കേരള കോണ്‍ഗ്രസ് (എം) തറവാടിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ് പിളര്‍പ്പുകളുടെ കാലം കഴിഞ്ഞു : ജോസ് കെ മാണി

കോട്ടയം : കെ എം മാണിയുടെ രാഷ്ട്രീയ ദര്‍ശനങ്ങള്‍ അംഗീകരിക്കുന്ന ഏവരുടെയും മുന്നില്‍ കേരള കോണ്‍ഗ്രസ് (എം) തറവാടിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി. അധ്വാനവര്‍ഗ്ഗ സിദ്ധാന്തത്തിന്റെ പ്രത്യയശാസ്ത്രം സ്വീകരിക്കുന്ന വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും പാര്‍ട്ടിയിലേക്ക് കടന്നു വരാം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരവും പാര്‍ട്ടി ചിഹ്നവുമുള്ളതും ഏറ്റവും കൂടുതല്‍ ജനകീയാടിത്തറയുമുള്ള പാര്‍ട്ടി കേരള കോണ്‍ഗ്രസ് എം ആണ് . പാര്‍ട്ടിയില്‍ എത്തുന്നവരെ മുഴുവന്‍ സംരക്ഷിച്ചു നിര്‍ത്തിയിരുന്ന കെ.എം മാണിയുടെ പാരമ്പര്യം മുറുകെ പിടിച്ചാണ് കേരള കോണ്‍ഗ്രസ് (എം) മുന്നോട്ടുപോകുന്നത്.

Advertisements

പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വലിയ ദൗത്യങ്ങളാണ് അവര്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങളില്‍ നിര്‍വഹിക്കാനുള്ളതെന്ന സന്ദേശമാണ് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലത്തിലുണ്ടായത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ശക്തമായ പ്രതിപക്ഷ ഉണ്ടായത് വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികള്‍ ശക്തരായതുകൊണ്ടാണ് .കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് നിലനിര്‍ത്തുന്നതിലും പ്രധാന പങ്കു വഹിക്കുന്നത് പ്രാദേശിക പാര്‍ട്ടികളാണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്രുകില്‍ ജമ്മു കാശ്മീരില്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പിന്‍ബലം ഉണ്ടായതുകൊണ്ട് അവിടെ ഇന്ത്യാസഖ്യത്തിന് ഭരണത്തില്‍ എത്താന്‍ കഴിഞ്ഞു. എന്നാല്‍ ഹരിയാനയില്‍ സഹകരിപ്പിക്കുവാന്‍ കഴിയുന്ന പ്രാദേശിക രാഷ്ട്രീയ ശക്തികളെ സഹകരിപ്പിക്കാതിരുന്നതിനാല്‍ അവിടെ ഇന്ത്യ മുന്നണിക്ക് അധികാരം നഷ്ടപ്പെട്ടു . പ്രകൃതി ദുരന്തമുണ്ടായപ്പോള്‍ ആന്ധ്രപ്രദേശിനും ബീഹാറിനും ഇതുവരെ ലഭിക്കാത്ത വിധത്തില്‍ കോടിക്കണക്കിന് രൂപയുടെ കേന്ദ്ര ധനസഹായം ലഭിച്ചത്. ആ സംസ്ഥാനങ്ങളില്‍ പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രബലരായതിനാലാണ് . കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പിളര്‍പ്പുകളുടെ കാലം കഴിഞ്ഞെന്നും കര്‍ഷക വിഷയങ്ങളില്‍ യോജിച്ചു നിന്നുകൊണ്ട് സംസ്ഥാന താല്‍പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് 60-ാം ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കോട്ടയത്ത് പാര്‍ട്ടി ആസ്ഥാനം ദീപാലകൃതമായി അലങ്കരിച്ചിരുന്നു .ഒക്ടോ എട്ടിന് വൈകുന്നേരം കരിമരുന്ന് പ്രയോഗം നടത്തി .ഒക്ടോബര്‍ 9ന് രാവിലെ പാര്‍ട്ടി ആസ്ഥാനത്ത് ചെയര്‍മാന്‍ ജോസ് കെ മാണിയും പാര്‍ട്ടി നേതാക്കളും കെഎം മാണിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി .തുടര്‍ന്ന് പാര്‍ട്ടി പതാക ഉയര്‍ത്തി.60 അമിട്ടുകള്‍ പൊട്ടിക്കുകയും ചുവപ്പും വെളുപ്പും കലര്‍ന്ന 60 ബലൂണുകള്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തി വിടുകയും ചെയ്തു .തുടര്‍ന്ന് നടന്ന ജന്മദിന സമ്മേളനത്തില്‍ ചെയര്‍മാന്‍ കേക്ക് മുറിച്ച് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നല്‍കി .ഒക്ടോബര്‍ 10 മുതല്‍ ഒക്ടോബര്‍ 20 വരെയുള്ള ദിവസങ്ങളില്‍ പ്രാദേശിക തലങ്ങളില്‍ കേരള കോണ്‍ഗ്രസ് സ്ഥാപക അംഗങ്ങളെയും മുതിര്‍ന്ന നേതാക്കളെയും പൊതുയോഗങ്ങള്‍ സംഘടിപ്പിച്ച് ആദരിക്കുമെന്ന് ഓഫീസ് ജനറല്‍ സെക്രട്ടറി ഡോ.സ്റ്റീഫന്‍ ജോര്‍ജ് അറിയിച്ചു.വൈസ് ചെയര്‍മാന്‍ ഡോ. എന്‍.ജയരാജ് അധ്യക്ഷത വഹിച്ച യോഗത്തില്‍, വൈസ് ചെയര്‍മാന്‍ തോമസ് ചാഴികാടന്‍, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, സണ്ണി തെക്കേടം, ബേബി ഉഴുത്തുവാല്‍, വിജി എം.തോമസ്, മുഹമ്മദ് ഇക്ക്ബാല്‍, ചെറിയാന്‍ പോളച്ചിറക്കല്‍, സഖറിയാസ് കുതിരവേലി, പ്രൊഫ. ലോപ്പസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles