യുക്രെയിനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നു പുടിൻ; ചർച്ചയിൽ മധ്യസ്ഥത വഹിച്ചത് ജർമ്മൻ ചാൻസലർ; യുദ്ധം ഒഴിവായെന്ന ആശ്വാസത്തിൽ ലോകം

ബെർലിൻ: യുക്രെയ്നുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി നടത്തിയ ചർച്ചയിലാണ് പുടിന്റെ പ്രതികരണം. ഇനിയും ഒന്നിച്ച് പ്രവർത്തിക്കാൻ തങ്ങൾ തയാറാണ്. ചർച്ചകളുടെ പാതയിലേക്ക് പോകാൻ തയാറാണെന്നും വാർത്താ സമ്മേളനത്തിൽ പുടിൻ പറഞ്ഞു. ഉക്രെയിൻ അതിർത്തിയിൽ നിന്ന് സൈനിക വിന്യാസം ഭാഗികമായി പിൻവലിക്കും.

Advertisements

റഷ്യ തീർച്ചയായും യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാൽ റഷ്യയുടെ അവിഭാജ്യ ഘടകമായ സുരക്ഷയിൽ വാഷിങ്ടണും നാറ്റോയും എങ്ങനെ സ്വതന്ത്രമായി ഇടപെടുന്നു എന്നതിൽ കണ്ണടക്കാൻ കഴിയില്ല. ഒരു രാജ്യവും മറ്റുള്ളവരുടെ ചെലവിൽ അതിന്റെ സുരക്ഷ ശക്തിപ്പെടുത്തരുതെന്നും പുടിൻ ആഞ്ഞടിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റഷ്യയുടെ ആവശ്യങ്ങൾ നാറ്റോ അംഗീകരിക്കാൻ മടിക്കുകയാണെന്നും പുടിൻ പറഞ്ഞു. ഉക്രെയിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ജർമൻ ചാൻസലർ നിലപാട് സ്വീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാശ്ചാത്യരാജ്യങ്ങളുടെ യുദ്ധ പ്രചാരണം പൊളിഞ്ഞ ദിവസമായി ഫെബ്രുവരി 15 ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് റഷ്യൻ വിദേശകാര്യവക്താവ് മരിയ സഖറോവ പറഞ്ഞു. ഒരു വെടി പോലും വയ്ക്കാതെ പാശ്ചാത്യ ശക്തികളെ നാണംകെടുത്തുകയും തകർക്കുകയും ചെയ്തുവെന്നും സഖറോവ പറഞ്ഞു.

നേരത്തെ, ഉക്രെയ്ൻ അതിർത്തിയിൽ നിന്ന് ഏതാനും സൈനിക വിഭാഗങ്ങളെ പിൻവലിക്കുകയാണെന്ന് റഷ്യ പ്രഖ്യാപിച്ചിരുന്നു. തെക്ക്-പടിഞ്ഞാറൻ സൈനിക ജില്ലകളിലെ യൂണിറ്റുകൾ ദൗത്യം പൂർത്തിയാക്കിയെന്നും അവർ സൈനിക പാളയത്തിലേക്ക് മടങ്ങുക ആണെന്നും സൈന്യത്തിന്റെ മുഖ്യ വക്താവ് ഇഹോർ കോണാഷെൻകോവ് റഷ്യൻ വാർത്താ ഏജൻസികളെ അറിയിച്ചു.

എത്ര യൂണിറ്റുകളാണ് പിന്മാറുന്നതെന്ന് വ്യക്തമല്ല. ഉക്രെയ്‌നെ വളഞ്ഞിരിക്കുന്ന റഷ്യൻ സൈനിക നീക്കത്തിൽ ഇത് എന്ത് മാറ്റമാണ് ഉണ്ടാക്കുക എന്നും അറിയേണ്ടിയിരിക്കുന്നു. ഏതായാലും ആഴ്ചകൾ നീണ്ട ഭീതിക്കിടെ കിട്ടുന്ന ആദ്യത്തെ ആശ്വാസ പ്രഖ്യാപനം ആണിത്. പരിശീലനം പൂർത്തിയായാൽ ഉടൻ സൈനികർ സ്ഥിരം താവളങ്ങളിലേക്ക് മടങ്ങുമെന്ന് ഞങ്ങൾ നേരത്തെ അറിയിച്ചിരുന്നതാണ്. ഇവിടെ പുതുതായി ഒന്നും സംഭവിക്കുന്നില്ല…ഇതൊരു സാധാരണ പ്രക്രിയ മാത്രം’-ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

