യുവാവിനെ കുടിപ്പിച്ച് കിടത്തി പണവും മൊബൈൽ ഫോണും മോഷ്ടിച്ച് രക്ഷപെട്ടു; ബൈക്കിൽ പറന്ന പ്രതി ജെ.സിബിയിൽ ഇടിച്ചു നിന്നു; ആശുപത്രിക്കിടക്കയിൽ പൊലീസിനോട് കുറ്റം സമ്മതിച്ച് മോഷ്ടാവ് റിമാൻഡിൽ

മല്ലപ്പള്ളി: യുവാവിനെ മദ്യം കുടിപ്പിച്ച് കിടത്തി പണവും മൊബൈൽ ഫോണും വാഹനവും മോഷ്ടിച്ച കടന്ന യുവാവ് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ജെ.സിബിയുമായി കൂട്ടിയിടിച്ച് ആശുപത്രിയിലായി. വിവരമറിഞ്ഞ പൊലീസ് ചെന്നപ്പോൾ സകല കുറ്റവും സമ്മതിച്ച് നല്ല പിള്ളയായി. സിനിമാക്കഥയെ വെല്ലുന്ന ഈ ജീവിതകഥ സംഭവിച്ചത് കീഴ്വായ്പൂർ, കോന്നി പൊലീസ് സ്റ്റേഷൻ അതിർത്തികളിലായിട്ടാണ്. കല്ലൂപ്പാറ തുരുത്തിക്കാട് കോമളം മേനാംവീട്ടിൽ സൂസൻ വർഗീസ് മകൻ തരുൺ തങ്കച്ചൻ പെരുമാൾ (35) ആണ് കൊള്ളയടിക്കപ്പെട്ടത്. മല്ലപ്പള്ളി ഈസ്റ്റ് മുരണി ചക്കാലയിൽ അരവിന്ദാ ക്ഷൻ മകൻ പ്രഭൻ (34) ആണ് പ്രതി.

Advertisements

അമിതമായി മദ്യം കഴിച്ച് ബോധം മറഞ്ഞിരുന്നു തരുണിന്. ഇടയ്ക്ക് ബോധം വന്നപ്പോൾ മുരണി ഓർത്തഡോക്‌സ് പള്ളിയിൽ കയറി കൂട്ടമണിയടിക്കുകയായിരുന്നു. ഓടിക്കൂടിയ വിശ്വാസികളും നാട്ടുകാരും ചേർന്ന് ഇയാളെ തടഞ്ഞു വച്ച് പൊലീസിൽ വിവരം അറിയിച്ചു.
എസ്ഐ സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം കീഴ്വായ്പൂരിലെ പ്രൊബേഷൻ എസ് ഐ ജയകൃഷ്ണൻ നായരും ്രൈഡവർ സജി ഇസ്മായിലും ഉൾപ്പെട്ട സംഘം സമയം കളയാതെ സ്ഥലത്ത് പാഞ്ഞെത്തി. ആളുകൾ വളഞ്ഞുവച്ച യുവാവിനെ കണ്ടപ്പോഴേ പൊലീസിന് പന്തികേട് തോന്നി. നന്നായി മദ്യപിച്ച് വശം കെട്ട നിലയിലായിരുന്നു അയാൾ. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊള്ളയടിക്കപ്പെട്ട കഥ പുറത്തു വന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സർവ്വതും നഷ്ടപ്പെട്ടുവെന്ന മനസിലായപ്പോൾ സഹായത്തിനാണ് പള്ളി മണി മുഴക്കിയതെന്നായിരുന്നു തരുണിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെ തരുണിനെ സമീപിച്ച പ്രഭൻ നേരേ മല്ലപ്പള്ളി ബിവറേജ്‌സ് ഔട്ട്‌ലെറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ നിന്നും വാങ്ങിയ മദ്യം അടുത്തുള്ള തോട്ടത്തിലെത്തി കുടിച്ചു തീർത്തു. പിന്നീട് രണ്ട് ലിറ്ററോളം തരുണിനെ കൊണ്ട് വാങ്ങിപ്പിച്ച് പ്രഭന്റെ വീട്ടിലെത്തി വീണ്ടും മദ്യപിച്ചു. ക്രമാതീതമായി മദ്യം കൊടുത്ത് തരുണിനെ
അബോധാവസ്ഥയിലാക്കി.

