ശ്രീനഗർ: ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുള്ളതിനാൽ മരണം സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന ആശങ്കയുണ്ട്. ജമ്മു കശ്മീരിലെ ഗാന്ദർബൽ ജില്ലയിലെ ഗഗാംഗീറിൽ തുരങ്ക നിർമാണത്തിന് എത്തിയ ആറ് അതിഥി തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള തുടങ്ങിയവർ അക്രമത്തെ അപലപിച്ചു.
സ്വകാര്യ നിർമാണ കമ്ബനി തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന ഗുന്ദ് മേഖലയിലെ ക്യാമ്ബിന് നേരെയാണ് ഭീകരർ വെടിവെപ്പ് നടത്തിയത്. നിരവധിപേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ജോലിക്ക് ശേഷം തൊഴിലാളികളും മറ്റും ക്യാമ്ബിലേക്ക് തിരിച്ചെത്തിയ സമയത്താണ് വെടിവെപ്പുണ്ടാകുന്നത്. രണ്ടുപേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടിരുന്നു,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആക്രമികളെ കണ്ടെത്തുന്നതിനായി സൈനികരും അർധസൈനികരും മേഖലയിൽ വ്യപകമായ തിരച്ചിൽ ആരംഭിച്ചതായാണ് റിപ്പോർട്ട്. പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ള ശ്രീനഗറിലെ ആശുപത്രിക്ക് ഉൾപ്പെടെ വലിയ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആക്രമണത്തിന് പിന്നിലുള്ളവരെ പിടികൂടുമെന്നും അവർക്ക് കടുത്ത ശിക്ഷതന്നെ ഉറപ്പാക്കുമെന്നുമാണ് സർക്കാർ വൃത്തങ്ങൾ ഉറപ്പുനൽകിയിരിക്കുന്നത്.
കശ്മീരിലെ തിരഞ്ഞെടുപ്പ് സമാധാന പൂർണമായും നടക്കുകയും സർക്കാർ രൂപീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. മേഖലയിൽ ഭീകരരുടെ സാന്നിധ്യം അറിയിക്കുന്നതിനായാണ് ഈ ആക്രമണം ഇപ്പോൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയിരിക്കുന്നത് എന്നാണ് കേന്ദ്ര ഏജൻസികൾ പ്രഥമികമായി നൽകുന്ന വിവരങ്ങൾ.
തൊഴിലാളികളുടെ മരണത്തിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അനുശോചനം അറിയിച്ചു. നിഷ്കളങ്കരായ തൊഴിലാളികൾക്ക് നേർക്കുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം സാമൂഹികമാധ്യമമായ എക്സിൽ കുറിച്ചു. ജമ്മു കശ്മീർ മേഖലയിൽ നടന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും കൊല്ലപ്പെട്ട തൊഴിലാളികളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും എക്സിൽ കുറിച്ചു.