വാഷിംഗ്ടണ്‍: ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന. ട്രംപിന്‍റെ പ്രസ്താവനയോട് യോജിപ്പ് പ്രകടമാക്കി മോദി. മോദി എപ്പോഴും സുഹൃത്താണെന്ന ട്രംപിൻറെ പ്രസ്താവനയെ മോദി സ്വാഗതം ചെയ്തു. ഇന്ത‌്യ യുഎസ് ബന്ധത്തെക്കുറിച്ചുള്ള ട്രംപിൻറെ നിലപാടിനോട് പൂർണ്ണമായും അംഗീകരിക്കുന്നു എന്നും മോദി വ്യക്തമാക്കി. ഡൊണാൾഡ് ട്രംപിനെ ടാഗ് ചെയ്താണ് മോദിയുടെ ട്വീറ്റ്.

ഇന്നലെയാണ് ഇന്ത്യ- യുഎസ് ബന്ധം വഷളാക്കുന്ന പ്രസ്താവനയുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തിയത്. ഇരുണ്ട ദൂരൂഹ ചൈനീസ് പക്ഷത്തേക്ക് ചേർന്ന ഇന്ത്യയ്ക്കും റഷ്യയ്ക്കും സമൃദ്ധ ഭാവി ആശംസിക്കുന്നു എന്നായിരുന്നു ട്രംപിന്‍റെ പരിഹാസം. ട്രംപിൻറെ പോസ്റ്റിനോട് പ്രതികരിക്കാത്ത ഇന്ത്യ ട്രംപിൻറെ ഉപദേഷ്ടാവ് പ്രധാനമന്ത്രിക്കെതിരെ നടത്തിയ പ്രസ്താവന തള്ളിക്കളഞ്ഞു. തിങ്കളാഴ്ച നടക്കുന്ന അടിയന്തര ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മോദിയും ഷി ജിൻപിങും പുടിനും ഒന്നിച്ചു നിൽക്കുന്ന ചിത്രം നൽകിക്കൊണ്ടാണ് ട്രംപ് മൂന്ന് രാജ്യങ്ങളെയും പരിഹസിച്ചത്. രണ്ടു രാജ്യങ്ങളും സുതാര്യമല്ലാത്ത ചൈനയുടെ പക്ഷത്തേക്ക് മാറി എന്ന സന്ദേശമാണ് തന്‍റെ സഖ്യകക്ഷികൾക്ക് ട്രംപ് നൽകിയത്. മൂന്ന് രാജ്യങ്ങൾക്കും ഒന്നിച്ച് നീണ്ട സമൃദ്ധ ഭാവിയുണ്ടാകട്ടെ എന്നും ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്‍റെ പ്രസ്താവനയോട് തൽക്കാലം പ്രതികരിക്കുന്നില്ലെന്നായിരുന്നു വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞത്.

ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലെ സഹകരണം മുന്നോട്ടു കൊണ്ടു പോകണം എന്ന നിലപാടിൽ ഇന്ത്യ ഉറച്ചു നിൽക്കുന്നു. എന്നാൽ ഇത് പരസ്പര ബഹുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കണം. ട്രംപിന്‍റെ വാണിജ്യ ഉപദേഷ്ടാവ് പീറ്റർ നവാറോ യുക്രെയിൻ യുദ്ധം മോദിയുടെ യുദ്ധമാണെന്ന് വിശേഷിപ്പിച്ചത് അസ്വീകാര്യമെന്നും വിദേശകാര്യമന്ത്രാലയം ആഞ്ഞടിച്ചു.
