അരനൂറ്റാണ്ട് പഴക്കമുള്ള കോട്ടയം തിരുനക്കരയിലെ ജവഹർ ബാലഭവനെയും കുട്ടികളെയും ലൈബ്രറിയെയും തകർക്കാൻ കോട്ടയത്തെ ‘കച്ചവട മാഫിയ’; ജവഹർ ബാലഭവൻ കെട്ടിടത്തിൽ നിന്നു കുട്ടികളുടെ ലൈബ്രറി മാറ്റാൻ നീക്കം; പിന്നിൽ പബ്ലിക്ക് ലൈബ്രറി ഭരണ സമിതിയും കോട്ടയത്തെ മുതിർന്ന മാധ്യമപ്രവർത്തകനും

തിരുനക്കരയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ തിരുനക്കരയിൽ പ്രവർത്തിക്കുന്ന ജവഹർ ബാലഭവനെയും കുട്ടികളുടെ ലൈബ്രറിയെയും തകർക്കാൻ കോട്ടയത്തെ കച്ചവട മാഫിയയുടെ ഇടപെടൽ. തിരുനക്കരയിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ലൈബ്രറിയെ വാടക കെട്ടിടത്തിലേയ്ക്കു മാറ്റി, നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടം വാടകയ്ക്കു നൽകാനാണ് നീക്കം നടക്കുന്നത്. ഈ കള്ളക്കളിയ്ക്കു ചുക്കാൻ പിടിച്ച് വ്യാജ പ്രചാരണം നടത്തുന്നത് കോട്ടയത്തെ മുതിർന്ന മാധ്യമപ്രവർത്തകനാണെന്നു ജാഗ്രതാ ന്യൂസ് ലൈവിനു വിവരം ലഭിച്ചു. വർഷങ്ങൾക്കു മുൻപ് സർക്കാർ പുറത്തിറക്കിയ കത്തിന്റെ മറവിൽ വ്യാജ പ്രചാരണം നടത്തുന്ന മാധ്യമപ്രവർത്തകനാണ് ഇപ്പോൾ ജവഹർ ബാലഭവനിൽ പ്രവർത്തിക്കുന്ന ലൈബ്രറിയെ തകർക്കാൻ ശ്രമിക്കുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

Advertisements

കോട്ടയം ജവഹർ ബാലഭവന്റെ കെട്ടിടത്തിലാണ് കഴിഞ്ഞ അൻപത് വർഷമായി കോട്ടയത്തെ കുട്ടികളുടെ ലൈബ്രറിയും പ്രവർത്തിക്കുന്നത്. കോട്ടയം നഗരത്തിലെയും, പരിസരപ്രദേശത്തെയും സാധാരണക്കാരായ കുട്ടികളുടെ വായനാശേഷിയും, അറിവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജവഹർ ബാലഭവനിൽ കുട്ടികളുടെ ലൈബ്രറി പ്രവർത്തിക്കുന്നത്. ഇത് കൂടാതെ, കുട്ടികൾക്ക് കലാപരമായ കഴിവുകൾ വളർത്തുന്നതിനുള്ള അവസരവും ഇവിടെയുണ്ട്. കുറഞ്ഞ ചിലവിൽ സാധാരണക്കാരായ കുട്ടികളുടെ കലാപരമായ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനുള്ള സഹായമാണ് യഥാർത്ഥത്തിൽ ജവഹർ ബാലഭവൻ നടത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, ഇത്തരത്തിൽ കുട്ടികളിലെ സാഹിത്യവും സാംസ്‌കാരികവും കലാപരവുമായ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചിരിക്കുന്ന ജവഹർ ബാലഭവനെ തകർക്കാനാണ് ഒരു വിഭാഗം ശ്രമം നടത്തുന്നത്. പബ്ലിക്ക് ലൈബ്രറിയ്ക്കു നിലവിൽ ജവഹർ ബാലഭവനിൽ കുട്ടികളുടെ ലൈബ്രറി നടത്താൻ യാതൊരു ചിലവുമില്ല. സംസ്ഥാന സർക്കാർ നൽകുന്ന ഗ്രാന്റ് പ്രകാരമാണ് ജവഹർ ബാലഭവനും കുട്ടികളുടെ ലൈബ്രറിയും പ്രവർത്തിക്കുന്നത്. ഒരു മാസം ഒന്നര ലക്ഷം രൂപ വീതം, 18 ലക്ഷം രൂപയാണ് ഒരു വർഷം ജവഹർ ബാലഭവന് ഗ്രാന്റായി നൽകുന്നത്. ഇതിന്റെ 80 ശതമാനം ഇവിടെയുള്ള ജീവനക്കാരുടെ ശമ്പളത്തിന് വേണ്ടിയാണ് ചിലവഴിക്കുന്നത്. 20 ശതമാനം മാത്രമാണ് മറ്റുള്ള ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നത്.

