ദില്ലി : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൌത്യം പൂർത്തിയാക്കി ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല രാജ്യത്ത് തിരിച്ചെത്തി. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗും ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയും ചേർന്ന് സ്വീകരിച്ചു. രാകേശ് ശർമ്മക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് അദ്ദേഹം.ആക്സിയോം-4 ദൗത്യത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം ജൂൺ 26-നാണ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ എത്തിയത്. ജൂലൈ 15 ന് തിരികെ എത്തി.

“തിരികെയെത്തുമ്പോൾ സമ്മിശ്ര വികാരമാണുണ്ടാകുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഒരു വർഷം മുഴുവൻ ദൗത്യത്തിൽ എന്റെ സുഹൃത്തുക്കളും കുടുംബവും പോലെയായിരുന്ന ഒരു കൂട്ടം മികച്ച ആളുകളെ വിട്ടുപോരുന്നതിൽ എനിക്ക് സങ്കടമുണ്ട്. അതേസമയം, ദൗത്യത്തിനു ശേഷം ആദ്യമായി എന്റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും രാജ്യത്തെ എല്ലാവരെയും കാണാൻ കഴിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതാണ് ജീവിതമെന്ന് ഞാൻ കരുതുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. പ്രധാനമന്ത്രി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തും. സ്വാതന്ത്ര്യദിന പ്രസംഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ശുക്ലയെക്കുറിച്ച് പരാമർശിച്ചിരുന്നു.

ഓഗസ്റ്റ് 23-ന് നടക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കും.നാസ, ആക്സിയോം, സ്പേസ്എക്സ് എന്നിവിടങ്ങളിൽ നിന്നുള്ള അദ്ദേഹത്തിന്റെ പരിശീലനാനുഭവങ്ങൾ ഗഗൻയാൻ ദൗത്യം (2027), ഭാരതീയ അന്തരിക്ഷ് സ്റ്റേഷൻ (2035), ചന്ദ്രനിലേക്കുള്ള യാത്രിക ദൗത്യം (2040) അടക്കം ഇന്ത്യയുടെ ഭാവി ബഹിരാകാശ പദ്ധതികൾക്ക് ഉപയോഗപ്പെടും.
