കോട്ടയം: കുറിച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലടിച്ചതിനെ തുടർന്ന് തലയ്ക്കടിയേറ്റ അസം സ്വദേശി കൊല്ലപ്പെട്ടു. അസം സ്വദേശിയായ ലളിത് (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കേസെടുത്ത ചിങ്ങവനം പൊലീസ് പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചു. ഇന്ന് വൈകിട്ട് ഏഴരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കുറിച്ചി മന്ദിരത്തിലെ മുട്ടത്ത് കടവിലെ സ്ഥാപനത്തിലാണ് ലളിത് ജോലി ചെയ്തിരുന്നത്. ഒപ്പം താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളിയുമായി ലളിത് വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഇതേ തുടർന്ന് രണ്ടു പേരും തമ്മിൽ ഏറ്റുമുട്ടി. തുടർന്ന് തലയ്ക്കടിയേറ്റ ലളിത് കൊല്ലപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ലളിതിന്റെ മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ. ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ വി.എസ് അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.