കോട്ടയം കളക്ടറേറ്റിനു സമീപം ഇന്ധനം നിറയ്ക്കാൻ പമ്പിലെത്തിയ ബൈക്ക് യാത്രക്കാരന്റെ തലവഴി പെട്രോൾ കോരിയൊഴിച്ചു; കണ്ണിലും വായിലുമെല്ലാം പെട്രോൾ വീണിട്ടും സഹായിക്കാനെത്താതെ പമ്പ് ജീവനക്കാരും ഉടമകളും; സാരമായി പരിക്കേറ്റ ആർക്കാഡിയ ഹോട്ടൽ മാനേജരായ ആർപ്പൂക്കര സ്വദേശി ആശുപത്രിയിൽ

കോട്ടയത്തു നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം: കളക്ടറേറ്റിനു സമീപത്തെ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയ ബൈക്ക് യാത്രക്കാരന്റെ തല വഴി പെട്രോൾ കോരിയൊഴിച്ച് പമ്പ് ജീവനക്കാരൻ. കണ്ണിലും മൂക്കിലും വായിലുമെല്ലാം പെട്രോൾ വീണ് ജീവനക്കാരന് സാരമായി പരിക്കേറ്റിട്ടും പമ്പ് ഉടമയും ജീവനക്കാരും ഇദ്ദേഹത്തെ തിരിഞ്ഞ് നോക്കുക പോലും ചെയ്തില്ല. കറുകച്ചാൽ അർക്കാഡിയ മാനേജർ ആർപ്പൂക്കര കുന്നുമ്പുറത്ത് വീട്ടിൽ ജോബ് കെ.ജി(തങ്കച്ചൻ) യുടെ തല വഴിയാണ് പെട്രോൾ കോരിയൊഴിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെ കളക്ടറേറ്റിനു സമീപം ഈസ്റ്റ് പൊലീസ് സ്‌റ്റേഷന് എതിർവശത്തെ എം.എസ് ആന്റ് എസ് പെട്രോൾ പമ്പിലായിരുന്നു സംഭവങ്ങൾ. ജോജിയുടെ ഉടമസ്ഥതയിലുള്ള പമ്പ് ഇപ്പോൾ പുതുപ്പള്ളി സ്വദേശിയായ അനിൽ ലൂക്കോസാണ് നടത്തുന്നത്.

Advertisements

കറുകച്ചാലിലെ അർക്കാഡിയ ബാറിൽ നിന്നും വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെയാണ് തങ്കച്ചൻ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് എതിർവശത്തെ പെട്രോൾ പമ്പിൽ കയറിയത്. കാർഡ് സൈ്വപ്പ് ചെയ്ത ശേഷം പെട്രോൾ നിറയ്ക്കാൻ ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് പെട്രോൾ നിറയ്ക്കുന്നതിനായി പമ്പ് ജീവനക്കാരൻ നോസിലുമായി വണ്ടിയുടെ അടുത്തേയ്ക്ക് എത്തി. ഇതിനിടെ ജീവനക്കാരന്റെ കയ്യിലെ നോസിലിൽ നിന്നും പെട്രോൾ പുറത്തേയ്ക്ക് തെറിക്കുകയായിരുന്നു. ഈ പെട്രോൾ തങ്കച്ചന്റെ തലയിലും, വായിലും, കണ്ണിലും മൂക്കിലുമാണ് വീണത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പെട്രോൾ വീണതോടെ അസ്വസ്ഥനായ തങ്കച്ചൻ അലറി വിളിച്ചെങ്കിലും പമ്പ് ജീവനക്കാർ ആരും തന്നെ സഹായത്തിന് എത്തിയില്ല. ഉടമയെ ഫോണിൽ ബന്ധപ്പെടാൻ തങ്കച്ചൻ ആവശ്യപ്പെട്ടെങ്കിലും ഉടമയെ വിളിക്കാനാവില്ലെന്ന നിലപാടാണ് ജീവനക്കാർ സ്വീകരിച്ചത്. തുടർന്ന് 20 കുപ്പിയോളം വെള്ളം തലയിൽ ഒഴിയ്ക്കുകയും കുടിക്കുകയും ചെയ്ത ശേഷമാണ് അസ്വസ്ഥത മാറിയത്. തങ്കച്ചൻ ആശുപത്രിയിൽ പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പമ്പ് ഉടമയോ ജീവനക്കാരോ ഇദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനു തയ്യാറായില്ല. തുടർന്ന്, സുഹൃത്തുക്കളെ വിളിച്ചു വരുത്തിയ ശേഷമാണ് തങ്കച്ചനെ ആശുപത്രിയിൽ എത്തിച്ചത്.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് തങ്കച്ചനെ വിദഗ്ധ പരിശോധനയ്ക്കു വിധേയനാക്കി. കണ്ണിൽ നീറ്റലും പുകച്ചിലും അസ്വസ്ഥതകളും ഇദ്ദേഹത്തിന് അനുഭവപ്പെടുന്നുണ്ട്. ഇത് കൂടാതെ ശരീരമാകെ ചുവന്ന് തടിച്ചു കിടക്കുന്നുമുണ്ട്. മൂന്നു ദിവസം നിരീക്ഷണത്തിൽ കഴിയാനാണ് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ നിർദേശിച്ചിരിക്കുന്നത്. ഇതേ തുടർന്ന് ഇദ്ദേഹം വീട്ടിൽ വിശ്രമത്തിലാണ്. എന്നാൽ, പെട്രോളിൽ കുളിച്ച് നിന്നിട്ടും ഇദ്ദേഹത്തെ രക്ഷിക്കുന്നതിനോ ആശുപത്രിയിൽ എത്തിക്കുന്നതിനോ പമ്പ് ഉടമകളും മാനേജ്‌മെന്റും തയ്യാറായില്ല. ഇതിൽ കടുത്ത അമർഷമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. സംഭവത്തിൽ ഈസ്റ്റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Hot Topics

Related Articles