ഭർത്താവിനെ കുടുക്കാൻ ഭാര്യ എം.ഡി.എം.എ ഒളിപ്പിച്ച് ഒറ്റിയ കേസിൽ നിർണ്ണായകമായത് പൊലീസ് ബുദ്ധി! പൊട്ടിക്കരഞ്ഞ പ്രതിയുടെ കണ്ണീരിൽ പൊലീസ് മാറി ചിന്തിച്ചത് നിർണ്ണായകമായി; പൊളിഞ്ഞത് ഭർത്താവിനെ അകത്താക്കി കാമുകനൊപ്പം കഴിയാനുള്ള പഞ്ചായത്ത് മെമ്പറുടെ നിഗൂഡ നീക്കം

തൊടുപുഴ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച പഞ്ചായത്ത് മെമ്പറുടെയും കൂട്ടാളികളുടെയും വൻ ഗൂഢാലോചന പുറത്തായത് പൊലീസിന്റെ അന്വേഷണ മികവിലാണ്. ഇടുക്കി വണ്ടന്മേട് പഞ്ചായത്തിലെ 11-ാം വാർഡ് അംഗം സൗമ്യ അബ്രഹാം (33) ഇവർക്ക് മയക്കുമരുന്ന് എത്തിച്ചുനൽകിയ ശാസ്താംകോട്ട സ്വദേശി ഷാനവാസ് (39) കൊല്ലം മുണ്ടയ്ക്കൽ സ്വദേശി ഷെഫിൻ (24) എന്നിവരെയാണ് കഴിഞ്ഞദിവസം വണ്ടന്മേട് പൊലീസ് അറസ്റ്റ് ചെയ്തത്. സൗമ്യയുടെ കാമുകനായ പുറ്റടി സ്വദേശി വിനോദും (44) കേസിൽ പ്രതിയാണ്.

Advertisements

കമിതാക്കളായ സൗമ്യയ്ക്കും വിനോദിനും ഒരുമിച്ച് ജീവിക്കാൻ ഭർത്താവ് സുനിൽ വർഗീസ് തടസമാകുമെന്ന് കരുതിയാണ് സുനിലിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ഇവർ പദ്ധതിയിട്ടത്. ഭർത്താവ് മയക്കുമരുന്ന് കേസിൽ അകത്തായാൽ വേഗത്തിൽ വിവാഹമോചനം ലഭിക്കുമെന്നും വിവാഹമോചനത്തിന് തക്കതായ കാരണമാകുമെന്നും സൗമ്യ കണക്കൂ കിട്ടി. സൗമ്യയുടെ ഈ അവിഹിത ബന്ധത്തിന്റെ വേരറുത്തത് സിഐ നവാസിന്റെ ഇടപെടലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വാഹനത്തിൽനിന്ന് മയക്കുമരുന്നുമായി സുനിലും സുഹൃത്തും പിടിയിലാവുകയും ചെയ്തു. എന്നാൽ അന്വേഷണത്തിന്റെ പ്രാഥമികഘട്ടത്തിൽ തന്നെ ഇതൊരു കെണിയാണെന്ന് വണ്ടന്മേട് സിഐ. വി എസ്. നവാസിന് തോന്നിയിരുന്നു. സിഐയുടെ ഉറച്ച നിലപാടാണ് ഈ വിഷയത്തിൽ നിർണായകമായി മറായിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുനിൽ വർഗീസിനെയും സുഹൃത്തിനെയും പൊലീസ് സംഘം തടഞ്ഞുനിർത്തി പരിശോധിച്ചു. വാഹനത്തിൽനിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ. കണ്ടെടുക്കുകയും ചെയ്തു. മയക്കുമരുന്നാണ് വാഹനത്തിൽനിന്ന് പിടികൂടിയതെന്ന് മനസിലായതോടെ സുനിൽ പരിഭ്രാന്തനായി. നിരപരാധിയാണെന്ന് ആവർത്തിച്ച് പറഞ്ഞ ഇയാൾ, പൊലീസിന് മുന്നിൽ പൊട്ടിക്കരയുകയും ചെയ്തു. സുനിലിന്റെ ഈ പെരുമാറ്റത്തിൽ തന്നെ അയാൾ നിരപരാധിയാണെന്ന് നവാസ് ഉറപ്പിച്ചിരുന്നു. തുടർന്ന് സുനിലിനെ കുറിച്ചുള്ള വിവരങ്ങൾ തിരക്കിയപ്പോൾ ഇയാളെ കുറിച്ച് ലഭിച്ചത് നല്ല വിവരങ്ങളായിരുന്നു. ഇയാൾക്ക് മദ്യപാനം, പുകവലി പോലുള്ള ദുുശ്ശീലങ്ങളൊന്നും ഇല്ലെന്നാണ് വിവരംലഭിച്ചത്. ജോലി കഴിഞ്ഞാൽ പള്ളിയും ബൈബിൾ വായനയുമെല്ലാം ആയി കഴിയുന്ന ഒരാളാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.

