തിരുനക്കര മൈതാനത്ത് വെടിയൊച്ച കേട്ടു; തീവ്രവാദിയെന്ന് തട്ടിവിട്ടു; കോട്ടയത്തെ ചില ഓൺലൈൻ മാധ്യമങ്ങൾ സാധാരണക്കാരെ ഭയപ്പാടിലാക്കിയത് ഇങ്ങനെ; തിരുനക്കര മൈതാനത്ത് നടന്ന സംഭവങ്ങളുടെ വീഡിയോ

കോട്ടയം: തിരുനക്കര മൈതാനത്ത് വെടിയൊച്ച കേട്ടു.. വെടിയൊച്ച കേട്ടതായി നാട്ടുകാർ വിളിച്ചു പറഞ്ഞു.. പിന്നാലെ കോട്ടയത്തെ ചില ഓൺലൈൻ മാധ്യമങ്ങൾ തട്ടി വിട്ടു കോട്ടയം നഗരമധ്യത്തിൽ തീവ്രവാദി ആക്രമണമുണ്ടായി. തിരുനക്കരയിൽ ബോംബ് ഭീഷണിയുണ്ടായി. വാർത്തകണ്ട് നാട്ടുകാരും ഭയന്നു. സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് എങ്ങിനെയാണ് എന്ന് വ്യക്തമായിരിക്കുകയാണ് ഇപ്പോൾ. നഗരത്തിൽ നിന്നു തന്നെ പുറത്തിറങ്ങുന്ന ഓൺലൈൻ മാധ്യമമാണ് കൺമുന്നിൽ നടന്ന സംഭവത്തിൽ പോലും കൃത്യമായ അന്വേഷണം നടത്താതെ വാർത്ത പ്രസിദ്ധീകരിച്ചത്.

Advertisements

ശനിയാഴ്ച ഉച്ചയ്ക്ക് 11.30 നാണ് കോട്ടയം നഗരമധ്യത്തിൽ വെടിശബ്ദം കേട്ടത്. രണ്ടു റൗണ്ട് വെടിയുതിർക്കുകയും, ഒരു വാഹനം അതിവേഗം തിരുനക്കര മൈതാനത്ത് നിന്നു പാഞ്ഞു പോകുകയും ചെയ്തു. ഇതോടെ പൊലീസ് സംഘവും പാഞ്ഞെത്തി. തിരുനക്കര മൈതാനത്തേയ്ക്ക് പാഞ്ഞെത്തിയ പൊലീസ് അക്രമി സംഘത്തിലെ രണ്ടു പേരെ സാഹസികമായി കീഴ്‌പ്പെടുത്തി. പിന്നാലെ, പൊലീസ് രണ്ടു പേരെയും തലമൂടി വാഹനത്തിനുള്ളിലേയ്ക്കു വലിച്ചു കയറ്റി. അതിവേഗം പൊലീസ് വാഹനം ഓടിച്ചു പോകുകയും ചെയ്തു. നാട്ടുകാർ ഞെട്ടി നിൽക്കെ പൊലീസ് ഡോഗ് സ്‌ക്വാഡ് സംഘം സ്ഥലത്ത് എത്തി. ഇവിടെ നടത്തിയ പരിശോധനയിൽ മൈതാനത്ത് ഒളിപ്പിച്ച നിലയിൽ ബോംബ് അടങ്ങിയ ബാഗും കണ്ടെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സമയം തന്നെ കണ്ടു നിന്ന നാട്ടുകാർ എല്ലാ മാധ്യമങ്ങളെയും വിവരം അറിയിച്ചിരുന്നു. മറ്റു മാധ്യമങ്ങളെല്ലാം തന്നെ ഉത്തരവാദിത്വപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോൾ സംഭവം പൊലീസിന്റെ മോക്ക് ഡ്രില്ലാണെന്നു ബോധ്യപ്പെട്ടു. എന്നാൽ, കോട്ടയം നഗരത്തിലെ ചില ഓൺലൈൻ മാധ്യമങ്ങൾ ഈ സംഭവം വളച്ചൊടിച്ച് വസ്തുതകൾ അന്വേഷിക്കാതെ, കൂടി നിന്ന ആളുകൾ പറഞ്ഞതു മാത്രം കേട്ട് വ്യാജ വാർത്ത ചമയ്ക്കുകയായിരുന്നു. പൊലീസിന്റെ വിശദീകരണത്തിന് പോലും കാത്തു നിൽക്കാതെയാണ് ഇവർ നഗരമധ്യത്തിൽ ബോംബ് ഭീഷണി ഉണ്ടായെന്നും സാധാരണക്കാർ ഭയചകിതരായി എന്നും വ്യാജ വാർത്ത പടച്ചു വിട്ടത്. പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ച് അന്വേഷിക്കുകയോ, വാർത്തയുടെ നിജസ്ഥിതി അന്വേഷിക്കുകയോ പോലും ചെയ്യാതെയായിരുന്നു വ്യാജ വാർത്ത ഇവർ പടച്ചു വിട്ടത്.

മാധ്യമങ്ങളുടെ വിശ്വാസ്യതയെപ്പോലും ചോദ്യം ചെയ്യുന്ന രീതിയിൽ ചില ഓൺലൈൻ മാധ്യമങ്ങൾ പ്രവർത്തിക്കുന്നതാണ് മാധ്യമ പ്രവർത്തനത്തിന് തന്നെ ഭീഷണിയാകുന്നത്. കോട്ടയം നഗരമധ്യത്തിൽ ഇത്തരം ഒരു ബോംബ് ഭീഷണി ഉണ്ടായി എന്ന വാർത്ത പ്രചരിച്ചത് പൊലീസിനും നാണക്കേടായി മാറി. പൊലീസ് മോക്ക് ഡ്രിൽ പോലും തെറ്റായി വ്യാഖ്യാനിച്ചതാണ് പൊലീസിനു നാണക്കേടായി മാറിയത്.

ജാഗ്രതാ ന്യൂസ് അടക്കമുള്ള മറ്റ് മാധ്യമങ്ങളെല്ലാം തന്നെ സംഭവം എന്താണ് എന്ന് അന്വേഷിച്ച ശേഷം വാർത്ത പ്രസിദ്ധീകരിച്ചപ്പോഴാണ് ഒരു അടിസ്ഥാനവുമില്ലാത്ത വ്യാജ വാർത്ത ചില ഓൺലൈൻ മാധ്യമങ്ങൾ അടിച്ചു വിട്ടത്. മാധ്യമപ്രവർത്തനത്തിൽ ഒരു മുൻ പരിചയവുമില്ലാത്തവർ പോലും മൊബൈൽ ക്യാമറയുമായി മാധ്യമപ്രവർത്തനത്തിന് ഇറങ്ങുമ്പോൾ ഉണ്ടാകുന്ന അപകടമാണ് ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങളെല്ലാം നേരിടുന്നത്. ഇത്തരം അടിസ്ഥാന രഹിതമായ വാർത്തകൾ പടച്ചു വിടുന്നത് മറ്റ് ഓൺലൈൻ മാധ്യമങ്ങൾ കൂടി ഭീഷണിയായി മാറും.

Hot Topics

Related Articles