വത്തിക്കാൻ സിറ്റി: ആണവ ഭീഷണികളിൽ നിന്ന് മുക്തമായ സുരക്ഷിത ലോകം കെട്ടിപ്പടുക്കണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. നീതി, സാഹോദര്യം, പൊതുനന്മ എന്നിവയിൽ അധിഷ്ഠിതമായ ശാശ്വത സമാധാനം കെട്ടിപ്പടുക്കുന്നതിനായി പരസ്പര ബഹുമാനത്തോടെയുള്ള ചർച്ചകൾ നടക്കണം. ആരും ഒരിക്കലും മറ്റൊരാളുടെ നിലനിൽപ്പിനെ ഭീഷണിപ്പെടുത്തരുത്. സമാധാനത്തിന്‍റെ ലക്ഷ്യത്തെ പിന്തുണയ്ക്കുകയും അനുരഞ്ജനത്തിന്‍റെ പാതകൾ തുറക്കുകയും വേണം. എല്ലാവർക്കും സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്ന പരിഹാരങ്ങൾക്കായി ശ്രമിക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും കടമയാണെന്നും പോപ്പ് പ്രതികരിച്ചു. ഇസ്രയേൽ – ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.
ആക്രമണം കടുപ്പിച്ച് ഇസ്രയേലും ഇറാനും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇറാൻ – ഇസ്രയേൽ ഏറ്റുമുട്ടൽ രൂക്ഷമായി. തുടർച്ചയായ രണ്ടാം രാത്രിയും ഇസ്രയേലി നഗരങ്ങൾക്കുമേൽ ഇറാന്‍റെ മിസൈൽ വർഷം ഉണ്ടായി. ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇസ്രയേലി നഗരങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു. അതേസമയം ഇറാന്‍റെ എണ്ണപ്പാടങ്ങളിൽ അടക്കം ഇസ്രയേൽ കനത്ത ആക്രമണം നടത്തി. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ വ്യാപക നാശനഷ്ടമുണ്ടായി.
ഇറാനിലെ ബന്ദര്‍ അബ്ബാസിലും ഇസ്രയേല്‍ ആക്രമണം നടത്തി. ഇന്നലെ രാത്രിയാണ് ഇറാനിയൻ നാവികസേനയുടെ പ്രധാന കേന്ദ്രമായ ബന്ദർ അബ്ബാസിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രതികരിച്ചു. വ്യോമപ്രതിരോധ സംവിധാനം പൂർണ സജ്ജമെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിലെ എണ്ണപ്പാടവും ഇസ്രയേൽ ആക്രമിച്ചിരുന്നു. ബുഷഹ്ർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിക്കപ്പെട്ടത്. ലോകത്തേറ്റവും വലിയ ഗ്യാസ് ഫീൽഡിലൊന്നാണിത്.
ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം
ഇറാൻ – ഇസ്രയേൽ ചർച്ചയ്ക്ക് പിന്തുണ നൽകാൻ തയ്യാറെന്ന് ആവർത്തിച്ച് ഇന്ത്യ. ഷാങ്ഹായ് സഹകരണ സംഘടനയുമായുള്ള ചർച്ചയിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. തൊഴിൽ വിസയിൽ മാത്രം നാല്പത്തിനായിരത്തോളം ഇന്ത്യക്കാർ ഇസ്രായേലിലും പതിനായിരം ഇന്ത്യക്കാർ ഇറാനിലും ഉണ്ടെന്നാണ് കണക്ക്. ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നിലവിൽ തീരുമാനമില്ല. ഇസ്രയേലിലേയും ഇറാനിലേയും ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രത പാലിക്കാനുള്ള നിർദ്ദേശം വിദേശകാര്യ മന്ത്രാലയം നൽകി.
ഇറാൻ വ്യോമപാത അടച്ചതും ഇന്ത്യയെ ബാധിച്ചിരിക്കുകയാണ്. യുകെ, യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പലതും വഴിതിരിച്ചുവിടുകയോ വൈകുകയോ ചെയ്യുന്നു. ഇരുരാജ്യങ്ങളും ചർച്ചയിലൂടെ പ്രശനം പരിഹരിക്കണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നെതന്യാഹുവിനോട് ആവശ്യപ്പെട്ടത്. സംഘർഷം അവസാനിപ്പിക്കണമെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി7 ഉച്ചകോടിക്കിടെ നടക്കുന്ന കൂടിക്കാഴ്ചകളിൽ ആവർത്തിക്കും.