കൊൽക്കത്ത: രണ്ടര കോടി രൂപ വിലമതിക്കുന്ന വിദേശ കറൻസിയുമായി യാത്രക്കാരൻ കൊല്‍ക്കത്തയിലെ ഹൗറ റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍. ആർപിഎഫാണ് പിടികൂടിയത്. യുപി സ്വദേശിയായ 50 വയസ്സുകാരൻ ഹേമന്ദ് കുമാർ പാണ്ഡേയാണ് പിടിയിലായത്. പണത്തിന്‍റെ ഉറവിടം ഹാജരാക്കാൻ യാത്രക്കാരന് കഴിഞ്ഞില്ല. പിടിച്ചെടുത്ത വിദേശ കറൻസികളില്‍ യുഎസ് ഡോളറും സൗദി റിയാലും സിംഗപ്പൂർ ഡോളറും ഉള്‍പ്പെടുന്നു.
ഉച്ചയ്ക്ക് 1.35ന് ഹൗറയില്‍ എത്തുന്ന പട്‌ന-ഹൗറ ജൻ ശതാബ്ദി എക്സ്പ്രസ് രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ആർപിഎഫ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചു. ബാഗും തൂക്കി പ്ലാറ്റ്ഫോം 8-ലേക്ക് നടന്നു നീങ്ങിയ ഹേമന്ത് കുമാർ പാണ്ഡെയെ സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ബാഗ് പരിശോധിച്ചപ്പോള്‍ 2.89 ലക്ഷം യുഎസ് ഡോളറും 52,500 സൗദി റിയാലും 600 സിംഗപ്പൂർ ഡോളറും കണ്ടെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കണ്ടെടുത്ത വിദേശ കറൻസിയുടെ ആകെ മൂല്യം 2.60 കോടി രൂപയാണ്. വിദേശ കറൻസിയുടെ ഉറവിടത്തെ കുറിച്ച് ചോദിച്ചപ്പോള്‍, ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശിയായ ഹേമന്ത് പാണ്ഡെയ്ക്ക് രേഖകളൊന്നും നല്‍കാൻ കഴിഞ്ഞില്ല. ചോദ്യംചെയ്യലിനിടെ ആദ്യം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ഗൊരഖ്പൂരില്‍ നിന്ന് കൊല്‍ക്കത്തയിലെ പാർക്ക് സ്ട്രീറ്റിലേക്ക് പണം കടത്തുകയായിരുന്നുവെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
എഎസ്‌ഐ അജയ് തൂരി, കോണ്‍സ്റ്റബിള്‍ സുപ്രിയോ ജാഷ്, ആർപിഎഫ് ഹൗറ പോസ്റ്റിലെ ഡി മണ്ഡലും അടങ്ങുന്ന സംഘമാണ് ഓപ്പറേഷൻ നടത്തിയത്. സംഭവം ഉടൻ തന്നെ കൊല്‍ക്കത്തയിലെ കസ്റ്റം ഹൗസിലും ഹൗറ ഗവണ്‍മെന്‍റ് റെയില്‍വേ പൊലീസിലും കൂടുതല്‍ നിയമ നടപടികള്‍ക്കായി റിപ്പോർട്ട് ചെയ്തതായി ആർപിഎഫ് അറിയിച്ചു.