പമ്പ : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്ബാ തീരത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം ഫ്ളോപ്പാണെന്ന കുപ്രചാരണങ്ങള്‍ക്ക് മറുപടി.ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കാളിത്തം കുറവാണെന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ വാർത്ത നല്‍കിയിരുന്നു. ഇതിന് മറുപടിയുമായാണ് ദേവസ്വം മന്ത്രി വി എൻ വാസവൻ രംഗത്തെത്തിയത്. ചടങ്ങില്‍ പങ്കെടുത്ത ആളുകളുടെ കണക്ക് സഹിതമാണ് മന്ത്രി കുപ്രചാരണങ്ങളെ പൊളിച്ചത്. ആഗോള അയ്യപ്പ സംഗമത്തില്‍ 4126 പേർ പങ്കെടുത്തതായി മന്ത്രി വിശദീകരിച്ചു.
സംഘാടകർ പ്രതീക്ഷിച്ചതിനേക്കാള്‍ പങ്കാളിത്തം കൊണ്ട് സംഗമം വലിയ വിജയമായെന്ന് മന്ത്രി പറഞ്ഞു. വിദേശത്തുനിന്നടക്കം 3000 പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നത്. ഇവർക്കെല്ലാം ഇരിക്കാനാകും വിധമുള്ള മികച്ച സൗകര്യത്തോടെയായിരുന്നു വേദിയടക്കം സജ്ജമാക്കിയിരുന്നത്. എന്നാല്‍ രജിസ്‌ട്രേഷൻ തന്നെ അയ്യായിരത്തിനടുത്തെത്തിയെന്ന് മന്ത്രി വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
4126 പേരാണ് രജിസ്റ്റർ ചെയ്തത്. 1819 പേർ കേരളത്തില്‍നിന്നുള്ളവരും 2125 പേർ കേരളത്തിന് പുറത്തുനിന്നുള്ളവരുമായിരുന്നു. 182 അന്താരാഷ്ട്ര പ്രതിനിധികളാണ് ആഗോള സംഗമത്തില്‍ പങ്കാളികളായത്. വിദേശത്ത് നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്തത് ശ്രീലങ്കയില്‍ നിന്നാണ്. 39 പേരാണ് ശ്രീലങ്കയില്‍ നിന്നെത്തിയത്. മലേഷ്യയില്‍ നിന്ന് 13 പേരും അമേരിക്കയില്‍ നിന്ന് അഞ്ച് പേരുമാണ് സംഗമത്തില്‍ പങ്കെടുത്തത്.