പാലാ: രാമപുരത്ത് ബസിൽ നിന്നും സ്ത്രീയുടെ രണ്ടര പവൻ മാല മോഷ്ടിച്ച കേസിൽ മൂന്നു മാസത്തിന് ശേഷം രണ്ട് തമിഴ്‌നാട് സ്വദേശികളായ സ്ത്രീകൾ അടക്കം നാലു പേർ പിടിയിൽ. മോഷണം നടത്തിയ സ്ത്രീകളും മോഷണ മുതൽ വിൽക്കാൻ സഹായിച്ച ഇവരുടെ ഭർത്താക്കന്മാരും അടക്കമുള്ള നാലു പേരാണ് കേസിൽ പിടിയിലായത്. തമിഴ്‌നാട് അംബാസമുദ്രം തിരുനൽവേലി വേളാങ്കണ്ണി കുളത്തു തെരുവിൽ ഡോർ നമ്പർ 5/175 ൽ നാഗവല്ലി (30), ഇവരുടെ ഭർത്താവ് ജയറാം (32), തമിഴ്‌നാട് മധുര ഏർക്കുടി അച്ചാമ്പത്ത് ബാലാജി നഗർ വള്ളി (ശങ്കരി-33), ഇവരുടെ ഭർത്താവ് തങ്കപ്പാണ്ടി (39) എന്നിവരെയാണ് രാമപരും എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മാർച്ച് 25 നായിരുന്നു കേസിനാസപ്ദമായ സംഭവം. രാമപുരം കൂത്താട്ടുകുളം റോഡിൽ സർവീസ് നടത്തുന്ന പ്രൈവറ്റ് ബസിൽ വച്ച് രാമപുരം സ്വദേശിനിയായ 78 കാരിയുടെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഒന്നും രണ്ടും പ്രതികൾ ചേർന്ന് മോഷ്ടിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയ പൊലീസിനു പ്രതികളെപ്പറ്റി സൂചന ലഭിക്കുകയായിരുന്നു. തുടർന്ന് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. രണ്ടു പ്രതികളുടെയും ഭർത്താക്കന്മാരാണ് കൂട്ട് പ്രതികൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവരാണ് മോഷണ സ്വർണ്ണം വിൽക്കാൻ സഹായം ചെയ്തിരുന്നത്. ഇതിലെ ഒന്നാം പ്രതിയായ നാഗവല്ലിക്ക് തമിഴ്‌നാട്ടിലും കേരളത്തിലുമായി അഞ്ചിലധികം മോഷണക്കേസുകൾ ഉണ്ട്. രാമപുരം പോലീസ് ഇൻസ്പെക്ടർ അഭിലാഷ്, സബ് ഇൻസ്പെക്ടർ സാബു ആന്റണി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷീജ, റിനി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീത്, പ്രദീപ്, ശ്യാം മോഹൻ എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.