കൊച്ചി : പുനരധിവസിപ്പിക്കുന്നതിനുള്ള ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ ഹരിസൺ മലയാളത്തിന്റെ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ഇല്ല. ഇടക്കാല ഉത്തരവ് നൽകാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. അപ്പീൽ ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. പുനരധിവാസം തടസപ്പെടരുതെന്ന് ഡിവിഷൻ ബെഞ്ച് പരാമർശിച്ചു. കേസ് വരുന്ന 13 ന് വീണ്ടും പരിഗണിക്കും.
അതേസമയം, പുനരധിവാസത്തിൽ വീഴ്ചയെന്നാരോപിച്ച് യുഡിഎഫ് നടത്തിയ വയനാട് കളക്ട്രേറ്റ് ഉപരോധം സംഘർഷമുണ്ടായി. കളക്ട്രേറ്റിന്റെ ഗേറ്റുകൾ വളഞ്ഞുള്ള ഉപരോധമാണ് സംഘർഷത്തിലേക്ക് എത്തിയത്. രാപ്പകൽ സമരത്തിന് ശേഷമായിരുന്നു കളക്ട്രേറ്റിന്റെ ഗേറ്റുകൾ വളഞ്ഞ്, ജീവനക്കാരെ ഉള്ളിലേക്ക് കടത്തിവിടാതെയുള്ള യുഡിഎഫ് ഉപരോധം. സമരത്തിനിടെ ചില ജീവനക്കാർ കളക്ടേറ്റിന് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. ജീവനക്കാരൻ കളക്ടറേറ്റിൽ കടന്നെന്നാരോപിച്ച് യുഡിഎഫ് പ്രവർത്തകർ കളക്ടറേറ്റ് വളപ്പ് ചാടിക്കടന്നു. ഒരു ജീവനക്കാരനെയും കളക്ടറേറ്റിനകത്ത് കയറ്റാൻ സമ്മതിക്കില്ലെന്ന് നേതാക്കൾ പറഞ്ഞു.