സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ വിടവാങ്ങി : അന്ത്യം 20 വർഷം കോമയിൽ കഴിഞ്ഞ ശേഷം

റിയാദ്: സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെട്ടിരുന്ന അല്‍വലീദ് ബിൻ ഖാലിദ് ബിൻ തലാല്‍ ബിൻ അബ്ദുല്‍ അസീസ് രാജകുമാരൻ (36) അന്തരിച്ചു.മരണത്തിനും ജീവിതത്തിനുമിടയില്‍ 20 വർഷത്തോളമാണ് കണ്ണുപോലും തുറക്കാതെ കോമയില്‍ കിടന്നത്. സൗദി പ്രസ് ഏജൻസിയാണ് മരണവിവരം അറിയിച്ചത്.

Advertisements

2005ല്‍ ലണ്ടനില്‍ പഠനത്തിനിടെയാണ് അല്‍വലീദ് ബിൻ ഖാലിദിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. അപകടത്തിനുശേഷം ഒരിക്കല്‍ പോലും കണ്ണുതുറന്നില്ല. ഇതോടെയാണ് രാജകുടുംബാംഗമായ അല്‍വലീദ് ബിൻ ഖാലിദ് ഉറങ്ങുന്ന രാജകുമാരൻ എന്നറിയപ്പെട്ടത്. അന്നുമുതല്‍ ഈ 20 വർഷവും കോമയിലായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു പ്രതീക്ഷയും ഇല്ലാതിരുന്നിട്ടും ജീവൻ രക്ഷാ സംവിധാനങ്ങള്‍ മാറ്റി മരണത്തിന് വിട്ടു കൊടുക്കാൻ പിതാവ് ഖാലിദ് ബിൻ തലാല്‍ തയാറായില്ല. പകരം എല്ലാം വീട്ടിലൊരുക്കി മകൻ ദൈവം വിളിക്കുമ്ബോള്‍ പോകട്ടെയെന്ന് അല്‍ സൗദ് കുടുംബം നിലപാടെടുത്തു. മുറി മനോഹരമായി അലങ്കരിച്ചു. കണ്ണുകള്‍ തുറക്കാതിരിക്കുമ്ബോഴും സ്നേഹ പരിചരണത്താല്‍ രാജകുമാരൻ എപ്പോഴും ഭംഗിയോടെ കാണപ്പെട്ടു.

ഖാലിദ് ബിൻ തലാല്‍ തന്നെയാണ് മരണവിവരം സൗദി പ്രസ് ഏജന്‍സിയോട് സ്ഥീരീകരിച്ചത്. ലോകമാകെ ആർദ്രമായി ഉറ്റുനോക്കിയ ജീവിതമാണ് അവസാനിച്ചത്. ലോകത്ത് അപൂർവമായൊരു ജീവിത മാതൃകയും. ഇന്ന് സൗദിയിലെങ്ങും പ്രാർത്ഥനകള്‍ നടക്കും.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് അല്‍ വലീദ് ബിൻ ഖാലിദ് ബിൻ തലാലിന് 36 വയസ് തികഞ്ഞത്. 20 വർഷമായി ഇദ്ദേഹത്തിന്‍റെ ആരോഗ്യനിലയില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെങ്കിലും കുടുംബം പ്രതീക്ഷയോടെ ചികിത്സയും പ്രാര്‍ത്ഥനയും തുടരുകയായിരുന്നു. വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

കോമയിലായതോടെ ജീവിതത്തിലേക്ക് ഇനി ഒരിക്കലും തിരിച്ചുവരാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് വെന്റിലേറ്ററില്‍ നിന്ന് മാറ്റാം എന്ന് തീരുമാനിച്ചെങ്കിലും അല്‍ വലീദ് രാജകുമാരന്‍റെ പിതാവ് തടയുകയായിരുന്നു. 2019ല്‍ അദ്ദേഹത്തിന്‍റെ വിരലുകള്‍ ചലിച്ചിരുന്നു. തലയും ചെറുതായി ചലിച്ചു. എന്നാല്‍, പിന്നീട് വീണ്ടും യാതൊരു പുരോഗതിയും ആരോഗ്യനിലയില്‍ ഉണ്ടായില്ല.

ലോകത്തെ വലിയ കോടീശ്വരന്മാരില്‍ ഒരാളായ ഖാലിദ് ബിൻ തലാല്‍ അല്‍ സഊദ് രാജകുമാരന്‍റെയും റീമ ബിൻത് തലാല്‍ രാജകുമാരിയുടെയും മകനാണ് അല്‍ വലീദ്. ലോകത്ത് ലഭിക്കാവുന്നതില്‍ വെച്ച്‌ ഏറ്റവും മികച്ച ചികിത്സയാണ് അല്‍ വലീദിനായി നല്‍കിയിരുന്നത്.

റിയാദിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലാണ് രാജകുമാരനെ ആദ്യം പരിചരിച്ചിരുന്നത്. പിന്നീട് ആശുപത്രിയിലെ എല്ലാ ജീവൻ രക്ഷാ സംവിധാനങ്ങളും വീട്ടിലൊരുക്കുകയായിരുന്നു. ട്യൂബ് വഴിയാണ് ഭക്ഷണം നല്‍കി വന്നിരുന്നത്.ദൈവം തന്‍റെ മകന് മരണം കല്‍പ്പിച്ചിരുന്നെങ്കില്‍ അന്നത്തെ അപകടത്തില്‍ തന്നെ അവന് ജീവൻ നഷ്ടപ്പെടുമായിരുന്നു എന്നാണ് അല്‍ വലീദ് രാജകുമാരന്റെ പിതാവ് പറഞ്ഞിരുന്നത്.

Hot Topics

Related Articles