കാമുകിയുടെ പണയം വച്ച മോതിരം തിരികെ എടുക്കാൻ എടിഎം മോഷണം; മാതൃകയാക്കിയത് മേവാത്ത് മോഷ്ടാക്കളെ; ആലപ്പുഴയിൽ എടിഎം കവർച്ചയ്ക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ

വള്ളികുന്നം: കാമുകിയുടെ പണയം വച്ച മോതിരം തിരികെയുടുക്കാൻ എ.ടി.എം.കവർച്ചയ്ക്കു ശ്രമിച്ച യുവാവ് അറസ്റ്റിൽ. താമരക്കുളം ചത്തിയറ തെക്ക് മുറിയിൽ രാജുഭവനത്തിൽ അഭിരാം (20) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയാണ് എസ്.ബി.ഐ. വള്ളികുന്നം ശാഖയോടു ചേർന്നുള്ള എ.ടി.എമ്മിൽ കവർച്ചയ്ക്കു ശ്രമിച്ചത്. കാമുകിയുടെ സ്വർണം വാങ്ങി പണയംവെച്ചതു തിരിച്ചെടുത്തു നൽകാൻ കണ്ട ‘എളുപ്പമാർഗ’മായിരുന്നു കവർച്ച. എ.ടി.എം. തകർക്കാൻ ശ്രമിച്ചമ്‌ബോൾ അലാം മുഴങ്ങിയതോടെ ഇയാൾ രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്ഥലത്തിനു അഞ്ചുകിലോമീറ്റർ ചുറ്റളവിലുള്ള 150-ലധികം സി.സി.ടി.വി. ക്യാമറ പരിശോധിച്ചാണ് നാട്ടുകാരനാണ് പ്രതിയെന്നു പോലീസ് മനസ്സിലാക്കിയത്.

Advertisements

വാഹനത്തിന്റെ നമ്ബർ സി.സി.ടി.വി.യിൽ പതിയാതിരിക്കാൻ ഇടറോഡുകളിലൂടെയാണ് പ്രതി സഞ്ചരിച്ചത്. കിട്ടിയ ദൃശ്യങ്ങളിൽ നമ്ബർ വ്യക്തമല്ലായിരുന്നു. ഇംഗ്ലീഷ് അക്ഷരം വി ആകൃതിയിലായിരുന്നു വാഹനത്തിന്റെ ബ്രേക്ക് ലൈറ്റ്. അത്തരം വണ്ടികൾ പോലീസ് തിരഞ്ഞു. പുതിയ സ്‌കൂട്ടറാണെന്നു കണ്ടെത്തി. തൃശ്ശൂരിൽ ഒരാഴ്ച മുൻപ് നടന്ന എ.ടി.എം. കവർച്ചയാണ് പ്രേരണയായതെന്നു പോലീസ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ജൂണിൽ പ്രതി കാമുകിയുടെ മോതിരംവാങ്ങി 11,000 രൂപയ്ക്കു പണയം വെച്ചു. കാമുകി ആവശ്യപ്പെട്ടപ്പോൾ തിരിച്ചെടുത്തു നൽകാൻ കണ്ട മാർഗമാണ് എ.ടി.എം. കവർച്ചയെന്ന് മൊഴിനൽകിയതായി പോലീസ് പറഞ്ഞു. കവർച്ചയ്ക്ക് ഉപയോഗിച്ച സ്‌കൂട്ടർ, കമ്ബിപ്പാര, ധരിച്ച ജാക്കറ്റ്, വസ്ത്രങ്ങൾ, മുഖംമൂടി, ചെരിപ്പ് എന്നിവ പ്രതിയുടെ വീട്ടിൽനിന്നു കണ്ടെടുത്തു. എ.ടി.എമ്മിലും വീട്ടിലും എത്തിച്ചു തെളിവെടുത്തു.

ചെങ്ങന്നൂർ ഡിവൈ.എസ്.പി. ബിനുകുമാർ, കുറത്തികാട് ഇൻസ്‌പെക്ടർ പി.കെ. മോഹിത്, വള്ളികുന്നം എസ്.ഐ. കെ. ദ്വിജേഷ്, എ.എസ്.ഐ. ശ്രീകല, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ, സന്തോഷ്‌കുമാർ, ഉണ്ണിക്കൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുൺ ഭാസ്‌കർ, അൻഷാദ്, വൈ. അനി, സിവിൽ പോലീസ് ഓഫീസറായ ആർ. ജിഷ്ണു, എസ്. ബിനു എന്നിവരടങ്ങിയ അന്വേഷണസംഘം വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെ വീട്ടിൽനിന്നാണ് പ്രതിയെ പിടികൂടിയത്. കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.

Hot Topics

Related Articles