ഉക്രെയ്ൻ അതിർത്തിയിൽ ഒരുലക്ഷത്തിലേറെ സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്. റഷ്യൻ അധിനിവേശം ഭയന്ന് നിരന്തരം നയതന്ത്ര ഇടപെടലുകൾ നടന്നുകൊണ്ടിരിക്കുകയാണ്. റഷ്യ ഉക്രെയ്‌നെ ആക്രമിക്കാൻ പദ്ധതിയിടുന്നുവെന്ന പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണങ്ങളെ പെസ്‌കോവ് തള്ളി. സംഘർഷാവസ്ഥ സൃഷ്ടിക്കാൻ വേണ്ടിയുള്ള പ്രചാരണം മാത്രമാണ് അതെന്ന് ക്രെംലിൻ വക്താവ് പറഞ്ഞു. തങ്ങളുടെ ഏംബസികൾ ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ നിന്ന് മാറ്റാനുള്ള അമേരിക്കയുടെയും കാനഡയുടെയും നീക്കത്തിനും അടിസ്ഥാനമില്ലെന്ന് പെസ്‌കോവ് പറഞ്ഞു. സംഘർഷം കൂട്ടുന്നതിന് പകരം, റഷ്യയും പാശ്ചാത്യരാജ്യങ്ങളും ഇരുകൂട്ടരുടെയും സുരക്ഷാ ആശങ്കകൾ ചർച്ച ചെയ്യുകയാണ് വേണ്ടത്. അതാണ് പ്രസിഡന്റ് വളാഡിമിർ പുടിൻ മുന്നോട്ട് വയ്ക്കുന്നത്. അതാണ് പ്രസിഡന്റ് പുട്ടിന് വേണ്ടത്, പെസ്‌കോവ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ജർമൻ ചാൻസലർ ഒലാഫ് ഷോൾസിന്റെ റഷ്യ സന്ദർശനത്തിനിടെയാണ് സേനയെ പിൻവലിച്ചത്. യുദ്ധമുണ്ടായാൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും നിലപാട് വ്യക്തമാക്കിയിരുന്നു. സൈനിക വിന്യാസം നടത്തിയതിന് ശേഷം, ആദ്യമായാണ് റഷ്യയുടെ ഭാഗത്തുനിന്ന് പിന്മാറ്റമുണ്ടായിരിക്കുന്നത്. അതിർത്തിയിൽ നിന്ന സേനയെ പിൻവലിക്കണമെന്ന അമേരിക്കയുടെയും നാറ്റോയുടെയും ആവശ്യം റഷ്യ തള്ളിയിരുന്നു. തങ്ങളുടെ അതിർത്തിക്കുള്ളിൽ സേന വിന്യാസം നടത്തുന്നത് രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണ് എന്നായിരുന്നു റഷ്യയുടെ മറുപടി. അയൽ രാജ്യമായ ബലാറസിലും റഷ്യ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്.

അതേസമയം, യുദ്ധഭീഷണി നിലനിൽക്കുന്ന ഉക്രെയ്‌നിലുള്ള ഇന്ത്യക്കാരോട് രാജ്യം വിടാൻ ഇന്ത്യ നിർദ്ദേശം നൽകി. ഉക്രെയിനിൽ ഏകദേശം 20,000 ഇന്ത്യക്കാരാണ് ഉള്ളത്. ഇതിൽ അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ അവിടെ തുടരുന്ന എല്ലാവരോടും ഉടൻ തന്നെ രാജ്യം വിടാനാണ് കീവിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടത്. പ്രത്യേകിച്ച് വിദ്യാർത്ഥികളോട് ഉടൻ തന്നെ രാജ്യം വിടാൻ ഇന്ത്യൻ എംബസിയുടെ പ്രസ്താവനയിൽ പറയുന്നു. ഉക്രെയിനിൽ റഷ്യൻ അധിനിവേശ സാധ്യത മുന്നിൽ കണ്ടാണ് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്.

Hot Topics

Related Articles