കോഴിക്കോട്: കോവൂരില്‍ ഓവുചാലില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി. കോവൂർ സ്വദേശി കളത്തിൻപൊയില്‍ വീട്ടില്‍ ശശിയാണ് മരിച്ചത്.ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം നടന്നത്.കനത്തമഴയില്‍ കോവൂർ എംഎല്‍എ റോഡിലെ ഓവുചാലിലാണ് ശശിയെ കാണാതായത്. ശക്തമായ മഴയെ തുടർന്നുണ്ടായ കുത്തൊഴുക്കില്‍ പെട്ടാണ് ശശി ചാലിലേക്ക് വീണത്. മാതൃഭൂമി ബസ് സ്റ്റോപ്പിനടുത്തുള്ള ഡ്രൈനേജിലേക്കാണ് കാല്‍വഴുതി വീണത്. ഓടയുടെ സ്ലാബില്ലാത്ത ഭാഗത്തിലൂടെയാണ് ശശി വീണത്. ഈ സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ശശിയെ കൈപിടിച്ച് രക്ഷിക്കാന്‍ നോക്കിയെങ്കിലും ഒഴുക്കില്‍പ്പെടുകയായിരുന്നു.
ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരമറിയിച്ചു. രാത്രി ഒരു മണി വരെ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചില്‍ നടത്തിയിരുന്നു. ഇന്ന് രാവിലെ ഏഴു മണിക്ക് തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് ഇഖ്റ ക്ലിനിക്കിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കാല്‍വഴുതി വീണ സ്ഥലത്ത് നിന്ന് 300 മീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.