എം.ജി സർവകലാശാലയുടെ യൂണിയൻ തിരഞ്ഞെടുപ്പ് ഷെഡ്യൂൾ റദ്ദാക്കി ഹൈക്കോടതി; എംജി സർവകലാശാലയ്ക്ക് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ അധികാരമില്ലന്നും കോടതി

കോട്ടയം: അഫിലിയേറ്റഡ് കോളേജുകളിലെ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിന്റെ തിയതിയോ രീതിയോ തീരുമാനിക്കാൻ യൂണിവേഴ്‌സിറ്റിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സമാനമായ മുൻ ഉത്തരവ് നിലനിൽക്കേ, നിയമവിരുദ്ധമായി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ചോദ്യം ചെയ്ത് തൊടുപുഴ അൽ അസർ ലോ കോളേജ് വിദ്യാർത്ഥി സമർപ്പിച്ച ഹർജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതനുസരിച്ച് യൂണിവേഴ്‌സിറ്റി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് സമയക്രമം (ഷെഡ്യൂൾ) ഹൈക്കോടതി റദ്ദാക്കി.

Advertisements

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് എന്ന്, ഏത് രീതിയിൽ നടത്തണമെന്ന് തീരുമാനിക്കാനുള്ള അവകാശം അതത് കോളേജുകളിൽ നിക്ഷിപ്തമാണ് എന്നായിരുന്നു രാമപുരം മാർ ആഗസ്തിനൊസ് കോളേജ് സമർപ്പിച്ച ഹർജിയിലെ മുൻ ഉത്തരവ്. ഇതിനെതിരെ യൂണിവേഴ്‌സിറ്റി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും സിംഗിൾ ജഡ്ജിയുടെ ഉത്തരവ് ശരിവച്ചിരുന്നു. എങ്കിലും യൂണിവേഴ്‌സിറ്റിയുടെ നിയമവിരുദ്ധ ഉത്തരവ് ഒരു കോളേജും ചോദ്യം ചെയ്തില്ല. പുതിയ കോഴ്‌സുകളും തസ്തികകളും അനുവദിക്കേണ്ട സിന്ഡിക്കേറ്റിനെ, ഇതിന്റെ പേരിൽ പിണക്കേണ്ടതില്ല എന്നാണ് മാനേജ്മെന്റുകൾ കരുതുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അധ്യയനവർഷം തുടങ്ങി 45 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് സുപ്രീംകോടതി നിയോഗിച്ച ലിങ്‌ദോ കമ്മിറ്റി നിർദ്ദേശം. അക്കാദമിക് വർഷം തീരുന്ന മാർച്ച് 31ന് യൂണിയന്റെയും കാലാവധി അവസാനിക്കും. ഇത്തവണ മാർച്ച് 15നാണ് തിരഞ്ഞെടുപ്പ്. വിദ്യാർഥികൾ പരീക്ഷാ ചൂടിലേക്ക് മാറിയതിനാൽ, ആകെ ലഭിക്കുന്ന 15 ദിവസ കാലാവധിയിൽ യൂണിയൻ പ്രവർത്തനങ്ങൾ പേരിനുപോലും നടത്താൻ സാധ്യത കുറവാണ്.

യൂണിവേഴ്‌സിറ്റി യൂണിയൻ രൂപീകരിച്ചില്ലെങ്കിൽ കലോത്സവത്തിൽ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട അംഗീകാരവും ഗ്രേസ് മാർക്കും നഷ്ടപ്പെടും എന്ന യൂണിവേഴ്‌സിറ്റി വാദം കോടതി മുഖവിലയ്‌ക്കെടുത്തു. ഇലക്ഷൻ നടത്തേണ്ട കോളേജുകൾ കേസിൽ കക്ഷിയല്ല എന്നുകൂടി പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്. കേസ് വിശദമായ വാദം കേൾക്കാനായി മാറ്റി. യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്നുണ്ടായ കോടതിയലക്ഷ്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് പരിഗണിക്കും.

വൈസ് ചാൻസലറുടെ പ്രത്യേക അധികാരമുപയോഗിച്ച് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് തിരഞ്ഞെടുപ്പ് നടത്താൻ യൂണിവേഴ്‌സിറ്റി തീരുമാനിച്ചത്. എന്നാൽ എംജി യൂണിവേഴ്‌സിറ്റി ആക്ടിൽ ഭേദഗതി വരുത്താതെ ഇതിന് നിയമസാധുത ലഭിക്കില്ല. ആക്റ്റ് ഭേദഗതി ചെയ്യേണ്ടത് നിയമസഭയാണ്. ഓർഡിനൻസ് ഇറക്കി നിയമം ഭേദഗതി ചെയ്യാൻ സിൻഡിക്കേറ്റ് സർക്കാരിനോട് ശുപാർശ ചെയ്തു. എന്നാൽ നിയമസഭ ഇപ്പോൾ സമ്മേളനത്തിൽ ആയതിനാൽ ഓർഡിനൻസ് ഇറക്കാൻ സാധിക്കില്ല. അതായത് 15ന് തിരഞ്ഞെടുപ്പ് നടന്നാലും അതിന് നിയമസാധുതയോ പരിരക്ഷയോ ഉണ്ടാവില്ല.

നിയമവിധേയമല്ലാത്ത കോളേജ് യൂണിയനുകൾക്ക് ഫണ്ട് ലഭിക്കുന്നതിന് ഉൾപ്പെടെ തടസങ്ങൾ ഉണ്ടാകും. 15 ദിവസത്തിനുള്ളിൽ സ്‌പോണ്‌സർമാരെ കണ്ടെത്തി എങ്ങനെയും പരിപാടികൾ സംഘടിപ്പിക്കേണ്ട ഉത്തരവാദിത്വത്തിലാണ് സ്ഥാനാർത്ഥികളും.

2019ൽ വന്ന ഉത്തരവിൽ ഇതുവരെ മേൽനടപടികൾ സ്വീകരിക്കാതെ പിൻവാതിലിലൂടെ തിരഞ്ഞെടുപ്പ് നടത്താൻ ശ്രമിച്ചതാണ് ഇപ്പോൾ യൂണിവേഴ്‌സിറ്റിക്ക് നാണക്കേടായത്.

കോളേജുകൾക്ക് അധികാരം വിട്ടുകൊടുത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കം തടയേണ്ട യൂണിവേഴ്‌സിറ്റി, ചെപ്പടി വിദ്യകളിലൂടെ തിരഞ്ഞെടുപ്പ് നടത്താൻ തുനിഞ്ഞതാണ് തിരിച്ചടിക്ക് കാരണമെന്ന് കെ എസ് യു ജില്ലാ കമ്മിറ്റി പറഞ്ഞു. ശരിയായ നിയമനിർമ്മാണം നടത്താൻ യൂണിവേഴ്‌സിറ്റി തയ്യാറാകണം. കോളേജ് യൂണിയനിൽ ജനാധിപത്യവും നിയമസാധുതയും ഉറപ്പാക്കേണ്ടത് യൂണിവേഴ്സിറ്റിയുടെ ഉത്തരവാദിത്വമാണ്. എങ്ങനെയും നടത്തി തീർക്കുന്നതിനു പകരം നിയമപരമായി തിരഞ്ഞെടുപ്പ് നടത്താൻ യൂണിവേഴ്‌സിറ്റി തയ്യാറാകണമെന്നും കെ എസ് യു ആവശ്യപ്പെട്ടു.

Hot Topics

Related Articles