പ്രാഥമിക അന്വേഷണത്തിൽ സുനിലിന് മയക്കുമരുന്നുമായി ഒരു ബന്ധവും ഇല്ലെന്ന് വ്യക്തമായതോടെ ഇയാളെ വിട്ടയച്ചു. എന്നാൽ ഇതിന്റെ പേരിൽ നവാസ് ചില വിമർശനങ്ങളും കേൾക്കേണ്ടി വന്നിരുന്നു. അതൊന്നും കൂസാതെ ആരാണ് ഈ സംഭവത്തിന് പിന്നിലെന്ന് പരിശോധിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. വിവരം നൽകിയവരിലേക്ക് അന്വേഷണം നീണ്ടതോടെ വസ്തുതകൾ പുറത്തുവന്നു. മയക്കു മരുന്ന് കച്ചവടക്കാരോ ഇടനിലക്കാരോ വില്പനക്കാരുടെ ശത്രുക്കളോ ഒക്കെയാണ് ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് പൊലീസിന് രഹസ്യവിവരങ്ങൾ നൽകാറുള്ളത്.

ഇന്റർനെറ്റ് കോളിലൂടെ രഹസ്യവിവരം നൽകിയതും വാഹനത്തിൽ മയക്കുമരുന്ന് ഇരിക്കുന്ന ചിത്രം അയച്ചതും വിദേശനമ്പരിൽനിന്നാണെന്നത് തുടക്കത്തിലേ സംശയമുണർത്തിയിരുന്നു. ഇതോടെ വിദേശ നമ്പറുകൾ കേന്ദ്രീകരിച്ച് സൈബർസെൽ സഹായത്തോടെ അന്വേഷണം നടത്തുകയും ഷാനവാസ് തന്നെയാണ് രഹസ്യവിവരം നൽകിയതെന്ന് ഉറപ്പിക്കുകയും ചെയ്തു. ഷാനവാസിനെ ഡാൻസാഫ് സംഘവും വണ്ടന്മേട് പൊലീസും ചേർന്ന് കസ്റ്റഡിയിലെടുത്തു. ഇതേസമയം, ഷാനവാസിന്റെ ഫോൺവിവരങ്ങൾ സൈബർ സെൽ സഹായത്തോടെ പൊലീസ് ശേഖരിച്ചിരുന്നു.

ഷാനവാസിന്റെ ഫോണിൽനിന്ന് വിനോദിന്റെ ഫോണിലേക്കും സൗമ്യയുടെ ഫോണിലേക്കും ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. സൗമ്യയ്ക്ക് മയക്കുമരുന്ന് കൈമാറിയ ദിവസം ഷാനവാസും വിനോദും കട്ടപ്പനയിലും ആമയാറിലും ഒരുമിച്ചുണ്ടായിരുന്നതായും ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഷാനവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്ത അതേസമയത്ത് തന്നെ സൗമ്യയെ വണ്ടന്മേട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. എന്നാൽ തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു സൗമ്യയുടെ ആദ്യമറുപടി. വിനോദിനെയും ഷാനവാസിനെയും കണ്ടിട്ടുപോലുമില്ലെന്നും ഇവരെ അറിയില്ലെന്നും സൗമ്യ ആവർത്തിച്ചുപറഞ്ഞു. തുടർന്ന് ഫോൺകോൾ വിവരങ്ങളടക്കമുള്ള തെളിവുകൾ പൊലീസ് സംഘം സൗമ്യയുടെ മുന്നിൽ നിരത്തി. ഇതോടെ സൗമ്യ എല്ലാകാര്യങ്ങളും തുറന്നുപറയുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു.

