തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരത്തിനെതിരെ വീണ്ടും നടപടിയുമായി പൊലീസ്. മഹാസംഗമത്തിൽ പങ്കെടുത്ത 14 പേർക്ക് കൂടി പൊലീസ് നോട്ടീസ് അയച്ചു. ആശ വർക്കർമാർക്ക് പുറമേ ഉദ്ഘാടകൻ ജോസഫ് സി മാത്യു, കെ ജി താര, എം ഷാജർഖാൻ, ആര്‍ ബിജു, എം എ ബിന്ദു, കെ പി റോസമ്മ, ശരണ്യ രാജ്, എസ് ബുർഹാൻ, എസ് മിനി, ഷൈല കെ ജോൺ എന്നിവര്‍ക്കാണ് നോട്ടീസ്.
48 മണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ ഹാജരാകണം എന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കണ്ടോൺമെന്റ് പൊലീസാണ് നോട്ടീസ് അയച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് പൊലീസ് നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഗതാഗത തടസ്സമുണ്ടാക്കി അന്യായമായി സംഘം ചേർന്ന് നടത്തുന്ന സമരം നിർത്തമെന്നാവശ്യപ്പെട്ടാണ് കന്‍റോൺമെൻ്റ് പൊലീസ് നോട്ടീസ് നൽകിയത്. സമരത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം, വേതന വര്‍ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തിവരുന്ന രാപ്പകൽസമരം പതിനേഴാം ദിവസത്തിലേക്ക് കടന്നു. സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി വലിയ പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്. സമരത്തെ നേരിടാൻ സമ്മർദ്ദ തന്ത്രവുമായി സർക്കാർ ഇന്നലെ രംഗത്ത് എത്തിയിരുന്നു.
പണിമുടക്കുന്ന ആശമാരോട് അടിയന്തരമായി ജോലിയിൽ തിരികെ പ്രവേശിക്കാനാണ് നിർദ്ദേശം. ഒപ്പം പണിമുടക്ക് തുടർന്നാൽ പകരം സംവിധാനമൊരുക്കാനും നിർദ്ദേശമുണ്ട്. എന്നാൽ സർക്കാരിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങാതെ കൂടുതൽ ശക്തമായി സമരവുമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം.