നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരചിത്രം തെളിഞ്ഞു. 10 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. പിവി അന്‍വര്‍ കത്രിക ചിഹ്നത്തില്‍ മത്സരിക്കും. ഇന്നായിരുന്നു നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസം. അതിന്റെ സമയപരിധി അവസാനിച്ചു. പിവി അന്‍വറിന്റെ അപരന്‍ അന്‍വര്‍ സാദത്ത് അടക്കം പത്രിക പിന്‍വലിച്ചു.
കത്രിക ചിഹ്നം ലഭിച്ചതില്‍ വളരെ സന്തോഷമെന്ന് അന്‍വര്‍ പ്രതികരിച്ചത്. ആദ്യപരിഗണന നല്‍കിയത് ഓട്ടോറിക്ഷയ്ക്കായിരുന്നുവെന്നും അദ്ദേഹം വപറഞ്ഞു. കത്രിക പൂട്ടിട്ട് പൂട്ടിയവരെ കത്രിക കൊണ്ട് തന്നെ നേരിടും. പിണറായിയും സതീശനും കത്രിക പൂട്ടീട്ട് പൂട്ടുകയായിരുന്നു. പിണറായിസത്തിന്റെ അടിവേര് കത്രിക കൊണ്ട് മുറിക്കും – അന്‍വര്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ ഓട്ടോറിക്ഷ അടയാളത്തിലായിരുന്നു അന്‍വര്‍ മത്സരിച്ചത്. കേരള കോണ്‍ഗ്രസ് ജോസഫ് ചിഹ്നമായതിനാലാണ് ഇക്കുറി ഓട്ടോറിക്ഷ നഷ്ടമായത്. എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ സാദിഖ് നടുത്തൊടിക്ക് ബലൂണ്‍ ചിഹ്നമാണ് ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്, യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്, എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജ്, സ്വതന്ത്ര സ്ഥാനാര്‍ഥിയായ പിവി അന്‍വര്‍ എന്നിവര്‍ തമ്മിലാകും പ്രധാന മത്സരം എന്ന് ഉറപ്പായി.
താന്‍ മന്ത്രിപദം ആവശ്യപ്പെട്ടതിനെ കുറിച്ചും അന്‍വര്‍ വീണ്ടും പ്രതികരിച്ചു. മന്ത്രി പദം ആവശ്യപ്പെട്ടത് വലിയ ചര്‍ച്ച നടക്കുകയാണ്. ഞാന്‍ പറയാത്ത എന്തു കാര്യമാണ് യുഡിഎഫ് നിലമ്പൂരില്‍ ഉയര്‍ത്തുന്നത്. ഞാന്‍ നടത്തുന്നത് നാടിന് വേണ്ടിയുള്ള പോരാട്ടം.യുഡിഎഫ് ഇപ്പോള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ അന്‍വര്‍ മുമ്പ് തന്നെ പറയുന്നതാണ്. മന്ത്രി പദം ഞാന്‍ ഒറ്റയ്ക്ക് പറഞ്ഞതല്ല. തന്റെ കൂടെയുള്ള സാമുദായിക നേതാക്കള്‍ പറഞ്ഞതാണ്. വി.ഡി സതീശന് കീഴില്‍ യുഡിഎഫിന് മുന്നോട്ട് പോകാനാവില്ല. രാഹുല്‍ ഒളിച്ചു വന്നതല്ല. ട്രോളുകള്‍ വരട്ടെ. സാധാരണക്കാര്‍ ട്രോളില്ല. താന്‍ തകരണമെന്ന് ആഗ്രഹിക്കുന്നവരെ പറയൂ. 2026 ല്‍ ആത്മാര്‍ത്ഥമായ നിലപാട് എടുത്താല്‍ യുഡിഎഫ് തന്നെ അധികാരത്തില്‍ വരും – അന്‍വര്‍ പറഞ്ഞു.