കോട്ടയം: പ്രവാസി മലയാളി തട്ടിപ്പുകാരൻ ഷാൻ ചരിറ്റിയുടെ മറവിലും തട്ടിപ്പ് നടത്തിയതായി പരാതി. അനാഥരായ അമ്മമാർക്ക് അടക്കം സഹായം ചെയ്തു നൽകുന്നതായി വിശ്വസിപ്പിച്ച് പലരിൽ നിന്നും ഇയാൾ പണം തട്ടിയെടുത്തതായും പരാതി ഉയർന്നിട്ടുണ്ട്. ഇയാൾ നടത്തിയ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. കോട്ടയം സ്വദേശിയായ പ്രവാസി മലയാളിയെ കബളിപ്പിച്ച് 70 ലക്ഷത്തോളം രൂപ തട്ടിയെടുത്തതോടെയാണ് ഷാനിന്റെ കഷ്ടകാലം തുടങ്ങിയത്.
ഇദ്ദേഹം കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകിയതോടെ കോഴിക്കോട് സ്വദേശിയായ ഷാനിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ നിരവധി പേരാണ് ജാഗ്രത ന്യൂസ് ലൈവിനെ ബന്ധപ്പെട്ടത്. ഷാനിന്റെ ചിത്രം സഹിതം ജാഗ്രത ന്യൂസ് ലൈവ് വാർത്ത നൽകിയതോടെ ഇതിനോടകം ഒൻപതോളം പേരാണ് തങ്ങളും തട്ടിപ്പിന് ഇരയായതായി വ്യക്തമാക്കിയത്. ഇത്തരത്തിൽ തട്ടിപ്പിന് ഇരയായവർ എല്ലാം തന്നെ പ്രവാസി മലയാളികളായിരുന്നു. ബിസിനസിനായി കരാർ തയ്യാറാക്കിയ ശേഷം അക്കൗണ്ടിലൂടെയാണ് ഷാൻ ഇരകളിൽ നിന്നും പണം വാങ്ങിയിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിൽ പരാതിയുമായി രംഗത്ത് എത്തിയവരെല്ലാം തന്നെ അക്കൗണ്ടിലൂടെയാണ് പണം നൽകിയത്. ഇവർ മാത്രമാണ് ഇപ്പോൾ പരാതിയുമായി എത്തിയിരിക്കുന്നത്. എന്നാൽ, അക്കൗണ്ടിലൂടെ അല്ലാതെ കയ്യിൽ കാശ് നൽകിയ പലരും ഇതുവരെയും പരാതി നൽകാൻ തയ്യാറായിട്ടില്ല. ഇത്തരത്തിൽ 25 ഓളം പേർ പണം നൽകിയിട്ടുണ്ട് എന്നാണ് അനൗദ്യോഗിക വിവരം. കോടികളാണ് ഇത്തരത്തിൽ ഇയാൾ തട്ടിയെടുത്തിരിക്കുന്നത്.
തട്ടിപ്പിന് വേണ്ടി മാത്രം ഷാൻ വിദേശത്ത് അക്കൗണ്ടും കമ്പനിയും രൂപീകരിച്ചിട്ടുണ്ട്. വിദേശത്ത് ഫുഡ് പ്രോസസിംങ് , വിതരണ ശൃംഖലയുടെ പേരിലാണ് ഇദ്ദേഹം അക്കൗണ്ടും കമ്പനിയും രൂപീകരിച്ചിരിക്കുന്നത്. തട്ടിപ്പിലൂടെ ലഭിക്കുന്ന കള്ളപ്പണം വെളുപ്പിക്കുന്നതിനു വേണ്ടിയാണ് ഷാൻ ഈ അക്കൗണ്ട് ഉപയോഗിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഏതായിലും തട്ടിപ്പിലൂടെ മാത്രം ജീവിക്കുന്ന ഷാനിന് എതിരെ കൂടുതൽ പരാതികൾ വന്നതോടെ ഇയാളെ സഹായിച്ചിരുന്ന ഉന്നതരും മുങ്ങിയെന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ, ഷാൻ കേരളമെമ്പാടും പടർന്ന് കിടക്കുന്ന തട്ടിപ്പ് ശൃംഖലയിലെ കണ്ണിയാണ് എന്നാണ് പരാതിക്കാർ പറയുന്നത്. ഇയാൾക്ക് പിന്നിൽ മറ്റ് ആളുകളുണ്ടെന്നും കൃത്യമായ അന്വേഷണം നടത്തിയാൽ ഈ തട്ടിപ്പ് ശൃംഖലയിലെ കണ്ണികളെ കണ്ടെത്താനാവും എന്നും ഇവർ പറയുന്നു. ഏതായാലും തട്ടിപ്പിലൂടെ സമ്പാദിച്ച കോടികളുമായി ഷാൻ വിലസുമ്പോൾ പണം നഷ്ടമായവരാണ് ദുരിതത്തിലായത്.