കൊച്ചി : റാപ്പർ വേടൻ പ്രതിയായ ബലാത്സംഗക്കേസിന്‍റെ അന്വേഷണം നാളെ മുതൽ പൊലീസ് ഊർജിതമാക്കും. ആരോപണം ഉന്നയിച്ച യുവതി നൽകിയ മൊഴിയിലുളള വേടന്‍റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യും. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി വന്നശേഷമേ വേടനെ ചോദ്യം ചെയ്യുകയുള്ളു.
അഞ്ച് തവണ തന്നെ പീഡിപ്പിച്ചുവെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ചാണ് ലഹരി മരുന്ന് ഉപയോഗിച്ച ശേഷം തന്നെ പീഡിപ്പിച്ചതെന്നുമാണ് പരാതിക്കാരിയായ യുവതിയുടെ മൊഴി. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതി മൊഴിയിൽ പരാമർശിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2021 ആഗസ്റ്റ് മുതൽ മാർച്ച് 2023 വരെയാണ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. തൃക്കാക്കര പൊലീസാണ് വേടനെതിരായ കേസ് രജിസ്റ്റർ ചെയ്തത്. ഫാൻ എന്ന നിലയിലാണ് റാപ്പർ വേടനുമായി അടുത്തതെന്നും പിന്നീട് പ്രണയത്തിലാകുകയായിരുന്നുവെന്നും വിവാഹവാഗ്ധാനം നടത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും മൊഴിയിലുണ്ട്.
അതിന് ശേഷം 2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായെന്നും യുവതി വെളിപ്പെടുത്തുന്നു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇത് തെളിയിക്കുന്ന അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ഹാജരാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.