തുടർന്ന് പ്രഭൻ പണം, തിരിച്ചറിയൽ കാർഡ്, എടി എം കാർഡ് തുടങ്ങിയ രേഖകളടങ്ങിയ പേഴ്‌സ്, പോക്കറ്റിലിരുന്ന 18000 രൂപ, 84000 രൂപ വിലവരുന്ന മൊബൈൽ ഫോൺ, റോയൽ എൻഫീൽഡ് ബുള്ളറ്റിന്റെ താക്കോൽ എന്നിവ കൈക്കാലാക്കി സ്ഥലംവിട്ടു. കഥ കേട്ട എസ് ഐയും സംഘവും യുവാവിനെ പൊലീസ് വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്ക് തിരിച്ചു. പള്ളിയുടെ ട്രസ്റ്റിയിൽനിന്നും ഒരു പരാതിയും എഴുതി
വാങ്ങി.

വീട്ടിൽ ഭക്ഷ്യസംസ്‌കരണ യൂണിറ്റ് നടത്തുകയാണ് തരുൺ. സ്റ്റേഷനിൽ എത്തിച്ച് മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം, പൊലീസ് ഇൻസ്‌പെക്ടറുടെ നിർദ്ദേശപ്രകാരം കവർച്ചക്ക് കേസെടുത്തു. ഒട്ടും താമസിയാതെ എസ് ഐ സുരേന്ദ്രൻ, സൈബർ സെല്ലുമായി ബന്ധപ്പെട്ട് പ്രതിയുടെ ഫോൺ നമ്ബർ ലൊക്കേഷൻ എടുക്കാൻ ശ്രമിക്കുകയും കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും ചെയ്തു. സൈബർ സെല്ലിലെ വിദഗ്ദ്ധരുടെ നീക്കത്തിൽ കിട്ടിയ വിവരങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടർന്ന പൊലീസിന് പിന്നീട് കിട്ടിയ ഫോൺ സന്ദേശം അടുത്ത വഴിത്തിരിവായി.

കവർച്ചാ മുതലുകളും ബൈക്കുമായി പുനലൂർ ഭാഗത്തേക്ക് കടന്ന പ്രതി പ്രഭൻ, കോന്നിയിൽ റോഡുപണി ചെയ്യുന്ന ഇ കെ കെ കൺസ്ട്രക്ഷൻ കമ്പനിയുടെ മണ്ണുമാന്തി യന്ത്രത്തിൽ ചെന്നിടിച്ച് പരുക്കേറ്റു. തുടയിലും വയറ്റിലുമൊക്കെ പരിക്കുപറ്റിയ ഇയാളെ സ്ഥലത്തുണ്ടായിരുന്ന കമ്പനി ജീവനക്കാർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. ചികിത്സ ലഭ്യമാക്കിയ ശേഷം വിവരം അവർ കോന്നി പൊലീസിൽ അറിയിച്ചു. പൊലീസ് ആശുപത്രിയിൽ എത്തി കാര്യങ്ങൾ തിരക്കിയപ്പോൾ പ്രതി തത്ത പറയും പോലെ എല്ലാം സമ്മതിച്ചു.

കോന്നി പൊലീസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലെത്തിച്ച പ്രതിയെ അവർ അറിയിച്ചതുപ്രകാരം കീഴ്വായ്പ്പൂർ പൊലീസ് എത്തി ചോദ്യം ചെയ്തു. പ്രതിയുടെ കൈയിൽ നിന്നും മൊബൈൽ ഫോണും വിവിധ കാർഡുകൾ അടങ്ങിയ പേഴ്‌സും,17410 രൂപയും, ബൈക്കും കണ്ടെടുത്തു. ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്ക് കഴിയുകയാണ് പ്രതി. സംസ്ഥാനം വിട്ടുപോവുകയായിരുന്നു ലക്ഷ്യം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles