നിലമ്പൂർ : യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരം നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങളാണ് ഞങ്ങൾ പറയുന്നത്. വർഗീയത പറഞ്ഞാണ് സി പി എം വോട്ടു തേടുന്നത്. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിൽ മുഖ്യമന്ത്രി ഓന്തിനെ പോലെ നിറം മാറുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ വേണ്ടിയാണ് ജമാഅത്തെ ഇസ്ലാമി വിഷയം വിവാദമാക്കാൻ ശ്രമിക്കുന്നത്.
ആരുടെ വണ്ടി പരിശോധിക്കുന്നതിനുമെതിരല്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പക്ഷേ തെരഞ്ഞുപിടിച്ച് യുഡിഎഫ് നേതാക്കളുടെ വാഹനങ്ങൾ മാത്രം പരിശോധിക്കുന്നതിലാണ് എതിർപ്പുള്ളത്. യുഡിഎഫ് നേതാക്കളെ മാത്രം തെരഞ്ഞു പിടിച്ച് പരിശോധന തുടർന്നാൽ പരാതി നൽകും. ക്രിമിനലിനോട് പെരുമാറും പോലെയാണ് ഷാഫി പറമ്പിൽ എം പിയോട് പൊലീസ് പെരുമാറിയത്. അപ്പോൾ ചെറുപ്പക്കാരല്ലേ സ്വാഭാവികമായും പ്രതികരിച്ചിട്ടുണ്ടാവും. നെഹ്റുവിന്‍റെ കാലം മുതൽ കോൺഗ്രസ് പലസ്തീനൊപ്പമാണ്. നിലമ്പൂരിലെ തെരഞ്ഞെടുപ്പ് വിഷയം പലസ്തീനല്ല.
തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള നിലമ്പൂര്‍ സ്പെഷ്യലാണ് മുഖ്യമന്ത്രിക്ക് പലസ്തീൻ. കഴിഞ്ഞ പാർലമെന്‍റ് ഇലക്ഷൻ കഴിഞ്ഞ് മുഖ്യമന്ത്രി ഇതുവരെ പലസ്തീനെ കുറിച്ച് പറഞ്ഞോ ? ഞാൻ ഇടുന്നതിനെക്കാൾ ഒരു പോസ്റ്റ് പോലും കൂടുതലായി മുഖ്യമന്ത്രി ഇടുന്നില്ല. എനിക്ക് ഈ പോസ്റ്റ് ഇടുന്നതിന് ഒരു രൂപ പോലും ചെലവില്ല. പിന്നെ മുഖ്യമന്ത്രിക്ക് എങ്ങിനെയാണ് മാസം 80 ലക്ഷം ചെലവ് വരുന്നത്? ജനങ്ങളുടെ പണമാണ് ചെലവാക്കുന്നത്. അതിനാൽ തന്നെ അതെക്കുറിച്ച് ചോദിക്കും. 80 ലക്ഷം വാങ്ങുന്നവർ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയയുടെ ജോലിയാണോ അതോ മറ്റ് ജോലികളാണോ ചെയ്യുന്നതെന്നും വ്യക്തമാക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയോട് ഏഴു ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രി പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്ക് മറുപടി പറയണമെന്ന് വിഡി സതീശൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ഏഴു ചോദ്യങ്ങളും വിഡി സതീശൻ ഉന്നയിച്ചു.
വന്യമൃഗ ആക്രമണങ്ങളിൽ എന്തുകൊണ്ട് സർക്കാർ നിഷ്ക്രിയത്വം തുടരുന്നു ?
ആശുപത്രികളിൽ മരുന്നില്ല, കാരുണ്യ പദ്ധതി നിലച്ചു, സപ്ലൈകോയിൽ സാധനങ്ങളില്ല, ക്ഷേമനിധി പെൻഷനുകളിൽ കോടികളുടെ കുടിശികയാണ്. എന്തിന് ജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നു ?
പട്ടികജാതി പട്ടികവർഗ ഫണ്ട് എന്തുകൊണ്ട് വെട്ടിക്കുറച്ചു ?
ദേശീയപാതയി? 150ലധികം സ്ഥലങ്ങളിൽ തകർന്നിട്ടും എന്തുകൊണ്ടാണ് നിങ്ങൾ പരാതി കൊടുക്കാത്തത് ? ബി ജെ പി -സി പി എം ബാന്ധവമുള്ളതു കൊണ്ടാണോ ക്രമക്കേട് മൂടിവെയ്ക്കാൻ ശ്രമിക്കുന്നത് ?
ആശാവർക്കർമാരെ നിങ്ങൾ എന്തിനാണ് അപമാനിക്കുന്നത് ? പിഎസ്‍സി ചെയർമാനും അംഗങ്ങൾക്കും ശമ്പളം ലക്ഷങ്ങൾ വർധിപ്പിച്ചു. മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിന്‍റെ ശമ്പളം മാത്രം ഒരു മാസം 80 ലക്ഷം നൽകുന്നു ? എന്തിനിത് വർധിപ്പിച്ചു ?
റബറിന് 250 രൂപ താങ്ങുവില എന്തുകൊണ്ട് നൽകുന്നില്ല ? നാളികേര സംഭരണം എന്തുകൊണ്ട് നടക്കുന്നില്ല ?
കേരളത്തിനെ ലഹരി മാഫിയയുടെ ആസ്ഥാനമാക്കിയത് സിപിഎമ്മും സർക്കാരുമല്ലേ ? എന്തുകൊണ്ട് ലഹരി മാഫിയ്ക്കെതിരെ നടപടി എടുക്കുന്നില്ല?
താൻ ഉന്നയിച്ച ജനജീവിതവുമായി ബന്ധപ്പെട്ട ഈ ഏഴു ചോദ്യങ്ങൾക്കും മുഖ്യമന്ത്രി ഉത്തരം പറയണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.