തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിലെ ഉപകരണം കാണാതായെന്ന ആരോപണത്തിൽ ഡോ ഹാരിസ് ചിറയ്ക്കൽ ഇന്ന് ഡിഎംഇക്ക് വിശദീകരണം നൽകും. രണ്ട് ദിവസത്തെ അവധിക്ക് ശേഷമാണ് ഡോ ഹാരിസ് ഇന്ന് ജോലിയിൽ തിരികെ പ്രവേശിക്കുന്നത്. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് ഡോ ഹാരിസ് പറഞ്ഞിരുന്നു. യൂറോളജി വിഭാഗത്തിലെ മോർസിലോസ്കോപ്പ് എന്ന ഉപകരണം കാണാതായതിൽ അന്വേഷണം വേണണെന്ന് വിദഗ്ധ സമിതി നിർദ്ദേശിച്ചിരുന്നു.
ഉപകരണം കാണാനില്ലെന്ന് വകുപ്പ് മോധാവിയായ ഡോ ഹാരിസ് സമ്മതിച്ചതായും റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ഡിഎംഇ തല അന്വേഷണം പ്രഖ്യാപിച്ചത്. ഉപകരണം കാണാതായിട്ടില്ലെന്നും, മാറ്റി വച്ചതാണെന്നുമാണ് ഡോ ഹാരിസ് ആവർത്തിച്ച് വിശദീകരിക്കുന്നത്. വിദഗ്ധ സമിതി റിപ്പോർട്ടിലെ ഒരു പരാമർശം മാത്രം വെളിപ്പെടുത്തിയുള്ള ആരോഗ്യമന്ത്രിയുടെ നീക്കം വിവാദമായിരുന്നു.