2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുസ്വതന്ത്ര സ്ഥാനാർത്ഥിയായാണ് സൗമ്യ അബ്രഹാം 11-ാം വാർഡിൽ മത്സരിച്ച് ജയിച്ചത്. തിരഞ്ഞെടുപ്പിന് ശേഷമാണ് സൗമ്യയും നാട്ടുകാരനായ വിനോദും തമ്മിൽ പരിചയത്തിലായതെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് മൊബൈൽ ഫോൺ വഴി പതിവായി സംസാരിക്കുകയും ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും ചെയ്തു. ഭാര്യയും കുട്ടികളുമുള്ള വിനോദ് വിദേശത്താണ് ജോലിചെയ്തുവരുന്നത്. സൗമ്യയുമായുള്ള പ്രണയബന്ധം ശക്തമായതോടെ ഭാര്യയെ ഒഴിവാക്കാൻ ഇയാളും തീരുമാനിച്ചിരുന്നു. ഇതിനിടെ, എത്രയുംവേഗം ഒരുമിച്ചുള്ള ജീവിതം ആരംഭിക്കണമെന്ന് സൗമ്യ നിർബന്ധം പിടിച്ചു. അതിനായി ഭർത്താവിനെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്നായിരുന്നു സൗമ്യയുടെ ആവശ്യം. ഭർത്താവിനെ ജീവിതത്തിൽനിന്ന് ഒഴിവാക്കിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും ഭീഷണിമുഴക്കി. തുടർന്നാണ് വിനോദും സൗമ്യയും ചേർന്ന് സുനിലിനെ ഒഴിവാക്കാനുള്ള പദ്ധതികൾ ആലോചിച്ചുതുടങ്ങിയത്.

സുനിലിനെ വാഹനം ഇടിപ്പിച്ച് കൊല്ലാനായിരുന്നു ഇരുവരും ആദ്യം പദ്ധതിയിട്ടത്. എന്നാൽ അങ്ങനെ ചെയ്താൽ പിടിക്കപ്പെടുമെന്ന് ഇരുവരും ഭയന്നു. പിന്നീട് ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലാൻ പദ്ധയിട്ടു. പക്ഷേ, കൂടത്തായി അടക്കമുള്ള സംഭവങ്ങൾ സൗമ്യയെ ഭയപ്പെടുത്തി. തുടർന്നാണ് ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാമെന്നും ഇതേസമയം തന്നെ വിവാഹമോചനം നേടാമെന്നും ഇരുവരും കണക്കുകൂട്ടിയത്. ഒരുമാസം മുമ്പ് എറണാകുളത്തെ ഹോട്ടലിൽവെച്ച് സൗമ്യയും വിനോദും ബാക്കി കാര്യങ്ങളെല്ലാം ആസൂത്രണം ചെയ്തു.

മയക്കുമരുന്ന് പദ്ധതി ഉറപ്പിച്ചതോടെ വിനോദ് ഇതിനുള്ള നീക്കങ്ങൾ ആരംഭിച്ചു. പരിചയക്കാരനായ ഷാനവാസിനെയാണ് വിനോദ് മയക്കുമരുന്നിനായി ബന്ധപ്പെട്ടത്. ഷാനവാസ് ഷെഫിൻ വഴി മയക്കുമരുന്ന് സംഘടിപ്പിച്ചു. തുടർന്ന് ഫെബ്രുവരി 16-ന് വിനോദ് ശ്രീലങ്കൻ എയർവേയ്‌സ് വിമാനത്തിൽ നാട്ടിലെത്തി. 18-ാം തീയതിയാണ് ഷാനവാസും വിനോദും ആമയാറിൽ എത്തി സൗമ്യക്ക് മയക്കുമരുന്ന് കൈമാറിയത്. സി.ഡി.എസ്. തിരഞ്ഞെടുപ്പ് നടന്ന ദിവസമായിരുന്നു അത്. തുടർന്ന് സൗമ്യ ഭർത്താവിന്റെ വാഹനത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച് അതിന്റെ ചിത്രം വിനോദിനും ഷാനവാസിനും അയച്ചുനൽകുകയാണ് ഉണ്ടായത്.

വണ്ടന്മേട് സിഐ. നവാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡാൻസാഫും സൈബർസെല്ലുമെല്ലാം ഒത്തൊരുമിച്ച് നടത്തിയ അന്വേഷണമാണ് മയക്കുമരുന്ന് കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവന്നത്. വിഷയത്തിൽ നിരപരാധിയെ രക്ഷിച്ച പൊലീസ് അന്വേഷണ മികവിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്.

Hot Topics

Related Articles