കോഴിക്കോട്: ഈങ്ങാപ്പുഴയിൽ മരുമകൻ്റെ ആക്രമണത്തിൽ പരിക്കേറ്റ അബ്ദുറഹ്മാന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അബ്ദു റഹ്മാന്റെ ആരോഗ്യ നില തൃപ്തികരമാണ്. ശസ്ത്രക്രിയ ഇപ്പോൾ ആവശ്യമില്ലെന്നു ഡോക്ടർമാർ അറിയിച്ചു. അബ്ദുറഹ്മാനെ ഐസിയുവിൽ നിന്നും വാർഡിലേക്ക് മാറ്റി. മരുമകൻ യാസറിൻ്റെ ആക്രമണത്തിൽ വെട്ടേറ്റ് മകൾ ഷിബില കൊല്ലപ്പെട്ടിരുന്നു. തടയാനെത്തിയ അബ്ദുറഹ്മാനും ഭാര്യയും വെട്ടേറ്റിരുന്നു.
അതേസമയം, കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി രംഗത്തെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതി യാസിർ എത്തിയത് ബാഗിൽ കത്തിയുമായിട്ടാണെന്നും തടയാൻ എത്തിയവർക്ക് നേരെയും കത്തിവീശിയെന്നും ഇദ്ദേഹം പറഞ്ഞു. നോമ്പ് തുറക്കുന്നതിനിടെയാണ് ഷിബിലയും ഉപ്പ അബ്ദുറഹ്മാനും ആക്രമിക്കപ്പെട്ടത്. ഇവരുടെ നിലവിളി ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്ന് അയൽവാസിയായ നാസർ പറയുന്നു. നാസർ ആണ് കുത്തേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അതേസമയം, ഷിബിലയെ ആക്രമിക്കുന്ന സമയത്ത് യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ഷിബിലയുടെ കൊലപാതകം ആസൂത്രിതമായിട്ടായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. യാസിർ ഇന്നലെ ഉച്ചക്ക് ഷിബിലയുടെ വീട്ടിൽ എത്തിയിരുന്നു. എസ്എസ്എൽസി സർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു. വൈകിട്ട് വീണ്ടും വരാമെന്നും സലാം ചൊല്ലി പിരിയാമെന്നും യാസിർ ഷിബിലയോട് പറഞ്ഞു. തുടർന്ന് വൈകിട്ട് വീണ്ടും വീട്ടിലെത്തിയാണ് ഷിബിലയെ കൊലപ്പെടുത്തിയത്. ഷിബിലയുടെ ഇൻക്വസ്റ്റ് നടപടികൾ ഇന്ന് നടക്കും.