വാഷിംഗ്ടൺ: ഓഗസ്റ്റ് 15ന് അലാസ്കയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കാണുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തിമ കരാറിന്റെ ഭാഗമായിട്ടായിരിക്കും കൂടിക്കാഴ്ച. കരാറിൽ പ്രവിശ്യകൈമാറ്റം ഉൾപ്പെട്ടേക്കാമെന്നും ട്രംപ് പറഞ്ഞു.

ഉച്ചകോടിക്ക് മുന്നോടിയായി വെള്ളിയാഴ്ച ചൈനയിലെയും ഇന്ത്യയിലെയും നേതാക്കളുമായി പുടിൻ കൂടിയാലോചനകൾ നടത്തിയിരുന്നു. താനും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ച, അടുത്ത വെള്ളിയാഴ്ച അലാസ്കയിൽ നടക്കുംമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ സൈറ്റിൽ പറഞ്ഞു. അതേസമയം, അദ്ദേഹം കൂടുതൽ വിശദാംശങ്ങൾ നൽകിയില്ല.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുദ്ധം അവസാനിപ്പിക്കുന്നതിനായി യുക്രൈനിലെ ചില പ്രവിശ്യകൾ റഷ്യക്ക് കൈമാറ്റം ചെയ്യപ്പെടുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം, ചർച്ചയുടെ തീയതിയോ സ്ഥലമോ റഷ്യ സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ, റഷ്യയും യുക്രൈനും തമ്മിലുള്ള മൂന്ന് റൗണ്ട് ചർച്ചകളിലും ഫലം കണ്ടില്ല. അമേരിക്കയുടെയും യൂറോപ്പിന്റെയും വെടിനിർത്തൽ ആഹ്വാനങ്ങളെ പുടിൻ എതിർത്തു. സെലെൻസ്‌കിയുമായി ചർച്ച നടത്തുന്നതിനെയും അദ്ദേഹം തള്ളിക്കളഞ്ഞു.

യുക്രൈൻ നിയന്ത്രിത പ്രദേശങ്ങളിൽ നിന്ന് പിന്മാറാനും പാശ്ചാത്യ സൈനിക പിന്തുണ ഉപേക്ഷിക്കാനും റഷ്യ ആവശ്യപ്പെട്ടിരുന്നു. 2021 ജൂണിൽ ജനീവയിൽ വെച്ച് ജോ ബൈഡൻ പുടിനെ സന്ദർശിച്ചതിനു ശേഷം, യുഎസ്- റഷ്യൻ പ്രസിഡന്റുമാർ തമ്മിലുള്ള ആദ്യ ഉച്ചകോടിയായിരിക്കും അലാസ്കയിലേത്.