സ്ഥാപനത്തിന്റെ ഭരണസമിതിയിൽ പബ്ലിക്ക് ലൈബ്രറിയുടെ നാലോ അഞ്ചോ നോമിനികളുണ്ട്. ബാക്കിയുള്ളത് സർക്കാർ നിർദേശിച്ച പ്രതിനിധികളാണ്. എന്നാൽ, കുട്ടികളുടെ ലൈബ്രറി ജവഹർ ബാലഭവൻ കെട്ടിടത്തിൽ നിന്നും മാറ്റാൻ നടപടി സ്വീകരിക്കണമെന്നു സർക്കാർ നിർദേശിച്ചതായാണ് ഇപ്പോൾ പ്രചാരണം നടക്കുന്നത്. പബ്ലിക്ക് ലൈബ്രറിയുടെ ബോർഡ് അംഗം കൂടിയായ മുതിർന്ന മാധ്യമപ്രവർത്തകനാണ് ഈ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നതും. ജവഹർ ബാലഭവനിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ലൈബ്രറി വാടക കെട്ടിടത്തിലേയ്ക്കു മാറ്റണമെന്നു സംസ്ഥാന സർക്കാരിന്റെ സാംസ്‌കാരിക വകുപ്പ് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായാണ് ഇവർ പ്രചരിപ്പിക്കുന്നത്.

ഇത്തരത്തിൽ ജവഹർ ബാലഭവനിൽ നിന്നും കുട്ടികളുടെ ലൈബ്രറി മറ്റൊരു കെട്ടിടത്തിലേയ്ക്കു മാറ്റിയാൽ, നിലവിൽ ബാലഭവൻ പ്രവർത്തിക്കുന്ന കെട്ടിടം വാടകയ്ക്കു നൽകുകയാണ് ഗൂഡസംഘത്തിന്റെ ലക്ഷ്യം. വൻ കെട്ടിടങ്ങളുടെ ശൃംഖലയുമായി സജീവമായി പ്രവർത്തിക്കുകയാണ് ജവഹർ ബാലഭവൻ. ഈ സ്ഥലം മുഴുവൻ ഇവരുടെ പക്കലെത്തിയാൽ ഇഷ്ടക്കാർക്ക് കെട്ടിടം വാടകയ്ക്കു നൽകി ലക്ഷങ്ങൾ വരുമാനമായി സ്വന്തമാക്കാമെന്നാണ് ഈ സംഘം കണക്ക് കൂട്ടുന്നത്. പബ്ലിക്ക് ലൈബ്രറിയ്‌ക്കെതിരെ നിരന്തരം വാർത്തയെഴുതി, ലൈബ്രറി ഭരണ സമിതിയെ ഭീഷണിപ്പെടുത്തി കമ്മിറ്റിയിൽ കയറിയ മുതിർന്ന മാധ്യമപ്രവർത്തകനാണ് ഇപ്പോൾ ഈ നുണപ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നത്. ഇത് കൂടാതെ തങ്ങളുടെ അടുപ്പക്കാരുടെ കെട്ടിടത്തിലേയ്ക്കു പബ്ലിക്ക് ലൈബ്രറി മാറ്റിയാൽ ഇതിന്റെ വാടകയും തങ്ങളിലേയ്ക്ക് എത്തുമെന്നും ഇവർ കണക്ക് കൂട്ടുന്നു.

ഈ പ്രചാരണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു ജാഗ്രതാ ന്യൂസ് സംഘം ജില്ലാ കളക്ടറെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, ഇത്തരം ഒരു നിർദേശം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ഇപ്പോൾ ജില്ലാ കളക്ടർ പി.കെ ജയശ്രീ അറിയിച്ചത്. ഈ ഗൂഡ സംഘത്തിന്റെ പ്രവർത്തനം തിരിച്ചറിഞ്ഞ് ജവഹർ ബാലഭവനെ സ്‌നേഹിക്കുന്നവർ ഇതിനോടകം തന്നെ ഒത്തു ചേർന്നിരിക്കുകയാണ്. ജവഹർ ബാലഭവനെ തകർക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ജവഹർ ബാലഭവൻ സംരക്ഷണസമിതി രൂപീകരിച്ച് അധ്യാപകരും, നേരത്തെ പഠിച്ച വിദ്യാർത്ഥികളും, രക്ഷിതാക്കളും സമര രംഗത്ത് ഇറങ്ങുകയാണ്. മാർച്ച് 12 ശനിയാഴ്ച വൈകിട്ട് ഗാന്ധിസ്‌ക്വയറിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കുകയാണ്. പഠിച്ചിറങ്ങിപ്പോയ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അടക്കം നടത്തിയാണ് പ്രതിഷേധവുമായി രംഗത്ത് ഇറങ്ങുന്നത്. സംരക്ഷണ സമിതി സെക്രട്ടറിയായി കോട്ടയം പത്മനും, രക്ഷാധികാരികളായി മുൻ എം.എൽ.എ കെ.സുരേഷ്‌കുറുപ്പും, എൻ.സി.പി നേതാവ് പി.കെ ആനന്ദക്കുട്ടനും പ്രവർത്തിക്കുന്നുണ്ട്.

Hot Topics

Related Articles