വനമുത്തശ്ശി പാലായിൽ : ലക്ഷ്മിക്കുട്ടിയമ്മ എത്തിയത് ലുമിനാരിയ അക്ഷരോത്സവ വേദിയിൽ

പാലാ : 2018 ലെ പത്മശ്രീ പുരസ്കാര ജേതാവും ഫോക് ലോർ അക്കാദമി വിസിറ്റിംഗ് പ്രൊഫസറും ആദിവാസി വൈദ്യത്തിലൂടെ പ്രശസ്തയുമായ തിരുവനന്തപുരം കല്ലാർ മുട്ടമൂട്ട് സ്വദേശിനി ലക്ഷ്മിക്കുട്ടിയമ്മ പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ ലുമിനാരിയ അക്ഷരോത്സവ വേദിയിൽ അധ്യാപകർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരുമായി സംവദിച്ചു. കേട്ടറിവ്, കണ്ടറിവ്, കൊണ്ടറിവ് എന്നിങ്ങനെയാണ് അറിവിന്റെ വളർച്ചാഘട്ടം എന്ന് ലക്ഷ്മിക്കുട്ടിയമ്മ വ്യക്തമാക്കി. കാട്ടിലെ ആചാരാനുഷ്ഠാനങ്ങൾ, കൃഷിരീതി, ഭക്ഷണക്രമം, ജീവിതശൈലി തുടങ്ങിയ വിവിധ തലങ്ങളും അവയുടെ പ്രത്യേകതകളും വിശദമാക്കി. വിഷചികിത്സകളെക്കുറിച്ചും അവയ്ക്കുള്ള മരുന്നുകളുടെ ഉപയോഗക്രമത്തെക്കുറിച്ചും അവർ വിശദീകരിക്കുകയും കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയും ചെയ്തു.

Advertisements

ലക്ഷ്മിക്കുട്ടിയമ്മയുടെ നാട്ടുവൈദ്യചികിത്സാരീതി ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും പ്രസിദ്ധമാണ്. ഉഗ്രവിഷം തീണ്ടിയ ഇരുന്നൂറോളം പേരെ ഈ വനമുത്തശ്ശി ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നിട്ടുണ്ട്. 1995 ൽ സംസ്ഥാന സർക്കാർ വൈദ്യരത്നം പുരസ്കാരം നൽകി ആദരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ ലക്ഷ്മിക്കുട്ടിയമ്മയുടെ സംഭാവനകളെ അനുസ്മരിച്ചിട്ടുണ്ട്. 81 – ന്റെ നിറവിലും നാട്ടുവൈദ്യം ഉൾപ്പെടെയുള്ള പാരമ്പര്യചികിത്സാരീതികളെക്കുറിച്ചും തന്റെ അനുഭവങ്ങളെക്കുറിച്ചും സംസാരിക്കാൻ ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് ഉത്സാഹമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതുകൊണ്ടുതന്നെയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കേരളത്തിന്റെ നാടോടി സംസ്കൃതിയുടെ നാവായി അവർ മാറുന്നത്. ഈ മാസം അവസാനം മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ‘വനവാസി കല്യാൺ ആശ്രം’എന്ന സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ അവർ ഒരുങ്ങിയിരിക്കുകയാണ്. ഫെഡറൽ ബാങ്ക് ലുമിനാരിയ അക്ഷരോത്സവത്തോടനുബന്ധിച്ച് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്,വൈസ് പ്രിൻസിപ്പൽ ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ എന്നിവർ ചേർന്ന് ലക്ഷ്മിക്കുട്ടിയമ്മയെ ആദരിച്ചു. അക്ഷരോത്സവം കൺവീനർ പ്രൊഫ.ഡോ.തോമസ് സ്കറിയ, ഡോ. ആന്റോ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles