണ്ടായിരുന്നപ്പോൾ പകർത്തിയ സ്വകാര്യ വീഡിയോയും ചിത്രങ്ങളും പെൺകുട്ടിയുടെ പിതാവിന് അയച്ചു നൽകിയ യുവാവ് കടുത്തുരുത്തി പൊലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവിൽ കുടുങ്ങി. ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിൽ വെർച്വൽ ഫോൺ ഉപയോഗിച്ച് പെൺകുട്ടിയുടെ പിതാവിന് ചിത്രങ്ങളും വീഡിയോയും അയച്ചു നൽകിയ പ്രതിയെയാണ് കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കേസിലെ പ്രതിയായ വെള്ളിലാപ്പള്ളി രാമപുരം സെന്റ് ജോസഫ് എൽപി സ്‌കൂൾ ഭാഗത്ത് പോൾ വില്ലയിൽ ജോബിൻ ജോസഫ് മാത്യു (19)വിനെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

Advertisements

മാസങ്ങൾക്കു മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. ദിവസങ്ങൾക്കു മുൻപ് കടുത്തുരുത്തി സ്വദേശിയായ പതിനെട്ടുകാരിയുടെ പിതാവിന്റെ ഫോണിലേയ്ക്കു പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങളും ഫോട്ടോയും എത്തുകയായിരുന്നു. ഒറ്റ തവണ മാത്രം കാണാൻ സാധിക്കുന്ന രീതിയിൽ പല ദിവസങ്ങളിലും രാത്രി കാലത്താണ് ചിത്രങ്ങൾ എത്തിയിരുന്നത്. പല നമ്പരുകളിൽ നിന്നും ചിത്രങ്ങൾ ലഭിച്ചതോടെ കുടുംബം ആകെ അസ്വസ്ഥരായി. ചിത്രങ്ങൾ വാട്‌സ്അപ്പിൽ ലഭിച്ച ശേഷം കാണാൻ പിതാവ് വൈകിയാൽ വിദേശ നമ്പരുകളിൽ നിന്നടക്കം ഫോൺ ചെയ്ത് വീഡിയോയും, ചിത്രങ്ങളും കാണാൻ നിർദേശിക്കുന്നതും പതിവായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്തരത്തിൽ വലിയ തോതിൽ ശല്യം അതിരൂക്ഷമായതോടെയാണ് വീട്ടുകാർ കടുത്തുരുത്തി പൊലീസിനെ സമീപിച്ച് പരാതി നൽകുന്നത്. തുടർന്നു, പൊലീസ് സംശയമുള്ളവരെ ഓരോരുത്തരെയായി നിരീക്ഷിച്ച് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് പ്രതിയെപ്പറ്റി സൂചന ലഭിക്കുന്നത്. കടുത്തുരുത്തി സ്വദേശിയായ 18 കാരിയെ ജോബിൻ ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്ന് പൊലീസ് മനസിലാക്കി. തുടർന്ന് ഇരുവരും സൗഹൃദത്തിൽ ആകുകയും ചെയ്തു. ഇതിനിടെ വിദേശത്തേയ്ക്കു പഠനത്തിനായി പെൺകുട്ടി പോയതിന് ശേഷമാണ് ഇത്തരത്തിൽ പിതാവിന്റെ ഫോണിലേയ്ക്കു നിരന്തരം വീഡിയോയും, ചിത്രങ്ങളും എത്തിയിരുന്നതെന്നും പൊലീസ് മനസിലാക്കി. തുടർന്ന്, സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റി പൊലീസിനു സൂചന ലഭിച്ചത്. തുടർന്ന്, ഇയാളുടെ മൊബൈൽ ഫോണും സ്മാർട്ട് വാച്ചും പിടിച്ചെടുത്തു പരിശോധന നടത്തിയപ്പോഴാണ് സന്ദേശം അയക്കുന്ന രീതി അടക്കം കണ്ടെത്തിയത്.

ജോബിന്റെ ഭീഷണി ഇങ്ങനെ –
താനുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയെ വീട്ടുകാർ നിർബന്ധിച്ചു വിദേശത്തേയ്ക്ക് അയച്ചതാണ് എന്നു വിശ്വസിച്ച ജോബിൻ, ഇതിനു പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സോഫ്റ്റ് വെയർ ടെക്‌നീഷ്യനായ ജോബിൻ, തന്റെ പ്രതികാരം തീർക്കുന്നതിനായി യുട്യൂബിലൂടെ നോക്കി ഹാക്കിംങ് പഠിച്ചു. തുടർന്ന്, സ്വന്തം ഫോണിൽ വെർച്വൽ ഫോൺ സൃഷ്ടിച്ചതായി പൊലീസ് പറയുന്നു. തുടർന്ന് ഓരോ നമ്പരുകൾ ഇന്റർനെറ്റിൽ നിന്നും സ്വന്തമാക്കിയ ശേഷം ഇതിൽ വാട്‌സ്അപ്പ് അക്കൗണ്ട് സൃഷ്ടിച്ച് പെൺകുട്ടിയുടെ പിതാവിന് വീഡിയോയും, ചിത്രങ്ങളും അയച്ചു നൽകി. ഇത്തരത്തിൽ വീഡിയോയും ചിത്രങ്ങളും പെൺകുട്ടിയുടെ പിതാവ് കാണാത്ത സാഹചര്യമുണ്ടായാൽ പ്രതി ഉടൻ തന്നെ ഇദ്ദേഹത്തെ ഫോണിൽ വിളിച്ച് ഇവ കാണാൻ നിർബന്ധിക്കും. പ്രതിയുടെ ഫോൺ പിടിച്ചെടുത്തതോടെയാണ് ഇതു സംബന്ധിച്ചുള്ള തെളിവുകൾ പൊലീസിനു ലഭിച്ചത്. വിശദമായ പരിശോധനയ്ക്കായി പ്രതിയുടെ ഫോൺ ഫോറൻസിക് ലാബിലേയ്ക്ക് അയച്ചിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി. എസ് റെനീഷ് , സീനിയർ സി പി ഒ മനോജ് പി.യു , സൈബർ സെൽ ഉദ്യോഗസ്ഥരായ ജോർജ്, രാഹുൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Hot Topics

Related Articles